എയ്ഡ്‌സ് മരുന്ന് ഫലം കണ്ടു, കൊച്ചിയില്‍ മരുന്ന് ചികിത്സയ്ക്ക് വിധേയനായ ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ പരിശോധനാഫലം നെഗറ്റീവ്

കൊച്ചി: കൊറോണയ്‌ക്കെതിരെ ഫലപ്രദമായ മരുന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് രാജ്യം. എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ ആന്റി വൈറല്‍ മരുന്ന് ചികിത്സയ്ക്ക് വിധേയനായ ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ പരിശോധനാഫലം നെഗറ്റീവാണെന്ന് തെളിഞ്ഞു. ആദ്യ പരിശോധനയില്‍ ഇദ്ദേഹത്തിന്റെ പരിശോധനാഫലം പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരുന്ന് പരിശോധനയ്ക്ക്് വിധേയനാക്കിയത്. ഏഴുദിവസമാണ് ഇദ്ദേഹത്തിന് പരീക്ഷണാടിസ്ഥാനത്തില്‍ മരുന്ന നല്‍കിയത്. ചികിത്സ ആരംഭിച്ച് മൂന്നാമത്തെ ദിവസം നടത്തിയ സാമ്പിള്‍ പരിശോധനയില്‍ തന്നെ ഫലം നെഗറ്റീവായി. മാര്‍ച്ച് 23ന് ലഭിച്ച സാമ്പിള്‍ പരിശോധനാഫലവും നെഗറ്റീവാണെന്ന് തെളിയുകയായിരുന്നു. തുടര്‍ന്നാണ് അധികൃതര്‍ വിവരം ഔദ്യോഗികമായി വെളിപ്പെടുത്തിയത്.

എച്ച്.ഐ.വി ചികിത്സയില്‍ പ്രയോജനപ്പെടുത്തുന്ന റിറ്റോനാവിര്‍, ലോപിനാവിര്‍ എന്നീ മരുന്നുകളാണ് രോഗിയില്‍ പരീക്ഷിച്ചത്. ടൂറിസ്റ്റിന് ആന്റി വൈറല്‍ മരുന്നുകള്‍ നല്‍കാന്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് മുന്‍കയ്യെടുത്ത് മരുന്ന് ലഭ്യമാക്കി. രോഗിയുടെ അനുമതിയും ലഭിച്ചു. ഇയാളുടെ ഭാര്യയും മെഡിക്കല്‍ കോളജിലുണ്ട്. ഇവരുടെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവാണ്.

മൂന്നാറില്‍ ക്വാറന്റീനിലായിരിക്കെ അനധികൃതമായി നെടുമ്പാശേരിയിലെത്തി ദുബായിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ഈ ബ്രിട്ടീഷ് ടൂറിസ്റ്റിനെ ആരോഗ്യ വകുപ്പ് കണ്ടെത്തി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിന്റെ സംഘത്തിലെ മറ്റ് 6 പേര്‍ കൂടി കഴിഞ്ഞ ദിവസം പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ചികിത്സ. ഡോ. ഫത്താഹുദ്ദീന്‍, ഡോ. ജേക്കബ് ജേക്കബ്, ഡോ. ഗണേഷ് മോഹന്‍, ഡോ.ഗീത നായര്‍ എന്നിവരാണ് ചികിത്സാസംഘത്തിലുള്ളത്.

ഇന്ത്യയില്‍ ജയ്പൂരിലെ എസ് എം എസ് ആശുപത്രിയിലാണ് ആദ്യം ഈ ചികിത്സ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയത്. രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ ഇവ പരീക്ഷിച്ചിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതി തേടിയാണ് മരുന്ന് നല്‍കിയതെന്നും അവര്‍ വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular