സത്യം പറയലാണ് മാധ്യമപ്രവര്‍ത്തകരുടെ പണി; കെട്ടിച്ചമച്ച കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതല്ല: ഹൈക്കോടതി

സത്യം പറയലാണ് മാധ്യമപ്രവര്‍ത്തകരുടെ പണി. എന്ത് പ്രസിദ്ധീകരിക്കണമെന്നതിൽ വിവേകപരമായ തീരുമാനമെടുക്കാം. എന്നാൽ വാർത്തയുടെ ആധികാരികത ഉറപ്പാക്കണം. വ്യക്തികളെയോ ഒരു വിഭാഗം ജനങ്ങളുളെയോ മോശമാക്കുന്നതാകരുത് വാർത്ത. തെറ്റായ വാര്‍ത്തകള്‍ പിന്നീട് തിരുത്തിയാലും ഖേദം പ്രകടിപ്പിച്ചാലും അത് ജനങ്ങള്‍ കാണണമെന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കോവിഡുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത പ്രചരിപ്പിച്ചെന്ന കേസിൽ ഡോ. ഷിനു ശ്യാമളനും പ്രമുഖ ചാനലിന്റെ മേധാവിയും നൽകിയ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവെയാണ് കോടതി ഈ പരാമർശം നടത്തിയത്.

ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമായ പരാമര്‍ശം ചാനൽ പരിപാടിയില്‍ നടത്തിയതിനാണ് ഡോക്ടര്‍ ഷിനു ശ്യാമളനും ചാനൽ മേധാവിക്കുമെതിരെ കേസെടുത്തത്. ഐപിസി സെക്ഷന്‍ 505(1)(b), കേരള പൊലീസ് ആക്ട് 120(0) എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചു.
വലിയ ഉത്തരവാദിത്വമാണ് ഓരോ മാധ്യമ പ്രവര്‍ത്തകനുമുള്ളതെന്നും കോടതി പറഞ്ഞു. ജനാധിപത്യത്തിന്റെ നട്ടെല്ലാണ് മാധ്യമങ്ങള്‍. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയേയും കേസരി ബാലകൃഷ്ണ പിള്ളയേയും പോലുള്ള മഹാരഥന്മാരുടെ പിന്‍ഗാമികളാണ് തങ്ങളെന്ന് ഓരോ മാധ്യമ പ്രവർത്തകനും ഓര്‍ക്കണം. ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നവരില്‍ ഒരാള്‍ സംസ്ഥാനത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ്. അദ്ദേഹം സംസ്ഥാനത്തെ യുവാക്കള്‍ക്ക് വഴി കാണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ആരോഗ്യവകുപ്പ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് നടത്തുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം അഭിനന്ദനം അര്‍ഹിക്കുന്നതാണ്. ഒറ്റപ്പെട്ട വീഴ്ചകൾ ചൂണ്ടിക്കാട്ടി ചര്‍ച്ചയാക്കാന്‍ ഹര്‍ജിക്കാരനായ മാധ്യമപ്രവര്‍ത്തകന് അവകാശമില്ല. അത്തരത്തില്‍ ചെയ്യുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കും. ചില കാര്യങ്ങള്‍ മാത്രമെടുത്ത് ചര്‍ച്ചയാക്കുന്നത് പ്രോത്സാഹിപ്പിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular