ഇര്‍ഫാന്‍ ഖാന്‍ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം വെളിപ്പെടുത്തി ഫഹദ് ഫാസില്‍

ഇര്‍ഫാന്‍ ഖാന്റെ വിയോഗം ഇന്ത്യന്‍ സിനിമയ്ക്ക് തീരാ നാഷ്ടമാണ്. ഇപ്പോള്‍ ഇര്‍ഫാന്‍ ഖാന്‍ തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഫഹദ് ഫാസില്‍. പഠനം പാതി വഴിയില്‍ നിര്‍ത്തി ഒരു നടന്‍ ആകാന്‍ താന്‍ ഇറങ്ങിത്തിരിച്ചതിനു പ്രചോദനമായത് ഇര്‍ഫാന്‍ ഖാനായിരുന്നു എന്ന് ഫഹദ് പറയുന്നു. തന്റെ അഭിനയജീവിതത്തിനു കാരണമായ ഇര്‍ഫാന്‍ ഖാനെക്കുറിച്ച് ഫഹദ് എഴുതുന്നു.

ഫഹദ് ഫാസിലിന്റെ വാക്കുകള്‍:

‘ഒരുപാട് ഒരുപാട് വര്‍ഷങ്ങള്‍ക്കു മുമ്പ്, സത്യമായും ഏത് വര്‍ഷമാണെന്ന് കൃത്യമായി ഓര്‍മയില്ല. എന്റെ അമേരിക്കയിലെ പഠനകാലം. ക്യാംപസിനുള്ളിലായിരുന്നു താമസം അതുകൊണ്ടുതന്നെ അന്ന് ഇന്ത്യന്‍ സിനിമകള്‍ കാണാന്‍ ഉള്ള സാധ്യതകളുണ്ടായിരുന്നില്ല. അതിനാല്‍ എന്റെ സുഹൃത്ത് നികുഞ്ചും ഞാനും എല്ലാ ആഴ്ചയും ക്യാംപസിനടുത്തുള്ള പാക്കിസ്ഥാനി ഗ്രോസറിയില്‍ പോയി ഇന്ത്യന്‍ സിനിമകളുടെ ഡിവിഡി വാടകയ്ക്ക് വാങ്ങുമായിരുന്നു.

ഒരിക്കല്‍ ആ കടയിലെ ഖാലിദ് ഭായി ഞങ്ങള്‍ക്കൊരു സിനിമ നിര്‍ദേശിച്ചു. ‘യൂ ഹോതാ തോ ക്യാ ഹോതാ’ എന്ന സിനിമ. നസീറുദ്ദീന്‍ ഷാ സംവിധാനം ചെയ്ത സിനിമ എന്ന നിലയിലാണ് ഞാന്‍ ആ സിനിമയെ ആദ്യം ശ്രദ്ധിക്കുന്നത്. അങ്ങനെ ഡിവിഡി മേടിച്ചു.

സിനിമ തുടങ്ങി അല്‍പ്പം കഴിഞ്ഞപ്പോള്‍ സലിം രാജാബലി എന്ന കഥാപാത്രം വന്നു. ആരാണിയാള്‍? ഞാന്‍ നികുഞ്ചിനോട് ചോദിച്ചു. കാരണം തീക്ഷ്ണത നിറഞ്ഞതും സ്‌റ്റൈലിഷ് ആയതുമായ അഭിനേതാക്കള്‍ ഉണ്ട്. എന്നാല്‍ ഇതാദ്യമായാണ് ‘യാഥാര്‍ഥ്യത്തോടെ’ അഭിനയിക്കുന്ന നടനെ ഓണ്‍സ്‌ക്രീനില്‍ കാണുന്നത്. അയാളുടെ പേരായിരുന്നു ഇര്‍ഫാന്‍ ഖാന്‍.

ഞാന്‍ വളരെ വൈകിയായിരിക്കും അദ്ദേഹത്തെ ശ്രദ്ധിക്കുന്നത്. എന്നാല്‍ ലോകത്തിന് അദ്ദേത്തെ കണ്ടുപിടിക്കാന്‍ അധികം സമയം വേണ്ടിയിരുന്നില്ല. ഝുംപാ ലാഹിരിയുടെ നെയിംസേക്ക് സിനിമയായപ്പോള്‍ അതിലെ അശോകിന്റെ വേഷം അവതരിപ്പിക്കുന്നത് ഇര്‍ഫാനെണന്നറിഞ്ഞ് എല്ലാവരും അദ്ഭുതപ്പെട്ടു.

ജനപ്രിയമായ ഒരു പാട്ട് പോലെയായിരുന്നു ഇര്‍ഫാന്റെ വളര്‍ച്ച. എല്ലാവരും അത് അനുഭവിച്ചറിയുകയായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ അഭിനയത്തില്‍ മുഴുകിപ്പോയതിനാല്‍ പലപ്പോഴും സിനിമയുടെ കഥ പോലും ശ്രദ്ധിക്കാന്‍ ഞാന്‍ മറന്നു പോകും. സത്യത്തില്‍, ഇര്‍ഫാന്‍ ഖാന്‍ സ്‌ക്രീനില്‍ ഉള്ളിടത്തോളം സമയം സിനിമയുടെ കഥ എനിക്ക് അത്ര പ്രധാനമായിരുന്നില്ല. സിനിമാഭിനയം ആയാസരഹിതമാണെന്ന് അദ്ദേഹം തോന്നിപ്പിച്ചു. പക്ഷേ, ഞാന്‍ വിഡ്ഢി ആകുകയായിരുന്നു. ഇര്‍ഫാന്‍ ഖാനെ കണ്ടെത്തിയതോടെ എന്‍ജിനിയറിങ് പാതി നിര്‍ത്തി സിനിമയിലഭിനയിക്കാന്‍ ഞാന്‍ ഇന്ത്യയിലേക്ക് തിരിച്ചു.

കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ അതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇര്‍ഫാനെ ഞാന്‍ നേരില്‍ കണ്ടിട്ടില്ല. എന്നാല്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത പലരുമായും ഞാന്‍ ബന്ധപ്പെട്ടിട്ടുണ്ട്. വിശാല്‍ ഭരദ്വാജിനെ കണ്ടപ്പോള്‍ ആദ്യം സംസാരിച്ചത് മക്ബൂല്‍ സിനിമയെക്കുറിച്ചായിരുന്നു.

എന്റെ പ്രിയ സുഹൃത്ത് ദുല്‍ഖര്‍ ഇര്‍ഫാനൊപ്പം സ്വന്തം നാട്ടില്‍ ഒരു സിനിമ ചെയ്തപ്പോഴും എനിക്ക് നേരില്‍ കാണാന്‍ സാധിച്ചില്ല. സിനിമാത്തിരക്കുകളാണ് അതിന് കാരണമായത്. അദ്ദേഹത്തിനൊരു ഹസ്തദാനം നല്‍കാന്‍ കഴിയാത്തതില്‍ എനിക്ക് ഖേദമുണ്ട്. ഒരിക്കലെങ്കിലും ബോംബെയില്‍ പോയി അദ്ദേഹത്തെ കാണേണ്ടതായിരുന്നു.

പകരം വെക്കാനില്ലാത്ത കലാകാരനെയാണ് രാജ്യത്തിന് നഷ്ടമായത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നഷ്ടത്തെക്കുറിച്ച് എനിക്ക് സങ്കല്‍പിക്കാന്‍ മാത്രമേ കഴിയൂ. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ശൂന്യത അനുഭവപ്പെടുന്ന തിരക്കഥാകൃത്തുക്കളെയും സംവിധായകരെയും കുറിച്ച് ഖേദം തോന്നുന്നു. നമുക്ക് അദ്ദേഹത്തെ വേണ്ട പോലെ ലഭിച്ചില്ല. എന്റെ ഭാര്യ റൂമിേലയ്ക്ക് ഓടിയെത്തി ഈ വാര്‍ത്ത പറയുമ്പോള്‍ അത് കേട്ട് ഞെട്ടിപ്പോയെന്നു പറയുന്നത് നുണയാകും. കാരണം, ഞാന്‍ ചെയ്തുകൊണ്ടിരുന്നത് അതുപോലെ തന്നെ ഞാന്‍ തുടര്‍ന്നു കൊണ്ടിരുന്നു. പക്ഷേ, ഈ ദിവസം മുഴുവന്‍ ഞാന്‍ അദ്ദേഹത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു. ‘

‘ജീവിതത്തില്‍ എന്നും ഓര്‍മ്മയിലുണ്ടായിരുന്ന ഒരാളാണ് നഷ്ടമായത്. എന്നും ഞാന്‍ അദ്ദേഹത്തോട് കടപ്പെട്ടവനാണ്. എന്റെ കരിയര്‍ ഞാന്‍ അദ്ദേഹത്തിന് സമര്‍പ്പിക്കുകയാണ്. അന്ന് ആ ഡിവിഡി എടുത്ത് ആ നടനെ കണ്ടില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് ഇവിടെ എത്തുമായിരുന്നില്ല. അദ്ദേഹം എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. നന്ദി സര്‍!’

Similar Articles

Comments

Advertismentspot_img

Most Popular