ഓസിസിനെ തകര്‍ത്ത് ചരിത്ര നേട്ടവുമായി ഇന്ത്യ; മെല്‍ബണിലെ ജയം 37 വര്‍ഷങ്ങള്‍ക്കു ശേഷം

മെല്‍ബണില്‍ ഇന്ത്യ 137 റണ്‍സിന് ഓസ്‌ട്രേലിയയെ തകര്‍ത്തു. മഴമൂലം അവസാനദിവസത്തെ കളി വൈകിയാണ് തുടങ്ങിയത്. 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 261 റണ്‍സിന് പുറത്തായതോടെ ഇന്ത്യയ്ക്ക് ചരിത്രജയം. മല്‍സരത്തിലാകെ ഒന്‍പത് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ വിജയശില്‍പി. മെല്‍ബണില്‍ ഇന്ത്യ വിജയിക്കുന്നത് 37 വര്‍ഷത്തിനുശേഷമാണ്. 1981ലാണ് ഇന്ത്യ അവസാനമായി എം.സി.ജിയില്‍ ടെസ്റ്റ് വിജയിച്ചത്. ഇന്ത്യ 443/7, 106/8 ഓസ്‌ട്രേലിയ 151, 261; ബുംറയ്ക്ക് ഒന്‍പത് വിക്കറ്റ്. നാലുമല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി.

ഓപ്പണ്‍മാരായ മര്‍ക്കസ് ഹാരിസ് (27 പന്തില്‍ 13) ആരോണ്‍ ഫിഞ്ച്(നാല് പന്തില്‍ മൂന്ന്), ഉസ്മാന്‍ ഖവാജ (59 പന്തില്‍ 33), ഷോണ്‍ മാര്‍ഷ് (72 പന്തില്‍ 44), മിച്ചല്‍ മാര്‍ഷ്(21 പന്തില്‍ 10), ട്രാവിസ് ഹെഡ് (92 പന്തില്‍ 34), ടിം പെയ്ന്‍ (57 പന്തില്‍ 26), മിച്ചല്‍ സ്റ്റാര്‍ക് (27 പന്തില്‍ 18) പാറ്റ്കമ്മിന്‍സ് (63) റണ്‍സെടുത്തു. ഇന്ത്യയ്ക്കായി ബുമ്രയും ജഡേജയും മൂന്ന് വിക്കറ്റും ബുംറയും ഷമിയും ഇഷാന്തും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. രണ്ടാമിന്നിങ്‌സ് ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു.

ഓസ്‌ട്രേലിയയ്ക്കായി മധ്യനിര പൊരുതി നോക്കിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ പതറുകയായിരുന്നു. ആറ് റണ്‍സില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി തകര്‍ച്ചയോടെയായിരുന്നു ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സിന് തുടക്കമായത്. മൂന്ന് റണ്‍സ് മാത്രമെടുത്ത ആരോണ്‍ ഫിഞ്ചാണു പുറത്തായത്. സ്‌കോര്‍ 33 റണ്‍സില്‍ നില്‍ക്കെ മാര്‍കസ് ഹാരിസിനെ മായങ്ക് അഗര്‍വാളിന്റെ കൈകളിലൊതുക്കി ജഡേജ പറഞ്ഞുവിട്ടു. ഉസ്മാന്‍ ഖവാജയെ ഷമിയും ഷോണ്‍ മാര്‍ഷിനെ ബുമ്രയും വിക്കറ്റിന് മുന്നില്‍ കുടുക്കി. ട്രാവിസ് ഹെഡിനെ ഇഷാന്ത് ശര്‍മ ബൗള്‍ഡാക്കി. മിച്ചല്‍ മാര്‍ഷിന്റെയും ടിം പെയ്‌നിന്റെയും വിക്കറ്റ് രവീന്ദ്ര ജഡേജയ്ക്കാണ്. സ്റ്റാര്‍ക്കിനെ മുഹമ്മദ് ഷാമി തിരിച്ചയച്ചു.

ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 151 റണ്‍സിന് പുറത്തായിരുന്നു. ജസ്പ്രീത് ബുമ്രയുടെ ആറ് വിക്കറ്റ് പ്രകടനത്തിലാണ് ഓസീസ് ഇന്നിങ്‌സ് ഇന്ത്യ അനായാസം അവസാനിപ്പിച്ചത്. മാര്‍കസ് ഹാരിസ് (35 പന്തില്‍ 22), ആരോണ്‍ ഫിഞ്ച് (36 പന്തില്‍ എട്ട്), ഉസ്മാന്‍ ഖവാജ (32 പന്തില്‍ 21), ഷോണ്‍ മാര്‍ഷ് (61 പന്തില്‍ 19), ട്രാവിസ് ഹെഡ് (48 പന്തില്‍ 20), മിച്ചല്‍ മാര്‍ഷ് (36 പന്തില്‍ ഒന്‍പത്), പാറ്റ് കമ്മിന്‍സ് (48 പന്തില്‍ 17), ടിം പെയ്ന്‍ (85 പന്തില്‍ 22), നാഥന്‍ ലിയോണ്‍ (പൂജ്യം), ജോഷ് ഹെയ്‌സല്‍വുഡ് (പൂജ്യം) എന്നിങ്ങനെയാണു പുറത്തായ ഓസീസ് താരങ്ങളുടെ സ്‌കോറുകള്‍. 7 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴിന് 443 എന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. കരിയറിലെ 17–ാം സെഞ്ചുറി കുറിച്ച ചേതേശ്വര്‍ പൂജാരയുടെ മികവിലാണു ഒന്നാം ഇന്നിങ്‌സില്‍ വമ്പന്‍ സ്‌കോറിലേക്ക് ഇന്ത്യ എത്തിയത്. 280 പന്തുകളില്‍ നിന്നാണ് പൂജാര സെഞ്ചുറി നേട്ടം കുറിച്ചത്. ഇന്ത്യയ്ക്കായി കന്നി മല്‍സരം കളിക്കുന്ന മായങ്ക് അഗര്‍വാള്‍, ക്യാപ്റ്റന്‍ വിരാട് കോഹ്!ലി, രോഹിത് ശര്‍മ എന്നിവര്‍ അര്‍ധസെഞ്ചുറി നേടി.

Similar Articles

Comments

Advertismentspot_img

Most Popular