പഞ്ചാബിനെ തകര്‍ത്ത് ബംഗളൂരുവിന്റെ മുന്നേറ്റം; പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി

ബംഗളൂരു: ഐപിഎല്ലില്‍ അവസാന സ്ഥാനത്ത് നിന്ന് രക്ഷപ്പെട്ട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. കിങ്സ് ഇലവന്‍ പഞ്ചാബിനെ 17 റണ്‍സിന് തോല്‍പ്പിച്ചതോടെ 11 മത്സരങ്ങളില്‍ എട്ട് പോയിന്റായി ബാംഗ്ലൂരിന്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ പഞ്ചാബിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.

പഞ്ചാബിന് വേണ്ടി നിക്കോളാസ് പുറന്‍ (28 പന്തില്‍ 46), കെ.എല്‍ രാഹുല്‍ (27 പന്തില്‍ 42), മായങ്ക് അഗര്‍വാള്‍ (21 പന്തില്‍ 35) എന്നിവര്‍ക്ക് മാത്രമാണ് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചത്. ക്രിസ് ഗെയ്ല്‍ (23), ഡേവിഡ് മില്ലര്‍ (24), ആര്‍. അശ്വിന്‍ (6), ഹര്‍ഡസ് വില്‍ജോന്‍ (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. മന്‍ദീപ് സിങ് (4), മുരുകന്‍ അശ്വിന്‍ (1) എന്നിവര്‍ പുറത്താവാതെ നിന്നു. ബാംഗ്ലൂരിനായി ഉമേഷ് യാദവ് മൂന്നും നവ്ദീപ് സൈനി രണ്ട് വിക്കറ്റും വീഴ്ത്തി.

നേരത്തെ, ഡിവില്ലിയേഴ്സ് (44 പന്തില്‍ പുറത്താവാതെ 82) മാര്‍കസ് സ്റ്റോയിനിസ് (34 പന്തില്‍ പുറത്താവാതെ 46) എന്നിവരാണ് ബാംഗ്ലൂരിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. പാര്‍ത്ഥിവ് പട്ടേല്‍ (24 പന്തില്‍ 43) മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചു.

സ്‌കോര്‍ 35ല്‍ ബാംഗ്ലൂരിന് വിരാട് കോലിയെ (എട്ട് പന്തില്‍ 13) നഷ്ടമായി. ഷമിക്കായിന്നു വിക്കറ്റ്. 6.2 ഓവറില്‍ സ്‌കോര്‍ 71ല്‍ നില്‍ക്കെ പാര്‍ത്ഥിവും മടങ്ങി. മുരുകന്‍ അശ്വിന്‍ പന്തില്‍ ആര്‍. അശ്വിന് ക്യാച്ച് നല്‍കി മടങ്ങി. മൊയീന്‍ അലി (5 പന്തില്‍ 4), അക്ഷ്ദീപ് നാഥ് (7 പന്തില്‍ 3) എന്നിവര്‍ പെട്ടന്ന് മടങ്ങി. എന്നാല്‍ സ്റ്റോയിനിസിന്റെ ഇന്നിങ്സ് ബാംഗ്ലൂരിനെ 200 കടത്തുകയായിരുന്നു.

ഏഴ് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു ഡിവില്ലിയേഴ്സിന്റെ ഇന്നിങ്സ്. സ്റ്റോയിനിസ് മൂന്ന് സിക്സും രണ്ട് ഫോറും നേടി. ഷമി, മുരുകന്‍ അശ്വിന്‍, ആര്‍. അശ്വിന്‍, ഹര്‍ഡസ് വില്‍ജോന്‍ എന്നിവരാണ് പഞ്ചാബിനായി വിക്കറ്റ് വീഴ്ത്തി. 11 മത്സരങ്ങളില്‍ 10 പോയിന്റുള്ള പഞ്ചാബ് അഞ്ചാം സ്ഥാനത്താണ്.

Similar Articles

Comments

Advertismentspot_img

Most Popular