16കാരിയെ വയനാട്ടിലെ റിസോര്‍ട്ടില്‍ പീഡിപ്പിച്ചത് 100 ലേറെ പേര്‍; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ നെട്ടോട്ടമോടി രാഷ്ട്രീയ നേതാക്കളും, ഉദ്യോഗസ്ഥരും

കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ ചിക്കമഗളൂരു സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിനു പിന്നില്‍ സംസ്ഥാനാന്തര പെണ്‍വാണിഭ സംഘം. കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ എത്തിക്കുന്നതിനു മുന്‍പ് പെണ്‍കുട്ടിയെ വയനാട്ടിലെ മൂന്നു റിസോര്‍ട്ടുകളിലായി നൂറോളം പേര്‍ പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി.

റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭത്തിനായി കര്‍ണാടകയില്‍ നിന്നു പെണ്‍കുട്ടികളെ കേരളത്തിലെത്തിക്കുന്ന സംഘത്തിന്റെ വയനാട്ടിലെ ഏജന്റായ വയനാട് മടക്കിമല സ്വദേശി ടി.കെ.ഇല്യാസിനെ കേസ് അന്വേഷിക്കുന്ന റൂറല്‍ ജില്ലാ സി ബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നാണു വയനാട്ടിലെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന പെണ്‍വാണിഭത്തിന്റെ വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്.

വരുംദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണു വിവരം. 2019 ഫെബ്രുവരിയിലാണ് കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ പതിനാറുകാരി പീഡനത്തിരയായത്. സംഭവത്തില്‍ മലപ്പുറം പൂക്കോട്ടൂര്‍ വളമംഗലം എണ്ണകോട്ട് പറമ്പില്‍ പി.മന്‍സൂര്‍ (28), കൊണ്ടോട്ടി തുറക്കല്‍ മന്‍സില്‍ വീട്ടില്‍ നിസാര്‍ ബാബു (38), റിസോര്‍ട്ട് ഉടമ ചീക്കോട് തെക്കുംകോളില്‍ വീട്ടില്‍ മുഹമ്മദ് ബഷീര്‍ (50) എന്നിവരെ തിരുവമ്പാടി പൊലീസ് പിടികൂടിയിരുന്നു.

കേസ് പിന്നീട് റൂറല്‍ ജില്ലാ സി ബ്രാഞ്ചിന് കൈമാറി. സി ബ്രാഞ്ച് ഡിവൈഎസ്പി ആര്‍.ഹരിദാസന്റെ നേതൃത്വത്തിലാണു സംസ്ഥാനാന്തര പെണ്‍വാണിഭ സംഘത്തില്‍ അംഗമായ ചിക്കമഗളൂരു സ്വദേശി ഫര്‍സാനയെ (25) പിടികൂടിയത്. പീഡനത്തിരയായ പതിനാറുകാരിക്കു പുറമേ ചിക്കമംഗളൂരുവില്‍ നിന്നു വേറെയും പെണ്‍കുട്ടികള്‍ ഫര്‍സാന വഴി കേരളത്തില്‍ എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ പെണ്‍കുട്ടിയെ ഫര്‍സാന കേരളത്തിലെത്തിച്ചു പെണ്‍വാണിഭ സംഘത്തിനു കൈമാറുകയായിരുന്നു.

ഫര്‍സാനയില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വയനാട്ടിലെ ഏജന്റായ ഇല്യാസിനെ പിടികൂടിയത്. കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ പീഡനത്തിരയായ പെണ്‍കുട്ടിയെ ഒരു മാസത്തോളം വയനാട്ടിലെ വൈത്തിരി, ആറാട്ടുപാറ, കുപ്പാടി എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളില്‍ എത്തിച്ചാണു പീഡിപ്പിച്ചത്. അന്വേഷണസംഘം കഴിഞ്ഞ ദിവസം ഈ സ്ഥലങ്ങളിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

ചിക്കമഗളൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസിന്റെ അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന റൂറല്‍ ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി ആര്‍.ഹരിദാസനെ സ്ഥലം മാറ്റാന്‍ നീക്കം. പീഡനക്കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്ന സൂചന ലഭിച്ചതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ നീക്കാനുള്ള സമ്മര്‍ദം ചില കേന്ദ്രങ്ങള്‍ ആരംഭിച്ചത്. കേസില്‍ പൊലീസ് ചോദ്യം ചെയ്ത പലരും ഒളിവിലാണ്.

ചില രാഷ്ട്രീയ നേതാക്കള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കേസുമായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ ചിലരാണു സ്ഥലംമാറ്റ നീക്കത്തിനു പിന്നില്‍ എന്നാണു സൂചന. കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍ കൊലപാതകങ്ങള്‍ ആണെന്നു കണ്ടെത്തിയതു ആര്‍. ഹരിദാസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമായിരുന്നു. കൂടത്തായി കേസിന്റെ രഹസ്യാന്വേഷണം തുടങ്ങിയ ഘട്ടത്തില്‍ ഹരിദാസനെ ആലപ്പുഴ ജില്ലാ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയായി സ്ഥലം മാറ്റിയിരുന്നു. എന്നാല്‍, കൊലക്കേസിലെ അന്വേഷണം നടക്കുന്നതിനാല്‍ തല്‍ക്കാലം സ്ഥലംമാറ്റം പ്രാബല്യത്തിലാവില്ലെന്നു ഡിജിപി അറിയിച്ചതോടെ ഹരിദാസന്‍ അന്വേഷണ സംഘത്തില്‍ തുടര്‍ന്നു.

വാക്കാലുള്ള നിര്‍ദേശമല്ലാതെ സ്ഥലംമാറ്റം റദ്ദാക്കി ഉത്തരവ് ഇറങ്ങിയിരുന്നില്ല. ഇതു ചൂണ്ടിക്കാണിച്ചാണു നേരത്തേ ഇറങ്ങിയ ഉത്തരവ് പ്രാബല്യത്തിലാക്കി സ്ഥലം മാറ്റാന്‍ ചിലര്‍ ഉന്നതകേന്ദ്രങ്ങളില്‍ സമ്മര്‍ദം ശക്തമാക്കിയത്. കൂടത്തായി കൊലപാതക പരമ്പരയുടെ അന്വേഷണത്തിനു നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനെ കേസിന്റെ വിചാരണ തുടങ്ങുന്ന ഘട്ടത്തില്‍ സ്ഥലം മാറ്റാനുള്ള നീക്കത്തിനെതിരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയിലും അമര്‍ഷമുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular