രണ്ടാം സച്ചിനായി വാഴ്ത്തപ്പെട്ട താരം എങ്ങനെ പേസ് ബോളറായി?

ഇന്ത്യന്‍ ക്രിക്കറ്റില്‍ പേസ് ബോളറെന്ന വിലാസത്തില്‍ സ്ഥാനമുറപ്പിച്ച വ്യക്തിയാണ് അജിത് അഗാര്‍ക്കര്‍. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ അഞ്ചാമത്തെ പേസ് ബോളര്‍. ഏറ്റവും വേഗത്തില്‍ 50 ഏകദിന വിക്കറ്റ് പൂര്‍ത്തിയാക്കി റെക്കോര്‍ഡിട്ട താരം. സ്പിന്നര്‍മാരെക്കൂടി പരിഗണിച്ചാലും ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഇന്നും ഒന്‍പതാം സ്ഥാനത്തുള്ള ബോളര്‍. രാജ്യാന്തര കരിയറില്‍ 221 മത്സരങ്ങളില്‍നിന്ന് അഗാര്‍ക്കര്‍ എറിഞ്ഞിട്ടത് 349 വിക്കറ്റുകളാണ്. ഇതേ അഗാര്‍ക്കര്‍ കരിയറിന്റെ ആരംഭകാലത്ത് അടുത്ത സച്ചിന്‍ തെന്‍ഡുല്‍ക്കറായി വാഴ്ത്തപ്പെട്ട താരമാണെന്ന് എത്ര പേര്‍ക്കറിയാം? സച്ചിന്റെ ബാല്യകാല പരിശീലകനായിരുന്ന രമാകാന്ത് അച്ഛരേക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ അഗാര്‍ക്കര്‍ രണ്ടാം സച്ചിനാകുന്നത് സ്വപ്നം കണ്ടിരുന്നവരാണ്!

ഇന്ത്യന്‍ ക്രിക്കറ്റില്‍ അടുത്ത സച്ചിനെന്ന് വാഴ്ത്തപ്പെട്ട അഗാര്‍ക്കര്‍ പിന്നെങ്ങനെ ഒരു പേസ് ബോളറായി? മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ ആകാശ് ചോപ്രയുമായുള്ള ഒരു അഭിമുഖത്തില്‍ ചെറുപ്പകാലത്ത് ബാറ്റ്‌സ്മാനാകാന്‍ ആഗ്രഹിച്ച് പിന്നീട് ബോളറായി മാറിയ ആ സംഭവം അഗാര്‍ക്കര്‍ ഓര്‍ത്തെടുത്തു.

‘ചെറുപ്പത്തില്‍ ഒരു ബാറ്റ്‌സ്മാനാകണമെന്നായിരുന്നു എന്റെ ആഗ്രഹം. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് റണ്‍സ് വാരുന്ന ബാറ്റ്‌സ്മാനായിരുന്നു ഞാന്‍. എന്റെയും സച്ചിന്റെയും ബാല്യകാല പരിശീലകന്‍ ഒരാളായിരുന്നു രമാകാന്ത് അച്ഛരേക്കര്‍. എന്റെ ബാറ്റിങ്ങില്‍ എന്തോ പ്രത്യേകതയുണ്ടെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കണം. അന്ന് അച്ഛരേക്കറിന്റെ പരിശീലനത്തില്‍ പിറവിയെടുത്ത സൂപ്പര്‍താരമായി സച്ചിന്‍ മാറിയിരുന്നു. സച്ചിനു പിന്നാലെയെത്തിയ പ്രവീണ്‍ ആംറെ ഉള്‍പ്പെടെയുള്ളവരും ആ അക്കാദമിയില്‍നിന്നുതന്നെ’ അഗാര്‍ക്കര്‍ വിവരിച്ചു.

‘ബാറ്റിങ്ങില്‍ ഞാന്‍ മികവു കാട്ടിയതോടെ ഞാന്‍ മറ്റൊരു സച്ചിനാകുമെന്ന് പ്രതീക്ഷിച്ച ഒട്ടേറെപ്പേരുണ്ടായിരുന്നു. ഇപ്പോള്‍ 16ാം വയസ്സില്‍ നിങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍ ഐപിഎല്ലില്‍ അവസരം ലഭിക്കും. അവിടെനിന്ന് ദേശീയ ടീമിലെത്താം. അന്ന് ദേശീയ ടീമിലെത്താന്‍ ഇത്തരം ചവിട്ടുപടികളൊന്നുമില്ല. ഞാന്‍ ബാറ്റിങ്ങില്‍ മികവു കാട്ടിയതോടെ മുംബൈയില്‍ മികച്ചൊരു ബാറ്റ്‌സ്മാനുണ്ട് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഞാനാകട്ടെ, എങ്ങനെ കൂടുതല്‍ മികച്ച ബാറ്റ്‌സ്മാനാകാമെന്നുള്ള അന്വേഷണത്തിലായിരുന്നു’ അഗാര്‍ക്കര്‍ പറഞ്ഞു.

‘അന്ന് സച്ചിന്‍ എനിക്ക് ഗ്ലൗസും പാഡുമൊക്കെ തന്നത് ഓര്‍മയുണ്ട്. സച്ചിന്‍ പഠിച്ച സ്‌കൂളിലാണ് ഞാനും പഠിച്ചിരുന്നത്. കൊള്ളാവുന്ന രീതിയില്‍ ബാറ്റ് ചെയ്യുന്ന ആളാണല്ലോ എന്നു കരുതിയാകണം സച്ചിന്‍ എനിക്ക് ഗ്ലൗസുകള്‍ സമ്മാനിച്ചത്. അന്ന് സച്ചിനെ എനിക്കത്ര പരിചയമുണ്ടായിരുന്നില്ല. അന്ന് സച്ചിന്‍ നല്‍കിയ പാഡൊന്നും ഞാന്‍ ഉപയോഗിച്ചില്ല. ഒരുപക്ഷേ, അതുപയോഗിച്ചിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തേപ്പോലെ നല്ലൊരു ബാറ്റ്‌സ്മാനേയേനെ’ അഗാര്‍ക്കര്‍ തമാശരൂപേണ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ബോളറെന്ന നിലയിലാണ് മേല്‍വിലാസമുണ്ടാക്കിയതെങ്കിലും സാക്ഷാല്‍ സച്ചിനുപോലും എത്തിപ്പിടിക്കാനാകാതെ പോയ ഒരു ബാറ്റിങ് റെക്കോര്‍ഡ് സ്വന്തമാക്കിയ താരമാണ് അഗാര്‍ക്കര്‍. ക്രിക്കറ്റിന്റെ മെക്ക എന്ന പേരില്‍ വിഖ്യാതമായ ലോഡ്‌സ് മൈതാനത്ത് അഗാര്‍ക്കര്‍ ടെസ്റ്റ് സെഞ്ചുറി നേടിയിട്ടുണ്ട്. 2002ലെ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു ഇത്. കാല്‍ നൂറ്റാണ്ടോളം നീണ്ടുനിന്ന കരിയറില്‍ സച്ചിന് ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ല.

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് തികച്ച റെക്കോര്‍ഡ് ഒരു പതിറ്റാണ്ടോളം കൈവശം വച്ച വ്യക്തി കൂടിയാണ് അഗാര്‍ക്കര്‍. 1998ല്‍ ഏകദിന അരങ്ങേറ്റത്തിനു പിന്നാലെ 23 മത്സരങ്ങളില്‍നിന്നാണ് അഗാര്‍ക്കര്‍ 50 വിക്കറ്റ് തികച്ചത്. പിന്നീട് 2009ല്‍ ശ്രീലങ്കയുടെ അജാന്ത മെന്‍ഡിസാണ് 19 കളികളില്‍നിന്ന് 50 വിക്കറ്റ് തികച്ച് ഈ റെക്കോര്‍ഡ് മറികടന്നത്. എങ്കിലും റെക്കോര്‍ഡ് ബുക്കില്‍ ഇപ്പോഴും രണ്ടാമത് അഗാര്‍ക്കര്‍ തന്നെ. ബാറ്റിങ്ങിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിരുന്ന അഗാര്‍ക്കറിന് ഏകദിനത്തില്‍ 50 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന സമയത്ത് മൂന്ന് അര്‍ധസെഞ്ചുറികളും സ്വന്തം പേരിലുണ്ടായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular