വരാനിരിക്കുന്നത് നിര്‍ണായക ദിനങ്ങള്‍..!!! മേയ് ആദ്യവാരം ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിതീവ്ര ഘട്ടത്തിലേക്ക്…

ന്യൂഡല്‍ഹി: മേയ് ആദ്യവാരത്തോടെ ഇന്ത്യയിലെ കോവിഡ് വ്യാപനം അതിതീവ്ര ഘട്ടത്തിലേക്കെത്തുമെന്നും അതിന് ശേഷം പോസിറ്റീവ് കേസുകള്‍ കുറയുമെന്നും വിലയിരുത്തല്‍. വൈറസ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ വിലയിരുത്തലിലാണ് ഇത്തരമൊരു നിര്‍ദേശം വന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്ത ഒരാഴ്ച വളരെ നിര്‍ണായകമാണ്. രാജ്യത്തെ കോവിഡ് പരിശോധന വര്‍ധിപ്പിക്കുകയാണ്. അതിനാല്‍ രോഗികളുടെ എണ്ണവും കൂടും. ശ്വാസ സംബന്ധമായി ബുദ്ധിമുട്ടുള്ള എല്ലാവരേയും പരിശോധിക്കുമെന്നും ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു. ഐസൊലേഷനിക്കുന്ന രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. അടുത്ത ഏതാനം ദിവസങ്ങളില്‍ രാജ്യത്തെ കേസുകളില്‍ വലിയ വര്‍ധനവ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെടുന്നു.

രോഗവ്യാപനം കുറയാന്‍ ലോക്ക്ഡൗണ്‍ സഹായിച്ചതായും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. നേരത്തെതന്നെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ വൈകിയതാണ് ഈ സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്നും ചൂണ്ടിക്കാണിക്കുന്നു.

നിലവില്‍ 13,387 പേര്‍ക്കാണ് ഇന്ത്യയില്‍ വൈറസ് സ്ഥിരീകരിച്ചത്. 437 പേര്‍ മരണപ്പെട്ടു. വരും ദിവസങ്ങളില്‍ ഈ സംഖ്യകളില്‍ വലിയ വര്‍ധനവുണ്ടായേക്കുമെന്നാണ് സൂചന. കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരം മഹാരാഷ്ട്രയിലും ഡല്‍ഹിയിലും തമിഴ്‌നാട്ടിലുമാണ്. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 3200 കടന്നു. ഡല്‍ഹിയില്‍ 1640 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1267 പേര്‍ക്കും ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിലും മധ്യപ്രദേശിലും ഗുജറാത്തിലും ആയിരത്തിന് മുകളിലാണ് രോഗികളുടെ എണ്ണം.

Similar Articles

Comments

Advertismentspot_img

Most Popular