ബോളിവുഡ് സൂപ്പര്‍താരം ഋഷി കപൂര്‍ അന്തരിച്ചു

ബോളിവുഡ് സൂപ്പര്‍താരം ഋഷി കപൂര്‍(67) അന്തരിച്ചു. മുംബൈയിലെ എച്ച്.എന്‍. റിലയന്‍സ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു.

ഒരു വര്‍ഷത്തോളം അദ്ദേഹം ചികിത്സയുമായി ബന്ധപ്പെട്ട് യു.എസിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎസിലെ ചികിത്സ കഴിഞ്ഞ് ഇന്ത്യയില്‍ തിരികെ എത്തിയത്. 1973 ല്‍ പുറത്തിറങ്ങിയ ബോബി എന്ന ചിത്രമാണ് ഋഷി കപൂറിനെ ബോളിവുഡിന്റെ പ്രിയതാരമാക്കിയത്. നടനെന്നതിന് പുറമെ നിര്‍മ്മാതാവായും സംവിധായകനായും അദ്ദേഹം സിനിമകളൊരുക്കി.

അമിത് ബച്ചന്‍ ട്വിറ്ററിലൂടെയാണ് മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്. ‘അദ്ദേഹം പോയി, ഞാന്‍ തകര്‍ന്നുപോയി’ എന്നായിരുന്നു ബച്ചന്റെ ട്വീറ്റ്. രാജ് കപൂറിന്റെ രണ്ടാമത്തെ മകനായ ഋഷി കപൂര്‍ ബാലതാരമായി ശ്രീ 420, മേരാ നാം ജോക്കര്‍ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

അമര്‍ അക്ബര്‍ ആന്റണി, ലൈല മജ്‌നു, സര്‍ഗം, ബോല്‍ രാധാ ബോല്‍, റാഫൂ ചക്കര്‍, പ്രേം രോഗ്, ഹണിമൂണ്‍, ചാന്ദ്‌നി തുടങ്ങിയ സിനിമകള്‍ ഋഷി കപൂറിന്റെ റൊമാന്റിക് ഭാവങ്ങള്‍ ആരാധകരുടെ മനം നിറച്ച ചിത്രങ്ങളാണ്.

Similar Articles

Comments

Advertismentspot_img

Most Popular