വയനാട്ടിലെ റിസോർട്ടിൽ കൂട്ടബലാത്സംഗം: മൂന്നുപേർ കൂടി പിടിയിൽ, പ്രതികളെ തിരിച്ചറിഞ്ഞ് യുവതി

അമ്പലവയൽ(വയനാട്): റിസോർട്ടിൽ അതിക്രമിച്ചുകയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നുപേർകൂടി അറസ്റ്റിലായി. കൊയിലാണ്ടി സ്വദേശികളായ അത്താസ് വളപ്പിൽ മുഹമ്മദ് ആഷിഖ് (30), വലിയാണ്ടിവളപ്പിൽ റയീസ് (31), ഉള്ളൂർ സ്വദേശി പടിക്കൽ വീട്ടിൽ ലെനിൻ (35) എന്നിവരാണ് പിടിയിലായത്. സംഭവത്തിനുശേഷം പെരുവണ്ണാമൂഴിയിൽ ഒളിവിൽക്കഴിഞ്ഞ പ്രതികളെ ഞായറാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഹോംസ്റ്റേയിലെത്തിച്ച് തെളിവെടുത്തു.

കഴിഞ്ഞമാസം 20-നാണ് സംഭവം നടന്നത്. അമ്പലവയൽ നെല്ലാറച്ചാൽ പള്ളവയലിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഹോളീഡേ റിസോർട്ടിലാണ് യുവതി ആക്രമിക്കപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ ഒമ്പതംഗസംഘം രാത്രി പതിനൊന്നോടെ റിസോർട്ടിൽ അതിക്രമിച്ചുകയറുകയായിരുന്നു.

ഈ സമയം നാലുസ്ത്രീകളും ഹോംസ്റ്റേ നടത്തിപ്പുകാരായ രണ്ടുപേരും മുറിയെടുത്ത ഒരാളുമാണ് ഇവിടെയുണ്ടായിരുന്നത്. ഇവരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയശേഷം മൊബൈൽഫോൺ, സ്വർണമാല, പേഴ്സ്, ടി.വി. എന്നിവ അപഹരിച്ചു. യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. യുവതിയുടെ പരാതിയെത്തുടർന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്. റിസോർട്ട് നടത്തിപ്പുകാരായ നാലുപേരെ സംഭവവുമായി ബന്ധപ്പെട്ട് നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പെരുവണ്ണാമൂഴി ഭാഗത്ത് ഒളിവിൽക്കഴിഞ്ഞ പ്രതികളെ ഞായറാഴ്ചയാണ് പോലീസ് പിടിച്ചത്. മൂവരെയും യുവതി തിരിച്ചറിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതിനുശേഷമാണ് തിങ്കളാഴ്ച രാവിലെ നെല്ലാറച്ചാൽ പള്ളവയലിലുള്ള റിസോർട്ടിലെത്തിച്ച് തെളിവെടുത്തത്.

മുഖ്യപ്രതികളടക്കം ആറുപേരെക്കൂടി പിടികൂടാനുണ്ടെന്ന് ബത്തേരി ഡിവൈ.എസ്.പി. കെ.കെ. അബ്ദുൾ ഷരീഫ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular