കൊറോണ വൈറസിനെ നിര്‍വീര്യമാക്കാന്‍ കഴിയുന്ന ആന്റിബോഡി;വന്‍തോതില്‍ ഉത്പാദനം നടത്താനും ശ്രമമാരംഭിച്ചു

ജറുസലം : കൊറോണ വൈറസിനെ നിര്‍വീര്യമാക്കാന്‍ കഴിയുന്ന ആന്റിബോഡി വികസിപ്പിച്ചെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി നഫ്താലി ബെന്നെറ്റ്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോളജിക്കല്‍ റിസര്‍ച്ചിലെ ഗവേഷകരുടെ കണ്ടുപിടിത്തം കോവിഡ് ചികിത്സയില്‍ നിര്‍ണായക നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പേറ്റന്റ് നേടാനും വന്‍തോതില്‍ ഉത്പാദനം നടത്താനും ശ്രമമാരംഭിച്ചുവെന്നും മന്ത്രി അറിയിച്ചു.

ശരീരത്തില്‍ കടന്ന വൈറസിനെ ആക്രമിച്ചു നിര്‍വീര്യമാക്കാന്‍ കഴിയുന്ന ആന്റിബോഡിയാണു വികസിപ്പിച്ചതെന്നാണ് വിവരം. എന്നാല്‍ മനുഷ്യരില്‍ പരീക്ഷണം നടത്തിയോ എന്ന് വ്യക്തമാക്കിയിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം. ആന്റിബോഡി വികസിപ്പിക്കല്‍ പൂര്‍ത്തിയായെന്നും പേറ്റന്റിങ്ങിനു ശേഷം വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉത്പാദനത്തിനായി രാജ്യാന്തര കമ്പനികളെ സമീപിക്കുമെന്നും ഇസ്രയേല്‍ അറിയിച്ചു.

വൈറസിന്റെ ജനിതകഘടനയും സ്വഭാവവും തിരിച്ചറിയാന്‍ കഴിഞ്ഞെന്നു മാര്‍ച്ചില്‍ ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചിരുന്നു. ജപ്പാന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് വൈറസ് സാംപിളുകള്‍ ഇസ്രയേലില്‍ എത്തിച്ചത്. പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക സുരക്ഷയോടെയാണ് മൈനസ് 80 ഡിഗ്രി സെല്‍ഷ്യസില്‍ ശീതീകരിച്ച സാംപിളുകള്‍ കൊണ്ടുവന്നത്.

Similar Articles

Comments

Advertismentspot_img

Most Popular