പാര്‍ട്ടി നിലപാടില്‍ അതൃപ്തി ; സുമിത്ര മഹാജന്‍ മത്സര രംഗത്ത് നിന്ന് പിന്‍വാങ്ങി

ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ച് സ്പീക്കര്‍ സുമിത്ര മഹാജന്‍. എട്ട് തവണ ഇന്‍ഡോറില്‍ നിന്ന് എംപിയായിട്ടുള്ള സുമിത്ര മഹാജന്‍ അതൃപ്തി അറിയിച്ചാണ് മത്സര രംഗത്ത് നിന്ന് പിന്‍വാങ്ങിയത്. ഇന്‍ഡോര്‍ സീറ്റില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് അവര്‍ പ്രവര്‍ത്തകര്‍ക്ക് തുറന്ന കത്തെഴുതി.
ഇന്‍ഡോര്‍ സീറ്റില്‍ ബിജെപി ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എന്ത് കൊണ്ടാണ് ഇങ്ങനെയൊരു അനിശ്ചിതാവസ്ഥ. ഒരു പ്രത്യേക തീരുമാനമെടുക്കാന്‍ പാര്‍ട്ടി വൈമുഖ്യം കാണിക്കുന്നുണ്ടെന്ന് തോന്നുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി സീറ്റിനെ സംബന്ധിച്ച് ഞാന്‍ നേരത്തെ സംസാരിച്ചിരുന്നു. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ അവര്‍ക്ക് ഒരു മടിയുള്ളത് പോലെ തോന്നുന്നു. അത് കൊണ്ടാണ് ഞാനീ പ്രഖ്യാപനം നടത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കുന്നില്ല. ഇനി പാര്‍ട്ടിക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാം സുമിത്ര മഹാജന്റെ കത്തില്‍ പറയുന്നു.
75 വയസ് കടന്ന മുതിര്‍ന്ന നേതാക്കളെ ഇത്തവണ മത്സരിപ്പിക്കേണ്ടെന്ന് ബിജെപി തീരുമാനിച്ചിരുന്നു. പാര്‍ട്ടി സ്ഥാപാക നേതാക്കളായ മുരളീ മനോഹര്‍ ജോഷിക്കും എല്‍.കെ.അദ്വാനിക്കും ഈയൊരു മാനദണ്ഡമനുസരിച്ച് സീറ്റ് നിഷേധിച്ചിരുന്നു. ഇരുവരും തീരുമാനത്തില്‍ അതൃപ്തി പ്രകടമാക്കുകയും ചെയ്തിരുന്നു.
നിലവിലെ സ്പീക്കറായ സുമിത്ര മഹാജന്‍ മത്സരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കിലും ആദ്യഘട്ടത്തില്‍ അവര്‍ പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. ഇത് ബിജെപിയെ കുഴക്കിയിരുന്നു. ഇന്‍ഡോറിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ മറ്റു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഇന്‍ഡോറില്‍ മാത്രം അനിശ്ചിത്വം തുടരുന്നതിനിടെയാണ് സുമിത്ര മഹാജന്‍ സ്വയം പിന്‍മാറുകയാണെന്ന് അറിയിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular