നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും

തിരുവനന്തപൂരം:നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും. ശബരിമല മുതല്‍ പ്രളയാനന്തര പുനര്‍നിര്‍മ്മാണം വരെയുള്ള പ്രശ്‌നങ്ങള്‍ക്ക് നടുവിലാണ് ഇന്ന് സമ്മേളനം ആരംഭിക്കുന്നത്. പി.കെ.ശശിക്കെതിരായ പാര്‍ട്ടി നടപടി, കെ.എം.ഷാജിയുടെ അയോഗ്യത എന്നിവയും ഉയര്‍ന്നുവരും. നിയമസഭക്ക് അകത്തും പുറത്തും സര്‍ക്കാരിന് നേരെ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും കടുക്കാനാണ് സാധ്യത. ശബരിമല തന്നെയാവും നിയമസഭാ സമ്മേളനത്തിന്റെ കേന്ദ്രവിഷയം. യുവതീപ്രവേശവുമായി ബന്ധപ്പെട്ട നിലപാടുകള്‍, പൊലീസ് നടപടി, അറസ്റ്റുകള്‍ എന്നിവക്കൊപ്പം തീര്‍ത്ഥാടകരുടെ എണ്ണത്തിലെ കുറവ്, സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവ പ്രതിപക്ഷം ശക്തമായി ഉന്നയിക്കും. തീര്‍ഥാടനകാലം അലങ്കോലപ്പെട്ടുവെന്നും അതിന് ഉത്തരവാദി സര്‍ക്കാരാണെന്നുമുള്ള നിലപാടാകും പ്രതിപക്ഷം സ്വീകരിക്കുക. എന്നാല്‍ ശബരിമലപ്രശ്‌നത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പാണെന്ന് തുറന്നുകാട്ടാനാവും ഭരണപക്ഷത്തിന്റെ ശ്രമം. കോണ്‍ഗ്രസ് അധ്യക്ഷന്‍ യുവതീ പ്രവേശത്തെ അനുകൂലിക്കുമ്പോള്‍ സംസ്ഥാന നേതാക്കള്‍ വിരുദ്ധനിലപാടാണെടുക്കുന്നതെന്തെന്ന ചോദ്യമാവും കോണ്‍ഗ്രസിന് നേരെ ഉയരുക. ബിജെപി , സംഘപരിവാര്‍നിലപാടുകളെയും സര്‍ക്കാരിനെയും ഒരുപോലെ വിമര്‍ശിച്ച് മുന്നോട്ട് പോകുകാനാണ് പ്രതിപക്ഷ നീക്കം.
ശബരിമല സംബന്ധിച്ചുള്ള പ്രതിഷേധങ്ങള്‍ നിയമസഭക്ക് പുറത്തും ഉയരാം. നവോഥാനമുല്യങ്ങള്‍, ഭരണഘടന എന്നിവയിലൂന്നി പതിവ് ശൈലിയിലാവും ഭരണപക്ഷത്തിന്റെ മറുപടി. പി.കെ.ശശിക്കെതിരെ പൊലീസ് നടപടി വേണമെന്ന് പ്രതിപക്ഷം ശഠിക്കും. വര്‍ഗ്ഗീയ പ്രചരണത്തിന്റെ പേരില്‍ കെ.എം.ഷാജിയുടെ എം.എല്‍ എ സ്ഥാനം റദ്ദാക്കപ്പെട്ടതാവും ഭരണപക്ഷത്തിന് തിരിച്ചടിക്കാനുള്ള ആയുധം

Similar Articles

Comments

Advertismentspot_img

Most Popular