ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു

പാലോട്: പാലോട് കുറുപുഴ വെമ്പിന് സമീപം ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു. കുറുപുഴ സൗമ്യ ഭവനില്‍ ഷൈജു (40) വാണ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ സൗമ്യയെ (33) പാലോട് പോലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച രാത്രി 11-മണിയോടെയാണ് സംഭവം.

സമീപത്തെ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷത്തില്‍ പങ്കെടുക്കുന്നതിന് ഇവര്‍ കുടുംബസമേതം പോയിരുന്നു. മകനെ ഉരുള്‍ നേര്‍ച്ചയില്‍ പങ്കെടുപ്പിച്ചശേഷം ഷൈജു നേരത്തേ വീട്ടിലേക്ക് മടങ്ങി. ക്ഷേത്രത്തില്‍ പൂജയില്‍ പങ്കെടുക്കുന്നതിനുവേണ്ടി സൗമ്യ അവിടെ തങ്ങി. ഇടയ്ക്ക് ക്ഷേത്രത്തില്‍ നിന്നിറങ്ങി വീട്ടിലേക്ക് വന്നു. ഫോണ്‍ ചെയ്യുകയായിരുന്ന ഷൈജുവിനെ സൗമ്യ പിന്നില്‍ നിന്നും ടൈല്‍ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു.

അപ്രതീക്ഷിതമായ അടിയില്‍ നിലത്തുവീണ ഷൈജുവിനെ സൗമ്യ ഹോളോബ്രിക്സ് കൊണ്ട് വീണ്ടും വീണ്ടും അടിച്ചു. അടിയുടെ ആഘാതത്തില്‍ തല തകര്‍ന്നു. തുടര്‍ന്ന് തിരികെ ക്ഷേത്രത്തിനു സമീപം എത്തിയ സൗമ്യ ഭര്‍ത്താവിനെ കൊന്ന വിവരം നാട്ടുകാരെ അറിയിച്ചു. ശരീരം മുഴുവന്‍ രക്തം പുരണ്ട് നില്‍ക്കുന്ന സൗമ്യയെ കണ്ട് പരിഭ്രമിച്ചുപോയ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയും സൗമ്യയെ തടഞ്ഞു വെയ്ക്കുകയും ചെയ്തു.

തുടര്‍ന്ന് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തിയ നാട്ടുകാര്‍ കാണുന്നത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഷൈജുവിനെയാണ്. സംശയരോഗമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. വിദേശത്തായിരുന്ന ഷൈജു പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. 15- വര്‍ഷത്തോളമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. എട്ടാം ക്ലാസില്‍ പഠിക്കുന്ന മകനും, മൂന്നിലും നാലിലും പഠിക്കുന്ന രണ്ട് പെണ്‍മക്കളും ഉണ്ട്.

എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മസ്‌കറ്റിലെ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിയ നറുക്കെടുപ്പില്‍ ഷൈജു ഭാഗ്യവാനായിരുന്നു. അന്ന് സമ്മാനത്തുകയായി കിട്ടിയത് അന്‍പത് ലക്ഷം രൂപയായിരുന്നു. ആ തുക കൊണ്ടാണ് ഷൈജുവിന്റെ ഭാര്യ സൗമ്യയുടെ ബന്ധുവിന്റെ പക്കല്‍നിന്ന് കുറുപുഴക്ക് സമീപം വീടും വസ്തുവും വാങ്ങുന്നത്. അതേ വീട്ടില്‍ വച്ചുതന്നെയാണ് ഷൈജുവിന്റെ ദാരുണ അന്ത്യവും.

ഷജു കഴിഞ്ഞദിവസമാണ് ഭാര്യയുടെ അടിയേറ്റ് മരിച്ചത്. ഭാര്യ സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തു. വെല്‍ഡിങ് പണിക്കാരനായ ഷൈജു വിവാഹ ശേഷം പതിമ്മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വിദേശത്തു പോയത്. വിദേശത്ത് ജോലി ചെയ്തു കിട്ടുന്ന വരുമാനം തുച്ഛമെങ്കിലും കൃത്യമായി വീട്ടിലേക്ക് പണം അയയ്ക്കുമായിരുന്നു.

സംഭവ ദിവസവും ക്ഷേത്രത്തിലേക്ക് കുടുംബസമേതം സന്തോഷവാനായാണ് പോയത്. മക്കളെ ഉരുള്‍ നേര്‍ച്ചയിലും മറ്റും പങ്കെടുപ്പിക്കുകയും ചെയ്തു. ക്ഷേത്രത്തിലെ മറ്റു ചടങ്ങുകളിലും ഒക്കെ സജീവമായി പങ്കെടുത്ത ശേഷമാണ് അവസാനമായി തന്റെ സ്വപ്നഭവനത്തിലേക്ക് പോയത്.

Similar Articles

Comments

Advertismentspot_img

Most Popular