ദേവസ്വം മന്ത്രിയെ നാട് ശിക്ഷിക്കും; കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ്റെ തീപ്പൊരി പ്രസംഗത്തിനിടയിൽ ഉയർന്നത് ശരണം വിളികൾ

തിരുവനന്തപുരം: കാര്യവട്ടം ധർമ ശാസ്താ ക്ഷേത്ര മുറ്റത്ത് നൂറു കണക്കിനു സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കു നടുവിൽ വിരിഞ്ഞ താമരപ്പൂ ഉയർത്തിക്കാട്ടി ശോഭ സുരേന്ദ്രന്റെ തീപ്പൊരി പ്രസംഗം.

‘ഈ തിരഞ്ഞെടുപ്പിൽ കടകംപള്ളി സുരേന്ദ്രനെ എതിരാളിയായി കിട്ടിയതിൽ ഞാൻ ദൈവത്തോടു നന്ദി പറയുന്നു. ഇവിടുത്തെ ജനങ്ങളുടെ വോട്ട് നേടി മന്ത്രിയായ ശേഷം ശബരിമലയിലെ വിശ്വാസങ്ങൾ ചവിട്ടിയരയ്ക്കാനുള്ള ദുഷ്ചെയ്തികൾക്കു നേതൃത്വം നൽകിയ അദ്ദേഹത്തിനുള്ള ശിക്ഷ ഇത്തവണ ഈ നാടു തന്നെ നൽകും.

ഞാനിവിടേക്കു വരുന്നുവെന്ന് അറിഞ്ഞ് സന്തോഷത്തോടെ വിളിച്ചവരിൽ ബിജെപിക്കാർ മാത്രമല്ല, കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആൾക്കാരുമുണ്ട്. ഈശ്വര നിയോഗമാണിത്. മികച്ച ഭൂരിപക്ഷത്തിലുള്ള വിജയം ഉറപ്പ്’ പ്രസംഗത്തിനൊടുവിൽ പാർട്ടി മുദ്രാവാക്യങ്ങളെക്കാൾ ഉയർന്നതു ശരണം വിളികൾ.

അയ്യപ്പക്ഷേത്ര ദർശനം നടത്തി ക്ഷേത്ര മുറ്റത്തു നിന്ന് ശരണം വിളികളോടെ ആരംഭിച്ച റോഡ് ഷോയുമായി ശോഭ പര്യടനം തുടങ്ങുമ്പോൾ ഊന്നൽ വ്യക്തം. ദേവസ്വം മന്ത്രിയുടെ മണ്ഡലത്തിൽ ശബരിമല തന്നെയാണു ബിജെപിക്ക് മുഖ്യശരണം. എന്നാൽ അതിനൊപ്പം കഴക്കൂട്ടം ബൈപാസ് വികസനത്തിനായി മോദി സർക്കാർ 860 കോടി ചെലവഴിച്ചതുൾപ്പെടെയുള്ള വികസനവും ചർച്ചയാക്കുമെന്നും ശോഭ പറഞ്ഞു.‍

അനിശ്ചിതത്വങ്ങൾക്കൊടുവിൽ വൈകി കൈവന്ന മത്സര ടിക്കറ്റുമായി എത്തിയ ശോഭയ്ക്ക് ആവേശകരമായ സ്വീകരണമാണ് പാർട്ടി ഒരുക്കിയത്. കാര്യവട്ടം ജംക്‌ഷനിൽ നിന്ന് പുഷ്പ വൃഷ്ടിയും പഞ്ചവാദ്യവും വെടിക്കട്ടുമായാണ് സ്ഥാനാർഥിയെ വരവേറ്റത്. കർണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണനും എത്തിയിരുന്നു.

ക്ഷേത്ര ദർശനം നടത്തിയിറങ്ങിയ ശോഭയ്ക്കു മത്സരത്തിനു കെട്ടിവയ്ക്കാനുള്ള തുക നൽകിയത് ക്ഷേത്രത്തിലെ മാതൃ സമിതി. ഒട്ടേറെ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ നടന്ന റോഡ് ഷോ മണ്ഡലത്തിലെ പ്രധാന റോഡുകളിലൂടെയെല്ലാം കടന്നു പോയി.

Similar Articles

Comments

Advertismentspot_img

Most Popular