ഫാ.ജോര്‍ജ് എട്ടുപറയുടെ ദുരൂഹ മരണത്തില്‍ സമഗ്ര അന്വേഷണം വേണം; സംഭവ ദിവസം പള്ളിയിലേക്കുള്ള വഴിതിരിക്കി രണ്ട് വാഹനങ്ങളില്‍ അപരിചിതര്‍ എത്തിയിരുന്നുവെന്നും ആക്ഷന്‍ കൗണ്‍സില്‍

കോട്ടയം: ചങ്ങനാശേരി പുന്നത്തുറ സെന്റ് തോമസ് (വെള്ളാപ്പള്ളി) വികാരിയായിരുന്ന ഫാ.ജോര്‍ജ് എട്ടുപറയുടെ ദുരൂഹ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഇടവകാംഗങ്ങള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഡി.ജി.പി ലോക്നാഥ് ബെഹ്റ, കോട്ടയം എസ്.പി എന്നിവര്‍ക്ക് ആക്ഷന്‍ കൗണ്‍സില്‍ പരാതി നല്‍കി. വൈദികന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും എല്ലാവരോടും സൗമ്യതയോടെ മാത്രം പെരുമാറുന്ന ജോര്‍ജ് അച്ചന്‍ ആത്മഹത്യ ചെയ്യില്ലെന്നും ആക്ഷന്‍ കൗണ്‍സില്‍ പറയുന്നു.

സഭയുടെ ഭാഗത്തുനിന്ന് അച്ചനു മേല്‍ സമ്മര്‍ദ്ദം ശക്തമായിരുന്നുവെന്നും കായികമായി ഇല്ലാതാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും പരാതിയില്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സംഭവ ദിവസം പള്ളിയിലേക്കുള്ള വഴിതിരിക്കി രണ്ട് വാഹനങ്ങളില്‍ അപരിചിതര്‍ അതുവഴി എത്തിയിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

പള്ളിയിലെ തീപിടുത്തത്തില്‍ പൊള്ളലേറ്റവരുടെ ചികിത്സയ്ക്ക് ഇടവക വാര്‍ഡ് തലത്തില്‍ പണം സ്വരൂപിച്ചും വ്യക്തികളില്‍ നിന്ന് സഹായം സ്വീകരിച്ചും വൈദികന്‍ വിനിയോഗിച്ചിരുന്നു. എന്നാല്‍ ഈ വിവരം അറിഞ്ഞ ആര്‍ച്ച്ബിഷപ് ഇടവകയിലെ പണപ്പിരിവ് വിലക്കുകയായിരുന്നു. തീപൊള്ളലിന്റെ കാരണം പറഞ്ഞ് ഈ ഇടവകയില്‍ നിന്നുള്ള വൈദികരെ വച്ച് വിദേശത്തുള്ള വിശ്വാസികളില്‍ നിന്ന് ലക്ഷങ്ങള്‍ പിരിക്കാനും ആ പണം അതിരുപതയില്‍ ബിഷപ്പിന് നേരിട്ട് അയച്ചുകൊടുക്കാനും ഏര്‍പ്പാടാക്കിയതായി അറിയാന്‍ കഴിഞ്ഞു. അതില്‍ പ്രകാരം പല അച്ചന്മാരും പല വിശ്വാസികളെയും വിളിച്ച് പണം അയച്ചുനല്‍കാന്‍ ആവശ്യപ്പെടുകയൂം പണം ലഭിക്കുകയും ചെയ്തിട്ടുണ്ട്.

ഈ മാസം 17നനും 20നും ജോര്‍ജ് അച്ചന്‍ ചങ്ങനാശേരിയില്‍ പോയി ബിഷപ്പിനെ കണ്ടിരുന്നതായും അവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായും അറിയുന്നു. ചികിത്സയ്ക്കുള്ള പണം ചോദിച്ചപ്പോള്‍ താന്‍ എവിടെനിന്നെങ്കിലും ഉണ്ടാക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് കേള്‍ക്കുന്നു. രണ്ടു മാസം മുന്‍പ് ആവശ്യപ്പെട്ട സ്ഥലംമാറ്റം നിരസിച്ചതായും അറിയുന്നുവെന്ന് ആക്ഷന്‍ കൗണ്‍സില്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ജൂണ്‍ 21നാണ് വൈദികനെ കാണാതാവുന്നത്. അന്നേ ദിവസം 10.59ന് സിസിടിവി ഓഫ് ചെയ്തതായി പറയപ്പെടുന്നു. എന്നാല്‍ 11.15 മുതല്‍ 1.30 വരെ ഈ വൈദികനെ കാണുന്നതിനായി ഇടവകാംഗമായ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പള്ളി ഓഫീസില്‍ എത്തിയിരുന്നു. ഈ സമയം സഹവികാരിയും കപ്യാരും സ്ഥലത്തുണ്ടായിരുന്നതായും അതിനു ശേഷം സഹവികാരി പുസ്തക വിതരണത്തിനായി പുറത്തേക്ക് പോകുകയും ചെയ്തു. അന്ന് വൈകിട്ട് ഏഴിനാണ് അച്ചനെ കാണാതായതായി വിവരം അറിയുന്നത്. പിറ്റേന്ന് മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു.

ഇരുമ്പുമൂടിയുള്ള കിണറ്റില്‍ ചാടി മരിച്ചു എന്നതില്‍ ദുരൂഹതയുണ്ട്. വെള്ളം കോരുന്നതിനായി തുറക്കാവുന്ന വിടവിലൂടെ കിണറ്റിലേക്ക് ഇറങ്ങാന്‍ പ്രയാസമാണെന്നും പകല്‍ ഇത്തരമൊരു സാഹനത്തിന് മുതിരാന്‍ സാധ്യതയില്ലെന്നും ആക്ഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ജോളി എട്ടുപറ ‘മംഗളം ഓണ്‍ലൈനോട്’ പ്രതികരിച്ചു. പകല്‍ ഒരാള്‍ കിണറിനു മുകളില്‍ കയറിയാല്‍ റോഡിലൂടെ പോകുന്നവരുടെ ശ്രദ്ധയില്‍പെടും. സമീപത്ത് വീടുകള്‍ ഇല്ലെങ്കിലും മഠം സ്ഥിതി ചെയ്യുന്നുണ്ട്. അവിടെയുള്ളവരുടെയും ശ്രദ്ധയില്‍പെടുമെന്നും ഇദ്ദേഹം പറയുന്നു.

സംഭവ ദിവസം രാവിലെ പുന്നത്തുറ കമ്പനിപാലത്തിനു സമീപം ബൈക്കിലെത്തിയ അപരിചിതന്‍ ഈ പള്ളിയിലേക്കുള്ള വഴി ചോദിച്ചിരുന്നു. കുറച്ചുകഴിഞ്ഞ് ഒരു ഓട്ടോറിക്ഷയില്‍ എത്തിയ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും വഴി ചോദിച്ചിരുന്നുവെന്നും അറിയുന്നു. ഞായറാഴ്ച പകല്‍ സമയങ്ങളില്‍ സാധാരണ നടത്തുകൈക്കാരനും പള്ളിയില്‍ ഉണ്ടാകേണ്ടതാണ്.

വൈദികന് സഭാതലത്തില്‍ മുകളില്‍ നിന്ന് സമ്മര്‍ദ്ദം അനുഭവപ്പെട്ടിരുന്നുവെന്ന് വ്യക്തമാണ്. കായികമായി അച്ചനെ ഇല്ലാതാക്കാനുള്ള സാധ്യതയുണ്ടെന്നും അതില്‍ സഭയ്ക്ക് പങ്കുള്ളതായി പൊതുജനം സംശയിക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ജോര്‍ജ് അച്ചന്റെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, അദ്ദേഹം ഇടവകയില്‍ വന്നനാള്‍ മുതലുള്ള കോളുകള്‍, രേഖകള്‍ എന്നിവയെല്ലാം പരിശോധിക്കണമെന്നും സുതാര്യവും സത്യസന്ധവും സമഗ്രവുമായ അന്വേഷണം നടത്തി ദുരുഹതകള്‍ നീക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ പരാതിയില്‍ പറയുന്നു.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular