സന്ദീപ് കുമാറിന്റെ കൊലപാതകം; പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന വാദം തള്ളി സിപിഎം

തിരുവല്ല: സിപിഎം നേതാവ് പി.ബി.സന്ദീപ് കുമാറിന്റെ കൊലപാതകത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന വാദം തള്ളി സിപിഎം ജില്ലാ നേതൃത്വം. അമ്മയുടെ ജോലിക്കാര്യത്തില്‍ ജിഷ്ണുവും സന്ദീപ് കുമാറും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു എന്നത് സൃഷ്ടിച്ചെടുത്ത കഥയാണെന്ന് സിപിഎം നേതാവ് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗം സനല്‍കുമാര്‍ പറഞ്ഞു. ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലെ ജോലിയില്‍നിന്ന് ആരെയും ബോധപൂര്‍വം ഒഴിവാക്കിയിട്ടില്ല. ജിഷ്ണുവിന്റെ മാതാവ് ഇപ്പോഴും ഇവിടുത്തെ താത്കാലിക ജീവനക്കാരിയാണെന്നാണ് കരുതുന്നതെന്നും സനല്‍കുമാര്‍ പറഞ്ഞു.

ജിഷ്ണുവിന്റെ അമ്മയ്ക്ക് ജോലി കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടോ എന്നത് സംബന്ധിച്ച് പാര്‍ട്ടിക്ക് അറിയില്ല. സിഡിഎസ് ആണ് ജോലി കൊടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടുള്ളത്. അതില്‍ സന്ദീപിനോ പാര്‍ട്ടിക്കോ ഒരു പങ്കുമില്ല. അതില്‍ സന്ദീപുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുള്ള തര്‍ക്കങ്ങളും ഇല്ല. ജിഷ്ണുവിന്റെ അമ്മ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജോലി ലഭിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും ആര്‍. സനല്‍കുമാര്‍ പറഞ്ഞു.

പ്രധാന പ്രതിയായ ജിഷ്ണുവിന് കൊല്ലപ്പെട്ട സന്ദീപുമായി മുന്‍വൈരാഗ്യമുണ്ടായിരുന്നുവെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബിവറേജസ് കോര്‍പ്പറേഷന്റെ കീഴില്‍ തിരുവല്ല പുളിക്കീഴ് പ്രവര്‍ത്തിക്കുന്ന റം ഉത്പാദന കേന്ദ്രമായ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്റ് കെമിക്കല്‍സില്‍ ജിഷ്ണുവിന്റെ അമ്മയ്ക്ക് താത്കാലിക അടിസ്ഥാനത്തില്‍ ജോലിയുണ്ടായിരുന്നു. ഇത് നഷ്ടപ്പെടുത്തുന്നതിനായി സന്ദീപ് കുമാര്‍ ശ്രമിച്ചു എന്ന വിഷയവുമായി ബന്ധപ്പെട്ട് നേരിയ തോതില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നെന്നായിരുന്നു വാര്‍ത്ത.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു കൊലപാതകം. നെടുമ്പ്രം ചാത്തങ്കരിമുക്കിന് അര കിലോമീറ്റര്‍ മാറിയുള്ള കലുങ്കിനടുത്താണ് ആക്രമണമുണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ പിന്നാലെ മൂന്ന് ബൈക്കുകളിലെത്തിയ ആറംഗസംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും കുത്തേറ്റ് പ്രാണരക്ഷാര്‍ഥം സമീപത്തെ വയലിലേക്ക് ചാടിയ സന്ദീപിനെ പിറകേയെത്തിയ അക്രമി സംഘം മാരകമായി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

കൊല്ലപ്പെട്ട സന്ദീപിന്റെ പ്രദേശവാസി കൂടിയായ കേസിലെ മുഖ്യപ്രതി ഇരുപത്തിമൂന്നുകാരനായ ജിഷ്ണു, സുഹൃത്ത് പ്രമോദ്, നന്ദു, കണ്ണൂര്‍ സ്വദേശി ഫൈസല്‍ എന്നിവരെ പോലീസ് പിടികൂടിയിട്ടുണ്ട്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകമാണ് അറസ്റ്റ്.

കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ്.ആണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു. എന്നാല്‍, ബി.ജെ.പി.ക്കോ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കോ പങ്കില്ലെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular