റസല്‍ വേട്ട ; കോഹ് ലിയിക്ക് സമ്മാനിച്ചത് നാണക്കേടിന്റെ റെക്കോര്‍ഡ്

ബംഗലൂരു: ഐപിഎല്ലിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനെന്ന റെക്കോര്‍ഡ് ആന്ദ്രെ റസല്‍ സ്വന്തമാക്കിയതിന് പിന്നാലെ ബംഗലൂരു നായകന്‍ വിരാട് കോലിക്ക് സമ്മാനിച്ചത് നാണക്കേടിന്റെ റെക്കോര്‍ഡ്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തോല്‍വികളില്‍ ഭാഗമായ താരമെന്ന റെക്കോര്‍ഡാണ് ഇന്നലെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ തോല്‍വിയോടെ കോലിയുടെ പേരിലായത്.
ഇന്നലത്തെ തോല്‍വി കോലിയുടെ ഐപിഎല്‍ കരിയറിലെ 86മത്തെതായിരുന്നു. കൊല്‍ക്കത്ത താരമായ റോബിന്‍ ഉത്തപ്പയുടെ പേരിലുണ്ടായിരുന്ന 85 തോല്‍വികളുടെ റെക്കോര്‍ഡാണ് ഇന്നലത്തെ തോല്‍വിയോടെ കോലിയുടെ പേരിലായത്. 81 തോല്‍വികളില്‍ ഭാഗമായ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് തോറ്റവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. കൊല്‍ക്കത്ത നായകന്‍ ദിനേശ് കാര്‍ത്തിക്കിന്റെ പേരില്‍ 79 തോല്‍വികളുണ്ട്.
അമിത് മിശ്ര, എ.ബി.ഡിവില്ലിയേഴ്‌സ് എന്നിവരുടെ പേരില്‍ 75 തോല്‍വികള്‍ വീതമുണ്ട്. എന്നാല്‍ കോലിയൊഴികെയുള്ളവരെല്ലാം രണ്ടോ അതില്‍ കൂടുതലോ ഫ്രാഞ്ചൈസികള്‍ക്ക് കളിച്ചിട്ടുണ്ടെന്ന വ്യത്യാസമുണ്ട്. ഐപിഎല്ലിന്റെ തുടക്കം മുതല്‍ ബംഗലൂരുവിന് വേണ്ടി മാത്രമാണ കോലി കളിച്ചത്. ഇത്തവണ ഐപിഎല്ലില്‍ കളിച്ച അഞ്ച് കളികളിലും വിരാട് കോലിയുടെ നേതൃത്വത്തിലിറങ്ങിയ ബംഗലൂരു തോറ്റു. മത്സരത്തില്‍ 49 പന്തില്‍ 84 റണ്‍സെടുത്ത കോലി ബംഗലൂരുവിന്റെ ടോപ് സ്‌കോററായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular