35,593 കോടി രൂപ ഇന്ത്യയില്‍നിന്നും പുറത്തേക്ക് പോയി

ഇന്ത്യയ്ക്ക് തിരിച്ചടിയായി ആഭ്യന്തര മൂലധന വിപണിയില്‍ നിന്നും നിക്ഷേപം കൂട്ടത്തോടെ പിന്‍വലിക്കപ്പെടുന്നു. ഈ മാസം ഒന്നു മുതല്‍ 26 വരെ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 35,593 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങളാണ് (എഫ്പിഐ) രാജ്യത്ത് നിന്ന് പുറത്തേക്ക് പോയത്. ഇത്തരം പിന്‍വലിക്കലുകള്‍ വിപണിയെ വലിയതോതില്‍ പിടിച്ചു കുലുക്കുന്നുണ്ട്.

ജനുവരി, മാര്‍ച്ച്, ജൂലൈ, ഓഗസ്റ്റ് എന്നീ നാല് മാസങ്ങളിലായി മൊത്തം 32,000 കോടി രൂപയുടെ നിക്ഷേപം ആഭ്യന്തര മൂലധന വിപണിയില്‍ എഫ്പിഐകളിലൂടെ ഉണ്ടായി. രൂപയുടെ മൂല്യത്തകര്‍ച്ചയും ആഗോള വ്യാപാര യുദ്ധവും, ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടവുമാണ് നിക്ഷേപം പുറത്തേക്ക് പോകാനുളള പ്രധാന കാരണം.

ഏറ്റവും പുതിയ ഡെപ്പോസിറ്ററി ഡാറ്റ പ്രകാരം ഈ മാസം ഒന്നു മുതല്‍ 26 വരെയുള്ള വ്യാപാര സെഷനുകളിലായി 24,186 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്. ഇക്കാലയളവില്‍ 11,407 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് ഡെറ്റ് വിപണിയില്‍ എഫ്പിഐകള്‍ നടത്തിയത്.

ഏതാനും മാസങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഈ വര്‍ഷം മൊത്തത്തില്‍ വിറ്റഴിക്കല്‍ പ്രവണതയാണ് എഫ്പിഐകളുടെ ഭാഗത്തുനിന്നുണ്ടായത്.

ഈ വര്‍ഷം ഇതുവരെ മൊത്തം 97,000 കോടി രൂപയുടെ നിക്ഷേപമാണ് എഫ്പിഐകള്‍ മൂലധന വിപണികളില്‍ നിന്നും പിന്‍വലിച്ചത്. ഇതില്‍ 37,000 കോടി രൂപ ഓഹരി വിപണിയില്‍ നിന്നും 60,000 കോടി രൂപ ഡെറ്റ് വിപണികളില്‍ നിന്നുമാണ് പിന്‍വലിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular