ദേശീയ പണിമുടക്ക്; കേരളം നിശ്ചലം; ട്രെയ്‌നുകള്‍ തടഞ്ഞു, ബസ്, ടാക്‌സി, സര്‍വീസുകള്‍ ഇല്ല

തിരുവനന്തപുരം: തൊഴിലാളി സംഘടനകള്‍ ദേശവ്യാപകമായി നടത്തുന്ന രണ്ടു ദിവസത്തെ പണിമുടക്ക് പുരോഗമിക്കുന്നു. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസുകള്‍ നടത്തുന്നില്ല. പമ്പയിലേക്കുള്ള കെഎസ്ആര്‍ടി സര്‍വീസുകള്‍ മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്.

തിരുനന്തപുരത്ത് സമരക്കാര്‍ ട്രെയിനുകള്‍ തടഞ്ഞു. പരശുറാം,വേണാട്, രപ്തി സാഗര്‍, ജനശതാബ്ദി എന്നീ ട്രെയിനുകളാണ് സമരക്കാര്‍ തടഞ്ഞത്. ചെന്നൈ- തിരുവനന്തപുരം മെയില്‍ തൃപ്പൂണിത്തറയിലും തടഞ്ഞു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയാണ് ട്രെയിനുകള്‍ കടത്തി വിട്ടത്. ആലപ്പുഴയിലും കോഴിക്കോട്ടും സമരക്കാര്‍ ട്രെയിന്‍ തടഞ്ഞു.

അഞ്ചു മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട വേണാട് എക്സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകി ആറരയോടെയാണ് പുറപ്പെട്ടത്. മറ്റു വണ്ടികളും വൈകിയാണ് ഓടുന്നത്. രാവിലെ തിരുവനന്തപുരത്ത് മാത്രമാണ് ട്രെയിന്‍ തടഞ്ഞതെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ട്രെയിനുകള്‍ തടയുമെന്ന് സമരക്കാര്‍ അറിയിച്ചിട്ടുണ്ട്.

48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് തുടങ്ങിയത്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചിട്ടുണ്ട്. നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കില്ലെന്ന് സമരാനുകൂലികള്‍ അറിയിച്ചിട്ടുണ്ടെങ്കില്‍ പോലീസ് കര്‍ശന സുരക്ഷയൊരുക്കിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular