കൂടുതല്‍ വിമാനങ്ങള്‍ കൊച്ചിയിലേക്ക്…; പ്രവാസികള്‍ക്ക് ആശ്വാസം

കൊച്ചി: ലോക്ഡൗണില്‍ വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ കൂടുതല്‍ വിമാനങ്ങള്‍ കൊച്ചിയിലെത്തുന്നു. ഗള്‍ഫിനു പുറമേ ഓസ്‌ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ തിരിച്ചെത്തിക്കും. ചാര്‍ട്ടര്‍ ചെയ്ത 14 വിമാനങ്ങള്‍ക്കും അനുമതി ലഭിച്ചിട്ടുണ്ട്. വിവിധ കമ്പനികളും ഏജന്‍സികളും ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളെ സ്വീകരിക്കുന്നതിന് തയാറെടുപ്പുകള്‍ നടത്തിയതായി സിയാല്‍ അറിയിച്ചു. ചൊവ്വാഴ്ച മുതല്‍ 21 വരെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 15 വിമാനങ്ങള്‍ ഗള്‍ഫില്‍ നിന്ന് കൊച്ചിയിലേക്കു സര്‍വീസ് നടത്തും.

അബുദാബി, സലാല, ദോഹ, കുവൈത്ത്, ദുബായ്, മസ്‌ക്കത്ത് എന്നിവിടങ്ങളില്‍ നിന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളുള്ളത്. 11, 13, 20 തീയതികളില്‍ സിംഗപ്പൂരില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളെത്തും. എയര്‍ ഇന്ത്യ നേരത്തെ നിശ്ചയിച്ചിരുന്ന പട്ടികയില്‍ സിഡ്‌നി, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുള്ള അധിക സര്‍വീസുകള്‍ ചേര്‍ത്തിട്ടുണ്ട്.

ജൂണ്‍ 23 നാണ് സിഡ്‌നിയില്‍ നിന്ന് ഡല്‍ഹി വഴി കൊച്ചിയില്‍ വിമാനമെത്തുന്നത്. 29 നാണ് രണ്ടാം വിയറ്റ്‌നാം സര്‍വീസ്. ആദ്യ സര്‍വീസ്, ഏഴാം തീയതി കൊച്ചിയില്‍ എത്തിയിരുന്നു. ജൂണ്‍ 10 മുതല്‍ 18 വരെ മാത്രം 14 ചാര്‍ട്ടര്‍ വിമാനങ്ങള്‍ കൊച്ചിയില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കമ്പനികള്‍, വിദേശ മലയാളികളുടെ കൂട്ടായ്മകള്‍, ട്രാവല്‍ ഏജന്‍സികള്‍ എന്നിവയാണ് ഈ സര്‍വീസുകള്‍ ഏര്‍പ്പാടാക്കിയിട്ടുള്ളത്.

ഈ വിമാനങ്ങള്‍ക്ക് കേന്ദ്രാനുമതി ലഭിച്ചാല്‍ മൂവായിരത്തിലധികം പ്രവാസികള്‍ക്ക് ഈയാഴ്ച തന്നെ നാട്ടിലെത്താനാകും. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ, അള്‍ജീരിയ, ഘാന, തജിക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും കൊച്ചിയിലേക്കു സര്‍വീസുകള്‍ ചാര്‍ട്ടര്‍ ചെയ്തിട്ടുണ്ട്. എത്ര ചാര്‍ട്ടര്‍ വിമാനങ്ങള്‍ വന്നാലും സൗകര്യമൊരുക്കാന്‍ സിയാല്‍ സജ്ജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. തിങ്കളാഴ്ച ടാന്‍സാനിയ ഒമാന്‍ കൊച്ചി ചാര്‍ട്ടര്‍ വിമാനം എത്തിയിരുന്നു. 126 യാത്രക്കാര്‍ ഈ വിമാനത്തിലെത്തി.

മാര്‍ട്ടയില്‍ നിന്ന് പ്രത്യേക വിമാനം ചാര്‍ട്ടര്‍ ചെയ്തിരുന്നെങ്കിലും 16ന് ശേഷമേ ഉണ്ടാവുകയുള്ളൂവെന്ന് ഏജന്‍സി അറിയിച്ചു. ഖത്തര്‍ എയര്‍വേസില്‍ ദോഹയില്‍ നിന്ന് 214 യാത്രക്കാരും സ്‌പൈസ് ജെറ്റ് വിമാനത്തില്‍ 154 പേരും കൊച്ചിയിലെത്തി. ഇന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അബുദാബി വിമാനത്തില്‍ 177 പേര്‍ കൊച്ചിയിലെത്തും. ആഭ്യന്തര വിഭാഗത്തില്‍ 13 വീതം വിമാനങ്ങള്‍ സര്‍വീസുകള്‍ നടത്തി. തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ റദ്ദാക്കി. ഞായറാഴ്ച 1268 ആഭ്യന്തര യാത്രക്കാര്‍ കൊച്ചിയിലെത്തി. 711 പേര്‍ ആഭ്യന്തര ടെര്‍മിനിലില്‍ നിന്ന് പുറപ്പെട്ടു.

Follow us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular