ദിലീപിന്റേയും കൂട്ടുപ്രതികളുടേയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു

കൊച്ചി∙ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റേയും കൂട്ടുപ്രതികളുടേയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു. ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്.

നടിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ കൃത്രിമ തെളിവുകൾ ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തനിക്കെതിരെ ഗൂഢാലോചനക്കേസ് എടുത്തിരിക്കുന്നതെന്ന ഗുരുതരമായ ആരോപണവും ദിലീപ് ഉന്നയിച്ചു. പൾസർ സുനിയെ ബന്ധപ്പെടുത്തി പറയുന്നത് ഉണ്ടാക്കിയ കഥയാണ്. മാപ്പുസാക്ഷിയാക്കാൻ പ്രോസിക്യൂഷന് പറ്റിയ ആളെ കിട്ടിയില്ലെന്നും പ്രതിഭാഗം വ്യക്തമാക്കി.

ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ ഇല്ലാത്ത പല കാര്യങ്ങളും എഫ്‌ഐആറിലുണ്ടെന്നും ദീലീപ് വാദിച്ചു. ഇതേത്തടുർന്ന് ജഡ്ജി എഫ്‌ഐആർ പരിശോധിച്ചു. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന വാദത്തിൽ ദിലീപ് ഉറച്ചുനിന്നു. വിഡിയോ കണ്ടിട്ട് ‘നിങ്ങൾ അനുഭവിക്കും’ എന്ന് പറഞ്ഞത് ഗൂഢാലോചന അല്ലെന്ന് ദിലീപ് വ്യക്തമാക്കി. വീട്ടിലിരുന്ന് ബന്ധുക്കളോടു പറയുന്നത് എങ്ങനെ ഗൂഢാലോചനയാകും.

കേസിലെ ഒരു പ്രതി ആരെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. വിഐപി ആരെന്ന് വ്യക്തമാക്കാൻ പൊലീസ് തയാറായിട്ടില്ല. മാപ്പ്‌സാക്ഷിയാകാൻ തയാറുള്ള ആരെയെങ്കിലും ഉൾപ്പെടുത്താനാണ് ആ പേര് ഒഴിച്ചിട്ടിട്ടുള്ളതെന്നും ദിലീപിന്റെ അഭിഭാഷകൻ ആരോപിച്ചു. ഗൂഢാലോചന നടന്നത് എഡിജിപിക്കും മറ്റ് ഉദ്യോഗസ്ഥർക്കും ഇടയിലാണ്. അതാണ് ഗൂഢാലോചന. ആലുവ സ്റ്റേഷൻ പരിധിയിൽ നടന്നെന്നു പറയുന്ന ഗൂഢാലോചന അന്വേഷിക്കാൻ എന്തിനാണ് ക്രൈംബ്രാഞ്ചെന്നും പ്രതിഭാഗം ചോദിച്ചു.

ബാലചന്ദ്രകുമാർ ഏത് ഡിവൈസിലാണ് സംഭാഷണം റെക്കോർഡ് ചെയ്‌തെന്നു പറയുന്നില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു. റെക്കോർഡിങ് ടാബിലാണെന്നും പിന്നീട് അത് ലാപ്‌ടോപ്പിലേക്കു മാറ്റിയെന്നു പറയുന്നു. സംഭാഷണം റെക്കോർഡ് ചെയ്‌തെന്നു പറയുന്ന ടാബ് എവിടെ? പ്രതിയുടെ ഫോൺ കണ്ടില്ലെങ്കിൽ പ്രശ്‌നമാണ്. പക്ഷെ ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത ടാബ് എവിടെ എന്നു വ്യക്തമാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. സംഭാഷണം എഡിറ്റ് ചെയ്യപ്പെട്ടിണ്ടെന്ന ആരോപണവും ദിലീപിന്റെ അഭിഭാഷകൻ ഉന്നയിച്ചു. ബാലചന്ദ്രകുമാർ പെൻഡ്രൈവാണ് സമർപ്പിച്ചിരിക്കുന്നത്. ഇതിനിടെ എന്തെല്ലാം ചെയ്യാമെന്ന് അഭിഭാഷകൻ. ഒരുമിച്ച് എടുക്കാതിരുന്നത് റെക്കോർഡ് ചെയ്യുന്നത് കണ്ടാൽ കൊല്ലുമെന്നു പേടിച്ചെന്നാണ് പറയുന്നത്. എന്നിട്ടും ആറു പേർ ഇരിക്കുന്നിടത്ത് മൂന്നു പ്രാവശ്യമെങ്കിലും റെക്കോർഡ് ചെയ്തു. റെക്കോർഡിലെ വാക്യങ്ങൾ ഒന്നും പൂർണമല്ല. മുറിഞ്ഞു മുറിഞ്ഞുള്ള സംഭാഷണ ശകലങ്ങളാണ് ഉള്ളതെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു.

ഈ കേസിലെ പരാതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്നതെന്നും അപ്പോൾ തനിക്കെങ്ങനെ നീതി ലഭിക്കുമെന്നും ദിലീപ് ചോദിച്ചു. പൊലീസുകാരുടെ പേരുകൾ എഴുതിച്ചേർത്തതാണ്. ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ ബൈജു പൗലോസിനെ താൻ ഭീഷണിപ്പെടുത്തിയതായി പറയുന്നില്ല. പക്ഷെ എഫ്‌ഐആറിൽ ബൈജു പൗലോസിന്റെ പേരുണ്ടെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. കേസന്വേഷിച്ച സുദർശൻ തന്റെ ദേഹത്തു കൈവച്ചിട്ടില്ല. അതുകൊണ്ടു തന്നെ സുദർശന്റെ കൈ വെട്ടുമെന്നു താൻ എന്തിനാണു പറയുന്നതെന്നും ദിലീപ് ചോദിക്കുന്നു.

ദിലീപിന്റെ സഹോദരൻ പി. അനൂപ്, സഹോദരി ഭർത്താവ് ടി.എൻ.സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധുവായ അപ്പു എന്നിവരാണു കേസിലെ മറ്റു പ്രതികൾ. ദിലീപിന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നു പ്രതിഭാഗവും വാദിക്കുന്നു.

അന്വേഷണത്തോട് പൂർണമായി സഹകരിച്ചെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ട ഫോണുകളിൽ തങ്ങളുടെ കൈവശമുള്ളത് ഹാജരാക്കിയെന്നും ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം വേണമെന്നും പ്രതിഭാഗം ആവശ്യപ്പെടും. കേസിനെ വഴിതിരിച്ചു വിടാൻ പ്രതിഭാഗം ശ്രമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട മുഴുവൻ ഫോണുകളും ഹാജരാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷൻ ഇന്ന് കോടതിയെ അറിയിക്കും.

2021 ജനുവരി മുതൽ ഓഗസ്റ്റ് വരെ ഉപയോഗിച്ച മൊബൈൽ ദിലീപ് കോടതിക്ക് കൈമാറിയിട്ടില്ലെന്നാണ് പ്രോസിക്യൂഷൻ നിലപാട്. രണ്ടായിരത്തിലധികം കോളുകൾ ചെയ്ത ഈ മൊബൈൽ ഏതെന്ന് അറിയില്ലെന്ന ദിലീപിന്റെ വാദം അംഗീകരിക്കാനാകില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കും. കേസ് എത്രയും വേഗം തീർപ്പാക്കണമെന്ന് ജാമ്യാപേക്ഷയിൻമേൽ തിങ്കളാഴ്ച നടന്ന വാദത്തിൽ ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular