സമൂഹവ്യാപനം കണ്ടെത്താന്‍ നടത്തിയ റാപ്പിഡ് ടെസ്റ്റ് ഫലം ഞെട്ടിക്കുന്നത്; 101 സമ്പര്‍ക്ക രോഗികള്‍, ആശങ്കയോടെ കേരളം

തിരുവനന്തപുരം: സമൂഹവ്യാപനമുണ്ടായോ എന്ന് കണ്ടെത്താന്‍ നടത്തിയ രണ്ടു ദിവസത്തെ റാപ്പിഡ് ആന്റിബോഡി പരിശോധനയില്‍ 25 ല്‍ അധികം പേര്‍ക്ക് കോവിഡ് പോസിറ്റീവെന്നു കണ്ടെത്തല്‍. എന്നാല്‍ പിസിആര്‍ ടെസ്റ്റിനു ശേഷമേ രോഗവിവരം സ്ഥിരീകരിക്കൂ. പതിനൊന്നു ദിവസത്തിനിടെ സമ്പര്‍ക്ക രോഗബാധിരുടെ എണ്ണം 101 ആയി ഉയര്‍ന്നതിനിടെയാണ് ഈ ആശങ്കപ്പെടുത്തുന്ന വിവരവും.

ജൂണില്‍ മാത്രം 23 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതോടെ വിദഗ്ധ സംഘം ആശുപത്രികള്‍ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഉറവിടമറിയാത്ത രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ രോഗബാധ എങ്ങനെയുണ്ടായെന്ന് അന്വേഷിക്കാനും നിര്‍ദേശം.

സമൂഹവ്യാപനമുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ആന്റിബോഡി പരിശോധന നടത്തുന്നത്. വിവിധ ജില്ലകളില്‍ നടത്തിയ രക്തപരിശോധനയിലാണ് ഇരുപത്തഞ്ചിലേറെപ്പേര്‍ക്ക് പോസിറ്റീവായത്. ആരോഗ്യപ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ കൃത്യത കുറവുള്ള ആന്റിബോഡി പരിശോധനയില്‍ പോസിറ്റീവായാലും പിസിആര്‍ പരിശോധന നടത്തി മാത്രമേ സ്ഥിരീകരിക്കൂ. മുന്‍പ് രോഗം വന്നു പോയവരിലും ആന്റിബോഡി പരിശോധന പോസിറ്റീവാകാം. വൈറസ് സാന്നിധ്യം കണ്ടെത്തുന്ന പരിശോധന പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്ത് ഈ മാസം മാത്രം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുെട എണ്ണം 78 ആയി ഉയര്‍ന്നു.

കൂടാതെ 23 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. പ്രവാസികളെത്തിത്തുടങ്ങിയ മേയ് 7 മുതല്‍ ഇന്നലെ വരെ 39 ആരോഗ്യപ്രവര്‍ത്തകരടക്കം 188 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസത്തെ അവലോകന യോഗത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടത് ആശങ്കപ്പെടുത്തുന്നതെന്നു വിലയിരുത്തിയ മുഖ്യമന്ത്രി പരിശോധനയ്ക്കു നിര്‍ദേശം നല്‍കി. വിദഗ്ധ സംഘം രോഗം പിടിപെട്ട ആശുപത്രികള്‍ സന്ദര്‍ശിക്കുകയും അണുബാധ നിയന്ത്രണത്തില്‍ വീഴ്ചകളുണ്ടോയെന്നു പരിശോധിക്കണമെന്നുമാണു നിര്‍ദേശം.

Follo us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular