മെയ്ക്ക് ഇന്‍ കേരള: വിഎസ്ടി മൊബിലിറ്റി സൊലൂഷന്‍സിന്റെ ‘സ്മാര്‍ട്ട്എക്ലിപ്സ്’ ആഗോളതലത്തിലേക്ക്

തിരുവനന്തപുരം: കേരളത്തില്‍ പിറവിയെടുത്ത സ്റ്റാര്‍ട്ടപ്പ് സംരംഭം വിഎസ്ടി മൊബിലിറ്റി സൊലൂഷന്‍സ് ആഗോള ശ്രദ്ധനേടുന്നു. മെയ്ക്ക് ഇന്‍ കേരളയുടെ ഭാഗമായി കമ്പനി നിര്‍മ്മിച്ച ഐആര്‍എന്‍എസ്എസ് വെഹിക്കിള്‍ ട്രാക്കിംഗ് ഉപകരണം’സ്മാര്‍ട്ട് എക്ലിപ്‌സ്’ ഇനി രാജ്യാതിര്‍ത്തി കടന്ന് നൂറിലധികം രാജ്യങ്ങളിലേക്ക് എത്തും. ഹോട്ടല്‍ ഹൈസിന്തില്‍ നടന്ന സ്മാര്‍ട്ട് എക്ലിപ്‌സിന്റെ ഒൗദ്യോഗിക ഉദ്ഘാടനച്ചടങ്ങില്‍ ഇതു സംബന്ധിച്ച ധാരണാപത്രം കൈമാറി. ഹിയര്‍ ടെക്‌നോളജി കമ്പനിയാണ് സര്‍ക്കാര്‍ അംഗീകൃത സ്മാര്‍ട്ട് എക്ലിപ്‌സ് ആഗോളതലത്തില്‍ അവതരിപ്പിക്കുന്നത്. ഇരുകമ്പനികളും തമ്മില്‍ ധാരണയായതോടെ നൂറിലധികം രാജ്യങ്ങളില്‍ ഇനി സ്മാര്‍ട്ട് എക്ലിപ്‌സ് വെഹിക്കിള്‍ ട്രാക്കര്‍ അവതരിപ്പിക്കും. 2015 ഓഗസ്റ്റില്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനി ചുരുങ്ങിയ വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. കേരളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളക്കൂറുള്ള മണ്ണാണെന്ന് തെളിയിക്കുന്നതാണ് വിഎസ്ടിയുടെ പ്രവര്‍ത്തനം.

കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ചായിരുന്നു ഏറെ പ്രത്യേകതകളുള്ള വെഹിക്കിള്‍ ട്രാക്കറിന്റെ നിര്‍മ്മാണമെന്ന് വിഎസ്ടി മൊബിലിറ്റി സൊലൂഷന്‍സ് കമ്പനി സിഇഒ ആല്‍വിന്‍ ജോര്‍ജ്ജ് പറഞ്ഞു. ഇതിനോടകം തന്നെ കേരളത്തിലെ പതിനാല് ജില്ലകളിലും വിതരണക്കാരുമായി. സെന്‍ട്രല്‍ ഐ ട്രാക്കിനാണ് വിതരണാവകാശം .ഇന്നലെ നടന്ന ചടങ്ങില്‍ പൊതുഗതാഗതവകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ സ്മാര്‍ട്ട് എക്ലിപ്‌സ് ഒദ്യോഗികമായി പുറത്തിറക്കി.
ചടങ്ങില്‍ കൃത്രിമബുദ്ധിയെ അടിസ്ഥാനമാക്കിയുള്ള ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റമായ വി-ഡാഷ് കേരള ഐടി മിഷന്‍ ഡയറക്ടര്‍ ഡോ. ചിത്ര എസ് പുറത്തിറക്കി.

ഹിയര്‍ കമ്പനിയുമായുള്ള ധാരണാപത്രത്തില്‍ കമ്പനി ഗ്ലോബല്‍ അലയന്‍സ് മാനേജര്‍ ആദിത്യ വാഗ്‌റേയ് ഒപ്പുവെച്ചു. വിഎസ്ടി മൊബിലിറ്റി സൊലൂഷന്‍സുമായുള്ള ഹിയര്‍ കമ്പനിയുടെ പങ്കാളിത്തം ഗതാഗത സംവിധാനങ്ങള്‍, അര്‍ബന്‍ മൊബിലിറ്റി, ഫ്‌ളീറ്റ് മാനേജ്‌മെന്റ് എന്നിവയില്‍ നൂതന ആശയങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് ആദിത്യ വാഗ്‌റേയ് അഭിപ്രായപ്പെട്ടു.കൂടാതെ, ഇന്‍ഡസ്ട്രിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെലവ് കുറയ്ക്കുകയും ചെയ്യുന്നതിനൊപ്പം ഉള്‍ക്കാഴ്ച്ച മെച്ചപ്പെടുത്തുന്നതിനുള്ള ആദ്യാവസാനസേവനങ്ങളും ഈ പങ്കാളിത്തത്തിലൂടെ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

സിഐടി കമ്പനിക്ക് കേരളത്തിലെ വിതരണാവകാശ സര്‍ട്ടിഫിക്കറ്റ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് കൈമാറി. സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ ഭാവി പ്രവര്‍ത്തനം ലക്ഷ്യമാക്കി ചെയര്‍മാനായ കാനഡ സ്വദേശിയും ഗള്‍ഫ് ബിസിനസ് ഗ്രൂപ്പ് ചെയര്‍മാനും അനാസ് ടെക് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡിന്റെ അഡീഷണല്‍ ഡയറക്ടറുമായ റെയ്മണ്ട് മെഖായേല്‍ ഇരുപത് മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും.ഇന്നലെ നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ കേരളത്തില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാനും ഈ സ്റ്റാര്‍ട്ടപ്പ് സംരംഭത്തിന് കഴിയും. നിലവില്‍ 117 ജീവനക്കാരാണ് കമ്പനിക്കുള്ളത്. ചടങ്ങില്‍ വിഎസ്റ്റിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ക്യുക്ടെല്‍ ഇന്ത്യയുടെ മേധാവി ദിനേശ് പട്കര്‍ പങ്കെടുത്തു.ചുരുങ്ങിയ സമയത്തിനുള്ളില്‍ അന്താരാഷ്ട്ര നിലവാരമുള്ള മൂന്ന് ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കാനായെന്ന് അദ്ദേഹം പറഞ്ഞു.ടാറ്റാ കമ്മ്യൂണിക്കേഷന്‍ മൊബിലിറ്റി സെയില്‍ ജനറല്‍ മാനേജര്‍ സൗരവ് ചന്ദ്രയും ചടങ്ങില്‍ പങ്കെടുത്തു.

Similar Articles

Comments

Advertismentspot_img

Most Popular