മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദം: ശബ്ദസന്ദേശം തന്റേതു തന്നെ, പിന്നില്‍ പൊലീസ് എന്ന് സ്വപ്ന

കൊച്ചി : മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദമെന്ന ശബ്ദസന്ദേശം തന്റേതു തന്നെയാണെന്നും ഇതിനു പിന്നില്‍ പൊലീസിലെ ചിലരായിരുന്നുവെന്നും സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞദിവസം കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഉന്നത നിര്‍ദേശപ്രകാരം സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് ഓപ്പറേഷനു നേതൃത്വം നല്‍കിയതെന്നും ഓഗസ്റ്റ് ആറിനു നടന്ന ഫോണ്‍ സംഭാഷണമാണു പുറത്തുവന്നതെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചു.

കേന്ദ്ര ഏജന്‍സികളുടെ കസ്റ്റഡിയിലായിരിക്കുമ്പോഴും കേരള പൊലീസാണു സ്വപ്നയ്ക്കു കാവലിനുള്ളത്. കൊച്ചിയില്‍ ഇഡി കസ്റ്റഡിയിലായിരിക്കെ, 5 വനിതാ പൊലീസുകാരാണു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരിലൊരാള്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഫോണില്‍ വിളിക്കുകയും തുടര്‍ന്നു ഫോണ്‍ സ്വപ്നയ്ക്കു കൈമാറുകയും ചെയ്‌തെന്നാണു വിവരം. മറുവശത്ത് ആരാണെന്നു പറഞ്ഞിരുന്നില്ലെന്നു സ്വപ്ന അറിയിച്ചു.

ഫോണില്‍ പറയേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി ധരിപ്പിച്ചിരുന്നു. സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സംഭാഷണം റിക്കോര്‍ഡ് ചെയ്തു. ഇതിലൊരു ഭാഗമാണു ചോര്‍ന്നതെന്നും സ്വപ്ന അറിയിച്ചു. നവംബര്‍ 18ന് ഒരു ഓണ്‍ലൈന്‍ മാധ്യമമാണു ശബ്ദരേഖ പുറത്തുവിട്ടത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നല്‍കിയതായും കൃത്യമായി വായിച്ചുനോക്കാന്‍ സാവകാശം നല്‍കാതെ മൊഴിപ്രസ്താവനയില്‍ ഒപ്പിട്ടുവാങ്ങിയതായും സ്വപ്ന പറയുന്ന ശബ്ദരേഖ ഏറെ വിവാദമുയര്‍ത്തിയിരുന്നു.ശിവശങ്കറിനൊപ്പം ദുബായില്‍ പോയി മുഖ്യമന്ത്രിക്കു വേണ്ടി ‘ഫിനാന്‍ഷ്യല്‍ നെഗോസ്യേഷന്‍’ നടത്തിയെന്നു പറയാന്‍ സമ്മര്‍ദമുണ്ടെന്നാണു സന്ദേശത്തിലുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular