ആശങ്കയോടെ കാസര്‍കോട് ; ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു

കാസര്‍കോട്: ഒരിടവേളയ്ക്കുശേഷം കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. സമ്പര്‍ക്കത്തിലൂടെയടക്കം പത്തുപേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 14 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

മേയ് 11ന് രോഗം സ്ഥിരീകരിച്ച പൈവാളികൈ സ്വദേശിയില്‍ നിന്നു 4 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. മേയ് 4ന് മുംബൈയില്‍ നിന്നെത്തിയ ഇദ്ദേഹത്തെ കാറില്‍ കൂട്ടിക്കൊണ്ടുപോയ ബന്ധുവിനും, ബന്ധുവിന്റെ ഭാര്യയ്ക്കും എട്ടും പതിനൊന്നും വയസുള്ള കുട്ടികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഈ ബന്ധുവില്‍ നിന്നു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

ഇന്നലെ രോഗം സ്ഥിരീകരിച്ചയാള്‍ ക്യാന്‍സര്‍ രോഗബാധിതനായ വ്യക്തിക്കൊപ്പം ജില്ലാ ആശുപത്രിയില്‍ പലതവണ എത്തുകയും റേഡിയോളജി ലാബിലും, എക്‌സ് റേ റൂമിലടക്കം പ്രവേശിക്കുകയും ചെയ്തു. ഇങ്ങനെയാണ് ആരോഗ്യ പ്രവര്‍ത്തകയ്ക്ക് രോഗം ബാധിച്ചത്. കാസര്‍കോട് ജനറല്‍ ആശുപ്രതിയില്‍ ജീവനക്കാരിയായ ആരോഗ്യ പ്രവര്‍ത്തകയ്ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കാസര്‍കോട് നഗരസഭാ പരിധിയിലുള്ള വ്യക്തിക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയേറ്റത്. ഇദ്ദേഹം ഒന്നര മാസത്തിനു ശേഷം മഞ്ചേരിയില്‍ നിന്നും ആംബുലന്‍സില്‍ നാട്ടിലെത്തിയതിനു ശേഷം നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടപ്പിച്ചതിനെത്തുടര്‍ന്ന് സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇങ്ങനെ എഴുപേര്‍ക്കാണ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

രോഗബാധ സ്ഥിരീകരിച്ച മറ്റു മൂന്ന് പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. രണ്ടു പേര്‍ മഹാരാഷ്ട്രയും ഒരാള്‍ കര്‍ണാടകയും. രോഗബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലയില്‍ മൂന്നു ഹോട്ട്‌സ്‌പോട്ടുകള്‍ നിലവില്‍ വന്നു. കുമ്പള, മംഗല്‍പാടി, പൈവാളികൈ എന്നീ പ്രദേശങ്ങളാണ് ഹോട്‌സ്‌പോട്ടായത്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കു രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും, പ്രാദേശിക സമിതികള്‍ ഇക്കാര്യം വിലയിരുത്തണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി

Similar Articles

Comments

Advertismentspot_img

Most Popular