യുക്രൈന്‍ രക്ഷാദൗത്യം; 208 യാത്രക്കാരുമായി വ്യോമസേനയുടെ മൂന്നാമത്തെ വിമാനമെത്തി

യുക്രൈന്‍ രക്ഷാദൗത്യത്തിലെ വ്യോമസേനയുടെ മൂന്നാമത്തെ സി 17 വിമാനവും തിരിച്ചെത്തി. ഹിന്‍ഡന്‍ വ്യോമതാവളത്തിലാണ് 208 യാത്രക്കാരുമായി വിമാനമെത്തിയത്. മൂന്ന് വ്യോമസേന വിമാനങ്ങളിലായി ഇന്ന് 628 ഇന്ത്യക്കാരാണ് മടങ്ങിയെത്തിയത്. അടുത്ത 24 മണിക്കൂറില്‍ 15 രക്ഷാദൗത്യ വിമാനങ്ങള്‍ കൂടി സര്‍വീസ് നടത്തും. ഹംഗറിയില്‍ നിന്നും റൊമേനിയയില്‍ നിന്നുമാണ് ഈ വിമാനങ്ങളെത്തുക.

200 യാത്രക്കാരുമായി ആദ്യ വിമാനവും 220 യാത്രക്കാരുമായി രണ്ടാം വിമാനവും ഇന്ന് പുലര്‍ച്ചെയോടെ യുക്രൈനില്‍ നിന്ന് ഇന്ത്യയിലെത്തിയിരുന്നു. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ദിവസവും നാല് സര്‍വീസുകളാണ് സി 17 വിമാനങ്ങളാണ് യുക്രൈനിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ സര്‍വീസ് നടത്തുക.

യുദ്ധം എട്ടാം ദിവസവും തുടരുന്ന പശ്ചാത്തലത്തില്‍ യുക്രൈനിലുള്ള ഇന്ത്യക്കാരെ റഷ്യന്‍ അതിര്‍ത്തി വഴി ഒഴിപ്പിക്കും. അടിയന്തരമായി ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ റഷ്യന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഖാര്‍ക്കീവില്‍ നിന്ന് ദൈര്‍ഘ്യം കുറഞ്ഞ മാര്‍ഗം വഴി ഇന്ത്യക്കാരെ റഷ്യയിലെത്തിക്കാനാണ് തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വല്‍ദിമിര്‍ പുടിനുമായി നടത്തിയ നിര്‍ണായക ചര്‍ച്ചയിലാണ് തീരുമാനം.

അതേസമയം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രൈന്‍ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന് റഷ്യ കുറ്റപ്പെടുത്തി. റഷ്യന്‍ അതിര്‍ത്തികളിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കടത്തിവിടാത്തത് യുക്രൈനാണെന്നും റഷ്യ ആരോപിച്ചു.മനുഷ്യകവചമെന്ന റഷ്യയുടെ ആരോപണം തള്ളി യുഎസും രംഗത്തെത്തിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular