അവസാന പന്തില്‍ സിക്‌സറിലൂടെ ചെന്നൈക്ക് ജയം; ധോണിക്കും റായിഡുവിനും അര്‍ധ സെഞ്ച്വറി……

അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ രാജസ്ഥാനെതിരേ ചെന്നൈയ്ക്ക് ഗംഭീര ജയം. മിച്ചല്‍ സാന്റ്നര്‍ നേടിയ സിക്സറിലൂടെയാണ് ചെന്നൈ ജയം രുചിച്ചത്. ജയ്പൂരില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ധോണിയുടെയും സംഘത്തിന്റെയും വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ അവസാന ഓവറിലെ അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

18 റണ്‍സാണ് അവസാന ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. സ്റ്റോക്സ് എറിഞ്ഞ അവസാന ഓവറിന്റെ ആദ്യ പന്ത് തന്നെ രവീന്ദ്ര ജഡേജ സിക്സ് നേടി. നോബൗളായ രണ്ടാം പന്തില്‍ ഒരു റണ്‍സ്. അടുത്ത പന്തില്‍ ധോണി രണ്ട് റണ്‍സ് നേടി. എന്നാല്‍ തൊട്ടടുത്ത ബൗളില്‍ ക്യാപ്റ്റന്‍ ബൗള്‍ഡായി. രാജസ്ഥാന്‍ വിജയമുറപ്പിച്ച അവസ്ഥയായി. നാലും അഞ്ചും പന്തില്‍ മിച്ചല്‍ സാന്റ്നര്‍ രണ്ട് റണ്‍സ് വീതം നേടി. അവസാന പന്ത് സ്റ്റോക്സ് വൈഡ് എറിഞ്ഞു. പിന്നീട് വേണ്ടത് മൂന്ന് റണ്‍ മാത്രം. എന്നാല്‍ അവസാന പന്തില്‍ സാന്റ്നര്‍, സ്റ്റോക്സിന് സിക്സര്‍ പറത്തി.

തുടക്കത്തില്‍ തകര്‍ന്നെങ്കിലും എം.എസ് ധോണി (43 പന്തില്‍ 58), അമ്പാട്ടി റായുഡു (47 പന്തില്‍ 57) എന്നിവരാണ് വിജയം ഉറപ്പിച്ചത്. ഷെയ്ന്‍ വാട്സണ്‍ (0), ഫാഫ് ഡു പ്ലെസിസ് (7), സുരേഷ് റെയ്ന (4), കേദാര്‍ ജാദവ് (1), എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. രവീന്ദ്ര ജഡേജ (9), സാന്റ്നര്‍ (10) പുറത്താവാതെ നിന്നു. രാജസ്ഥാന് വേണ്ടി സ്റ്റോക്സ് രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ, 152 റണ്‍സിന്റെ വിജയലക്ഷ്യമാണ് രാജസ്ഥാന്‍ സന്ദര്‍ശകര്‍ക്ക് മുന്നില്‍ വച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍ നിശ്ചിത ഓവരില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. ഒരുതാരത്തിനും 30 റണ്‍സിനപ്പുറം നേടാന്‍ സാധിച്ചില്ലെന്നുള്ളതാണ് രാജസ്ഥാന്‍ ഇന്നിങ്സിലെ പ്രത്യേകത. ബെന്‍ സ്റ്റോക്സാ (26 പന്തില്‍ 28) ണ് രാജസ്ഥാന്‍ നിരയിലെ ടോപ് സ്‌കോറര്‍.

ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി ദീപക് ചാഹര്‍, ഷാര്‍ദുല്‍ ഠാകൂര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. പരിക്കിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസണ് ആറ് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. അജിന്‍ക്യ രഹാനെ (14), ജോസ് ബട്ലര്‍ (23), സ്റ്റീവന്‍ സ്മിത്ത് (15), രാഹുല്‍ ത്രിപാഠി (10), റിയാന്‍ പരാഗ് (16) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ജോഫ്ര ആര്‍ച്ചര്‍ (13), ശ്രേയാസ് ഗോപാല്‍ (19) എന്നിവര്‍ പുറത്താവാതെ നിന്നു.

Similar Articles

Comments

Advertismentspot_img

Most Popular