സ്വപ്‌ന സുരേഷിന്റെ നിയമനം കൂടുതല്‍ തെളിവുകള്‍ പുറത്ത്..

സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്പേസ് പാർക്ക് കൺസൽറ്റൻസി കരാർ റദ്ദാക്കാനുള്ള കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ നോട്ടിസിലെ ആരോപണങ്ങൾ നിഷേധിച്ച് പ്രൈസ്‍ വാട്ടർഹൗസ് കൂപ്പേഴ്സിന്റെ മറുപടി. സ്വപ്ന സുരേഷിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നാണു പിഡബ്ല്യുസിയുടെ നിയമവിഭാഗം കെഎസ്ഐടിഐഎല്ലിന്റെ അഭിഭാഷകനു മറുപടി നൽകിയത്.

സ്ഥാപനത്തിന്റെ ചെയർമാൻ കൂടിയായിരുന്ന എം. ശിവശങ്കറിന്റെ ശുപാർശയോടെയാണു സ്വപ്ന എത്തിയതെന്നു ചീഫ് സെക്രട്ടറിതല സമിതി കണ്ടെത്തിയ സാഹചര്യത്തിൽ ഇക്കാര്യം പി‍ഡബ്ല്യുസി ചൂണ്ടിക്കാണിക്കാൻ ഇടയുണ്ടെന്നാണു നിയമവിദഗ്ധരുടെ അഭിപ്രായം. എന്നാൽ ഇത്തരം വിവരങ്ങൾ മറുപടിയിലുണ്ടോയെന്ന് അധികൃതർ വ്യക്തമാക്കിയില്ല.

സ്വപ്ന അറസ്റ്റിലാവുകയും ബിരുദം വ്യാജമാണെന്നു തെളിയുകയും ചെയ്തതോടെയാണു കരാർ റദ്ദാക്കാൻ പി‍ഡബ്ല്യുസിക്ക് ഐടി വകുപ്പ് അഭിഭാഷകൻ മുഖേന നോട്ടിസ് അയച്ചത്. ക്രിമിനൽ പശ്ചാത്തലമുള്ള, വിദ്യാഭ്യാസ യോഗ്യത വ്യാജമായി ഉണ്ടാക്കിയ വ്യക്തിയെ സർക്കാർ സംവിധാനത്തിലേക്ക് അയച്ചതിലൂടെ കരാർ ലംഘനം നടത്തിയെന്നായിരുന്നു നോട്ടിസ്. കരാർ ലംഘനം ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു നോട്ടിസ്.

അതേസമയം സ്വപ്ന സുരേഷിന്റെ നിയമനം വിവാദമായ സാഹചര്യത്തിൽ കെ ഫോൺ പദ്ധതിയിൽനിന്ന് പിഡബ്ല്യുസിയെ ഒഴിവാക്കണോയെന്ന കാര്യം സർക്കാർ തീരുമാനത്തിനു വിട്ടിരിക്കുകയാണെന്ന് കെഎസ്ഐടിഐഎൽ. അന്തിമതീരുമാനം ഉടനുണ്ടാകും. 6 പേരാണു നിലവിൽ പിഡബ്ല്യുസിയുടെ ഭാഗമായി പദ്ധതിയിലുള്ളത്. പുറത്തായ ഐടി സെക്രട്ടറി എം.ശിവശങ്കറായിരുന്നു കൺസൽറ്റന്റിനെ തീരുമാനിക്കാനുള്ള സമിതിയുടെ അധ്യക്ഷൻ.

അതിനിടെ സ്വപ്ന സുരേഷ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാർക്കിൽ ജോലി നേടിയ കേസിൽ ബിരുദസർട്ടിഫിക്കറ്റിനെക്കുറിച്ച് സർവകലാശാലയിൽ നിന്നു പൊലീസ് റിപ്പോർട്ട് തേടി. മഹാരാഷ്ട്രയിലെ ബാബാ സാഹിബ് അംബേദ്കർ ടെക്നിക്കൽ സർവകലാശാലയ്ക്കാണ് വ്യക്തത തേടി പൊലീസ് കത്തയച്ചത്. അംബേദ്കർ സർവകലാശാലയിൽ ബികോം കോഴ്സ് ഇല്ലെന്നും സർട്ടിഫിക്കറ്റ് വ്യാജമാണെന്നുമുള്ള വാർത്ത നേരത്തെ പുറത്തുവന്നിരുന്നു.

FOLLOW US: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular