വെറും 1000 രൂപയ്ക്ക് വേണ്ടി ഭാര്യയെ സുഹൃത്തുക്കള്‍ക്കു ബലാത്സംഗം ചെയ്യാന്‍ അവസരമൊരുക്കി ഭര്‍ത്താവ്

തിരുവനന്തപുരം: കഠിനംകുളം പീഡനക്കേസില്‍ പുറത്തുവരുന്നത് ഗൂഢാലോചന.ആയിരം രൂപയ്ക്കു വേണ്ടിയാണ് ഭാര്യയെ സുഹൃത്തുക്കള്‍ക്കു ബലാത്സംഗം ചെയ്യാന്‍ ഭര്‍ത്താവ് അവസരമൊരുക്കിയതെന്നു പോലീസ്. മുമ്പ് സുഹൃത്തുക്കളെ കാണിക്കാനായി ഭാര്യയെ ഇയാള്‍ രണ്ടു തവണ പുതുക്കുറിച്ചി ബീച്ചിലെത്തിച്ചിരുന്നതായും പോലീസ് പറഞ്ഞു. ആലോചിച്ചുറപ്പിച്ചാണ് സംഭവദിവസം യുവതിയെ സൃഹൃത്തിന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയതെന്നു വ്യക്തം. ഭാര്യയെ ഇയാള്‍ സുഹൃത്തിന്റെ വീട്ടിലേക്കു കൊണ്ടുപോയതും മദ്യം കുടിപ്പിച്ചതിനു ശേഷം മുങ്ങിയതുമെല്ലാം ഗൂഢാലോചന അനുസരിച്ചായിരുന്നു.

പിന്നീട് മറ്റുള്ളവര്‍ ഓട്ടോയിലെത്തി പത്തേക്കറിലെ വിജനതയിലേക്കു കൊണ്ടുപോയതുമെല്ലാം മുന്‍കൂട്ടി നിശ്ചയിച്ചായിരുന്നെന്നു പോലീസ് വിശദീകരിക്കുന്നു. തന്നെ ക്രൂരമായി പീഡിപ്പിച്ചവരില്‍നിന്നു ഭര്‍ത്താവ് പണം വാങ്ങുന്നതു കണ്ടിരുന്നെന്ന് രണ്ടു കുട്ടികളുടെ അമ്മയായ യുവതി മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തിനു തലേന്ന് ഭര്‍ത്താവിന്റെ സുഹൃത്ത് രാജന്‍ പണം നല്‍കുന്നതു കണ്ടിരുന്നെന്നു യുവതി വെളിപ്പെടുത്തിയതോടെ, പീഡനം മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നെന്നാണു വ്യക്തമാകുന്നത്. ഭര്‍ത്താവുമായി നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നു.

പിണങ്ങിപ്പോയതിനു ശേഷം, പള്ളിയില്‍ പരാതി നല്‍കിയതോടെയാണു ഭര്‍ത്താവ് ഒരു മാസം മുമ്പ് തിരിച്ചുവിളിച്ചത്. രണ്ടു ദിവസമായി ഭര്‍ത്താവ് ബീച്ചില്‍ കൊണ്ടുപോകാറുണ്ടായിരുന്നു. ഇത് മറ്റുള്ളവര്‍ക്കു കാട്ടിക്കൊടുക്കാനായിരുന്നെന്നു കരുതുന്നു. സംഭവദിവസവും ബീച്ചിലേക്കെന്നു പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത്. ഒരു അപ്പൂപ്പനും അമ്മൂമ്മയും മാത്രമുള്ള വീട്ടിലേക്കാണു കൊണ്ടുപോയത്. അവിടെവച്ച് ഭര്‍ത്താവ് മദ്യപിച്ചതിനൊപ്പം തന്നെയും കുടിപ്പിച്ചു. തുടര്‍ന്ന് ഭര്‍ത്താവ് കൂട്ടുകാരുടെ കൂടെ പുറത്തുപോയി. ഇളയ കുട്ടിയെയും കൊണ്ടുപോയി. കുറച്ചുകഴിഞ്ഞ് അവരില്‍ ചിലര്‍ അകത്തേക്കുവന്ന് തന്റെ തോളില്‍ പിടിച്ചെന്നു യുവതിയുടെ മൊഴിയില്‍ പറയുന്നു. രക്ഷപ്പെട്ടോളാന്‍ ആ വീട്ടിലെ അമ്മൂമ്മ പറഞ്ഞു. മകനെയെടുത്ത് പുറത്തിറങ്ങിയപ്പോഴാണ് സുഹൃത്തുക്കള്‍ വന്ന് ഭര്‍ത്താവ് അവിടെ അടിയുണ്ടാക്കുകയാണെന്നും ചേച്ചി ഒപ്പം വരണമെന്നും പറഞ്ഞത്.

അവര്‍ വന്ന ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി. കാട്ടിലേക്കു കൊണ്ടുപോയി അടിക്കുകയും കടിക്കുകയുമൊക്കെ ചെയ്തു. സിഗരറ്റ് കുറ്റികൊണ്ട് ശരീരത്തു പൊള്ളിച്ചു. പിന്നെ ബോധം വന്നപ്പോള്‍ ചുരിദാറിന്റെ പാന്റ്‌സ് കാണാനുണ്ടായിരുന്നില്ല. മോനെയും അവര്‍ അടിച്ചു. അതോടെ അവനെ വീട്ടിലെത്തിക്കണമെന്നും അതുകഴിഞ്ഞ് കൂടെവരാമെന്നും അവരോടു പറഞ്ഞു. റോഡിലെത്തിയപ്പോള്‍ ഓട്ടോയില്‍ കയറാന്‍ പറഞ്ഞു. അപ്പോള്‍ മകനെ എടുത്തുകൊണ്ട് ഓടി, ഒരു െബെക്ക് കണ്ടപ്പോള്‍ െകെ കാണിച്ചു. െബെക്കിലുണ്ടായിരുന്നയാളാണു വീട്ടിലെത്തിച്ചത്. പിന്നീട് ആശുപത്രിയിലാക്കി. കുറച്ചുകഴിഞ്ഞ് ഭര്‍ത്താവെത്തി. കേസ് കൊടുക്കരുതെന്നു പറഞ്ഞു. രക്ഷിച്ച് വീട്ടിലെത്തിയവര്‍ പോലീസിനെ വിവരമറിയിച്ചിരുന്നു. പോലീസെത്തി ഭര്‍ത്താവിനെ കൊണ്ടുപോയി. തന്നെ ഉപദ്രവിച്ചവരെ കണ്ടാല്‍ തിരിച്ചറിയുമെന്ന് യുവതി പറഞ്ഞു.

മന്‍സൂര്‍ എന്നയാളാണ് ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത്. അയാളുടെ പേര് മറ്റുള്ളവര്‍ പറയുന്നുണ്ടായിരുന്നു. മറ്റുള്ളവരെയും കണ്ടാലറിയാം. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. സ്വമേധയാ കേസെടുത്ത വനിതാ കമ്മിഷന്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസെഫെന്‍ യുവതിയെ സന്ദര്‍ശിച്ചു. സംഭവത്തില്‍ ആറു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീയേയും കുട്ടിയേയും പോലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

FOLLOW US- PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular