ബാലഭാസ്‌കറിന്റെ മരണം: ഒരു സരിത വിളിച്ചെന്നും സംശയമുണ്ടെന്നും പിതാവ്, താന്‍ തന്നെയെന്ന് സരിത നായര്‍

തിരുവനന്തപുരം: അപകത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ എന്ന് പരിചയപ്പെടുത്തി ഒരു സ്ത്രീ ഫോണില്‍ ബന്ധപ്പെട്ടതായി പിതാവ് ഉണ്ണി. ‘ഞാന്‍ സരിത എസ് നായരാണ് വിളിക്കുന്നത്. നിങ്ങള്‍ കേസ് തോറ്റുപോകും. സിബിഐ കോടതിയുടെ വിധിക്ക് എതിരായ അപ്പീലില്‍ ഇടപെടാമെന്ന് അവര്‍ പറഞ്ഞു. ഈ മാസം 30-ന് പറയാനിരിക്കുന്ന വിധി പ്രതികൂലമാകുമെന്നാണ് അവര്‍ പറഞ്ഞതെന്ന് ബാലഭാസ്‌കറിന്റെ പിതാവ് പറഞ്ഞു.

എങ്ങനെ കേസ് തോല്‍ക്കുമെന്ന് താന്‍ ചോദിച്ചപ്പോള്‍ അതൊക്കെ തനിക്ക് അറിയാമെന്നും അവര്‍ വ്യക്തമാക്കി. മുമ്പ് വിളിച്ചിട്ട്, വക്കീലിന്റെ പേരും നമ്പറും തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഉണ്ണി പ്രതികരിച്ചു. കേസില്‍ സഹായിക്കാമെന്ന രീതിയിലാണ് സംസാരിച്ചത്. എങ്ങനെ സഹായിക്കുമെന്ന് തനിക്കറിഞ്ഞുകൂട. ജഡ്ജി എഴുതി വെച്ചിരിക്കുന്ന വിധി ഇവര്‍ക്ക് എങ്ങനെ അറിയാമെന്നാണ് തനിക്ക് സംശയമെന്നും അദ്ദേഹം പറഞ്ഞു.

ബാലഭാസ്‌കറിന്റേത് അപകട മരണമാണ് എന്നതായിരുന്നു സിബിഐ കണ്ടെത്തല്‍. സിബിഐ കോടതി ഇത് ശരിവെക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ബാലഭാസ്‌കറിന്റെ പിതാവ് അപ്പീല്‍ നല്‍കിയിരുന്നു. അതിന്റെ വിധിയാണ് ഈ മാസം 30-ന് വരാനിരിക്കുന്നത്.

ബാലഭാസ്‌കറിന്റെ പിതാവിനെ വിളിച്ച സരിത താന്‍ തന്നെയാണ് സോളാര്‍ കേസില്‍ ആരോപണ വിധേയയായിട്ടുള്ള സരിത എസ്.നായര്‍ സ്ഥിരീകരിച്ചു. നിയമസഹായം നല്‍കാനാണ് വിളിച്ചതെന്ന് സരിത പറഞ്ഞു.

‘ഞാനാണ് ബാലാഭാസ്‌കറിന്റെ പിതാവിനോട് സംസാരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്. അദ്ദേഹം ഇപ്പോഴത് ഓര്‍ക്കുന്നുണ്ടാകില്ല. എന്റെ അഭിഭാഷകനാണ് ആദ്യം ബാലഭാസ്‌കറിന്റെ കേസില്‍ ഇടപ്പെട്ടിരുന്നത്. പിന്നീട് മറ്റൊരു അഭിഭാഷകന് കേസ് കൈമാറുകയായിരുന്നു. അത്തരത്തിലാണ് ഞാന്‍ വിളിച്ചത്. ബാലഭാസ്‌കറിന്റെ പിതാവ് നല്‍കിയ അപ്പീല്‍ തള്ളുകയാണെങ്കില്‍ എന്റെ അഭിഭാഷകന്‍ മുഖേന മേല്‍കോടതിയില്‍ സഹായിക്കാമെന്നാണ് ഞാന്‍ പറഞ്ഞത്. അത് എങ്ങനെയാണ് ദുരൂഹമാകുന്നതെന്ന് തനിക്കറിയില്ല’ സരിത പറഞ്ഞു.

വരാനിരിക്കുന്ന വിധി പ്രതികൂലമാകുമെന്ന് താന്‍ പറഞ്ഞിട്ടില്ല. മേല്‍കോടതിയില്‍ പോകുകയാണെങ്കില്‍ തന്റെ അഭിഭാഷകന്‍ സഹായിക്കാമെന്ന ഉപദേശം മാത്രമാണ് നല്‍കിയിട്ടുള്ളത്. മുമ്പ് വിളിച്ചപ്പോഴും ഇപ്പേള്‍ വിളിച്ചപ്പോഴും അദ്ദേഹം നോ പറഞ്ഞിട്ടില്ല. ഇവിടുത്തെ അഭിഭാഷകനുമായി സംസാരിക്കട്ടെ എന്ന് പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്. ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണ ഉണ്ടായോ എന്നറിയില്ലെന്നും സരിത കൂട്ടിച്ചേര്‍ത്തു

Similar Articles

Comments

Advertismentspot_img

Most Popular