‘എന്തായാലും നമ്മുടെ നാട്ടിലെത്തിയല്ലോ, ധൈര്യമായിരിക്കുക, പ്രാര്‍ഥിക്കുക… തീര്‍ച്ചയായും നമ്മള്‍ രക്ഷപ്പെടും ; നാടിന്റെ സങ്കടമായി കോവിഡ് മൂലം ഇന്നലെ മരിച്ച ഡിന്നി ചാക്കോയുടെ ശബ്ദസന്ദേശം

തൃശൂര്‍ : ലോകവ്യാപകമായി കോവിഡ് പടരുമ്പോള്‍ എങ്ങനെയും നാട്ടിലെത്തുക എന്നതായിരുന്നു എല്ലാ പ്രവാസികളുടെയും മനസില്‍. നാട്ടിലെത്തായാല്‍ രോഗത്തില്‍ നിന്ന് രക്ഷപ്പെടാമെന്ന വിശ്വാസം തന്നെയാണ് അതിന് പിന്നില്‍. അതിന് ഏറ്റവും വലിയ ഉദാഹരണം ആണ് കഴിഞ്ഞ ദിവസം മരിച്ച ചാലക്കുടി സ്വദേശി ഡിന്നി ചാക്കോ. ‘എന്തായാലും നമ്മുടെ നാട്ടിലെത്തിയല്ലോ, ധൈര്യമായിരിക്കുക, പ്രാര്‍ഥിക്കുക… തീര്‍ച്ചയായും നമ്മള്‍ രക്ഷപ്പെടും. ഒരാഴ്ച കഴിഞ്ഞു പരിശോധനാഫലം നെഗറ്റീവ് ആകുമ്പോള്‍ ആ സന്തോഷ വാര്‍ത്ത ഞാന്‍ അറിയിക്കാം..’

കോവിഡ് ബാധിച്ചു മാലെയില്‍ നിന്നെത്തി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവേ ഇന്നലെ മരിച്ച തൃശൂര്‍ വിആര്‍ പുരം സ്വദേശി ഡിന്നി ചാക്കോയുടെ ശബ്ദസന്ദേശം നാടിന്റെ സങ്കടമായി. രോഗം സ്ഥിരീകരിച്ചപ്പോള്‍ പലരും വീട്ടിലും മറ്റും വിളിച്ചു വിവരം തിരക്കിയ പശ്ചാത്തലത്തിലാണു കഴിഞ്ഞ 17നു ശബ്ദസന്ദേശം റിക്കോര്‍ഡ് ചെയ്ത് ഡിന്നി പ്രചരിപ്പിച്ചത്.

ശബ്ദ സന്ദേശം ഇങ്ങനെ: ”ഞാന്‍ എന്റെ വീട്ടിലായിരുന്നുവെന്നു കരുതി പലരും വിളിക്കുന്നുണ്ട്. ആരും പേടിക്കേണ്ട; ആരുമില്ലാത്ത ബന്ധുവീട്ടിലാണു താമസിച്ചത്. ആ വീട്ടിലേക്ക് ആരും വന്നിട്ടില്ല. അവിടെനിന്ന് ഒന്നും പുറത്തേക്കു പോയിട്ടുമില്ല. മാലെയില്‍ കൊറോണ ബോധവല്‍ക്കരണ സംഘത്തില്‍ ഞാനുമുണ്ടായിരുന്നു. അതിനാല്‍ കാര്യങ്ങളറിയാം. ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. കുടുംബാംഗങ്ങളും ഇവിടെയുണ്ട്. ഫോണെടുക്കാന്‍ പറ്റിയെന്നു വരില്ല.

എനിക്ക് മെസേജ് വിട്ടാല്‍ മതി. മറുപടി തരാം. ചെറിയ പനിയും ചുമയുമുണ്ട്. ധൈര്യമായിരിക്കുക, പ്രാര്‍ഥിക്കുക. നമ്മള്‍ രക്ഷപ്പെടും”. മാലെയില്‍ അധ്യാപകനായിരുന്നു ഡിന്നി. മേയ് 16നു രോഗം സ്ഥിരീകരിച്ചു. മാലെയില്‍ നഴ്‌സായ ഭാര്യ ജിനിക്കും (33) മകന്‍ ജോവാനും (3) ഭാര്യാ മാതാവിനും (53) കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഭേദമായി.

Follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular