തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്‌ : ഉമാ തോമസ് യു.ഡി.എഫ് സ്ഥാനാര്‍ഥി

കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. കെപിസിസി നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചു. ഉമാ തോമസിന്റെ പേര് മാത്രമാണ് കെപിസിസി പരിഗണിച്ചതും നിര്‍ദേശിച്ചതും. പി.ടി തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധമാണ് അദ്ദേഹത്തിന്റെ പത്‌നിയെ തന്നെ രംഗത്തിറക്കാനുള്ള തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് നേതൃത്വത്തെ എത്തിച്ചത്. ഒറ്റക്കെട്ടായാണ് കേരളത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ പ്രതികരിച്ചിരുന്നു.

പി.ടി തോമസിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മൃതശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രിലുള്‍പ്പെടെ ഉമാ തോമസ് സജീവ സാന്നിധ്യമായിരുന്നു. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വോട്ടായി മാറുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. കോണ്‍ഗ്രസിന്റെ പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി സ്ഥാനാര്‍ഥിയെ വളരെ വേഗത്തില്‍ പ്രഖ്യാപിക്കാനായി എന്നതും നേട്ടമാണ്. ഉമാ തോമസെന്ന ഒറ്റ പേരിലേക്ക് മാത്രമാണ് നേതാക്കള്‍ എത്തിയത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് തൊട്ടടുത്ത ദിവസം തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് കോണ്‍ഗ്രസില്‍ പതിവുള്ള കാര്യമല്ല. എന്നാല്‍ പ്രഖ്യാപനം വൈകിയാല്‍ അസ്വാരസ്യങ്ങളുണ്ടാകുമെന്ന തിരിച്ചറിവും നേതൃത്വത്തിനുണ്ട്. സഹതാപം പറഞ്ഞാല്‍ വോട്ടാകില്ലെന്ന പ്രസ്താവനയുമായി മുന്‍ മന്ത്രി ഡൊമനിക് പ്രസന്റേഷന്‍ രംഗത്ത് വന്നിരുന്നു. സാമുദായിക സമവാക്യങ്ങള്‍ കൂടി പരിഗണിച്ചാകണം സ്ഥാനാര്‍ഥി പ്രഖ്യാപനമെന്ന വാദമുയര്‍ത്തിയ അദ്ദേഹത്തെ ഉമ്മന്‍ ചാണ്ടി നേരിട്ടാണ് അനുനയിപ്പിച്ചത്.

ഒറ്റപ്പേര് മാത്രമാണ് പരിഗണിച്ചതെന്ന് കെ സുധാകരന്‍ പറഞ്ഞപ്പോള്‍ തന്നെ സ്ഥാനാര്‍ഥിയാരെന്നത് സംബന്ധിച്ച് സൂചന വ്യക്തമായിരുന്നു.എന്നാല്‍ ഉമാ തോമസിന്റെ പേര് തുറന്ന് പറയാന്‍ നേതാക്കള്‍ തയ്യാറിയിരുന്നില്ല. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതിന് മുന്‍പ് താനാണ് സ്ഥാനാര്‍ഥിയെന്ന തരത്തിലുള്ള സ്ഥിരീകരണങ്ങളുണ്ടാകരുതെന്ന് ഉമാ തോമസ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സൂചന.

Similar Articles

Comments

Advertismentspot_img

Most Popular