അമ്മയില്‍ ഭിന്നിപ്പ്: നാല് നടിമാര്‍ വിചാരിച്ചാല്‍ ദിലീപിനെയും മോഹന്‍ലാലിനെയോ ഒന്നും ചെയ്യാനാവില്ല സിദ്ദിഖ്

കൊച്ചി: വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളുടെ ആരോപണം നടന്‍ സിദ്ദിഖ്. ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം മരവിപ്പിച്ചത് എ.എം.എം.എ ജനറല്‍ ബോഡിയാണെന്ന് സിദ്ദിഖ് പറഞ്ഞു.നടിമാരുടെ ആരോപണം ബാലിശമെന്നും സിദ്ദിഖ.് സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് എ.എം.എം.എയുടെ പ്രാധാന്യം മനസ്സിലാകില്ലെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി. ഡബ്ല്യൂ.സി.സി അംഗങ്ങളെ ജനങ്ങള്‍ ചീത്തവിളിക്കുവെങ്കില്‍ അത് അവരുടെ കുഴപ്പം കൊണ്ടാണെന്നും സിദ്ദിഖ് പ്രതികരിച്ചു. കെ.പി.എ.സി ലളിതക്കൊപ്പമാണ് സിദ്ധിഖ് മാധ്യമങ്ങളെ കണ്ടത്.

സിദ്ദിഖിന്റെ വാക്കുകള്‍

മോഹന്‍ലാല്‍ അവരെ നടിമാര്‍ എന്ന് വിളിച്ചതില്‍ എന്താണ് തെറ്റ്. അതെങ്ങനെ അപമാനമാകും. എ.എം.എം.എ ഇരുപത്തഞ്ച് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതില്‍ നാന്നൂറോളം അംഗങ്ങളുണ്ട്. അതില്‍ നൂറ്റമ്പതോളം അംഗങ്ങള്‍ക്ക് എല്ലാ മാസവും 5000 രൂപ കൈനീട്ടം നല്‍കാറുണ്ട്. മറ്റൊരുപാട് പ്രവര്‍ത്തനങ്ങളുണ്ട്. പത്ത് ലക്ഷം വരെയുള്ള ഇന്‍ഷൂറന്‍സ് പാക്കേജ് അപകടം സംഭവിച്ച് ആശുപത്രിയിലായാല്‍ നല്‍കുന്നുണ്ട്. ഇത് മറ്റുള്ളവര്‍ക്ക് അധിക്ഷേപിക്കാനുള്ള പ്രസ്ഥാനമല്ല. കുറ്റപ്പെടുത്തലുകള്‍ക്ക് മറുപടി പറയാനുള്ള ബാധ്യതയില്ല.

ഈ മൂന്ന് നടിമാര്‍ക്ക് ഉന്നയിച്ച പ്രധാന ആരോപണം ദിലീപിനെ പുറത്താക്കുക എന്നതായിരുന്നു. ഇരുന്നൂറോളം അംഗങ്ങള്‍ പങ്കെടുത്ത ജനറല്‍ ബോഡി മീറ്റിങ്ങില്‍ എല്ലാവരും ആവശ്യപ്പെട്ട പ്രകാരം ദിലീപിനെതിരേയുള്ള പുറത്താക്കല്‍ നടപടി മരവിപ്പിക്കുകയായിരുന്നു. ദിലീപിനെ സസ്പെന്‍ഡ് ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. ജനറല്‍ ബോഡിയെടുത്ത ഒരു തീരുമാനത്തെ മറികടക്കാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് അധികാരമില്ല. മോഹന്‍ലാല്‍ ദിലീപിനോട് ഇതെക്കുറിച്ച് പറഞ്ഞപ്പോള്‍, അദ്ദേഹം സ്വമേധയാ രാജിക്കത്ത് നല്‍കി. ബി. ഉണ്ണികൃഷ്ണന്റെ കൂടെ ദിലീപ് ജോലി ചെയ്യുന്നതാണ് ഒരു പെണ്‍കുട്ടിയുടെ പ്രശ്നം. അയാളുടെ തൊഴില്‍ നിഷേധിക്കാന്‍ ആര്‍ക്കാണ് അവകാശം. അവര്‍ ആമീര്‍ ഖാനെയും അക്ഷയ് കുമാറിനെയും എല്ലാം പുകഴ്ത്തി പറയുന്നത് കേട്ടു. ആര്‍ക്കെതിരെയോ ആരോപണം വന്നപ്പോള്‍ അവര്‍ ഏതോ ഒരു സിനിമയില്‍ നിന്ന് ഒഴിഞ്ഞു എന്ന് പറഞ്ഞു. സത്യത്തില്‍ അവര്‍ ചെയ്തതല്ലേ തെറ്റ്. ഏതോ ആരോപണത്തിന്റെ പേരും പറഞ്ഞ് അവരല്ലേ ഒരാളുടെ തൊഴില്‍ നിഷേധിക്കുന്നത്. നാളെ ആമീര്‍ ഖാനെതിരേയും അക്ഷയ് കുമാറിനെതിരേയും ആരെങ്കിലും ആരോപണവുമായി വന്നാല്‍ എന്തു ചെയ്യും. ആരുടെയും ജോലി സാധ്യത തടയാനുള്ള സംഘടനയല്ല അമ്മ. സാമ്പത്തികമായി ഉയര്‍ന്ന് നില്‍ക്കുന്ന ഇവര്‍ക്ക് അതിന്റെ വില മനസ്സിലാകില്ല.

മീ ടൂ ക്യാമ്പയിന്‍ നല്ലതാണ്. പക്ഷേ അത് ദുരുപയോഗം ചെയ്യരുത്. കഴിഞ്ഞ ദിവസം ഒരു നടി പറഞ്ഞു 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏതോ ഒരു പെണ്‍കുട്ടി അവരുടെ മുറിയില്‍ വന്ന് തട്ടി, രക്ഷിക്കണം എന്ന് പറഞ്ഞുവെന്ന്. അതെക്കുറിച്ച് വ്യക്തമായി അവര്‍ പറയാത്തതെന്ത്. ഞങ്ങള്‍ അന്വേഷിക്കാം. പെണ്‍കുട്ടിയുടെ പേര് പറയേണ്ട, പക്ഷേ ഉപദ്രവിച്ചവരുടെ പേര് പറഞ്ഞു കൂടെ. ആരുടെയും പേരു പറയാതെ കുറേ ആളുകള്‍ തേജോവധം ചെയ്യുകയാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരേ സിനിമാ സംഘടനകളുമായി സംസാരിച്ച് ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കും.

മോഹന്‍ലാല്‍ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കരുതെന്ന് പറഞ്ഞ് ബഹളം വച്ചു. ഡബ്ല്യൂ.സി.സി അംഗങ്ങള്‍ അടക്കമുള്ളവര്‍ മോഹന്‍ലാലിനെതിരേ ഒപ്പിട്ട് നല്‍കി. മോഹന്‍ലാല്‍ സര്‍ക്കാറിന്റെ ക്ഷണമനുസരിച്ചാണ് പങ്കെടുത്തത്. ജനങ്ങള്‍ അദ്ദേഹത്തെ കൈനീട്ടി സ്വീകരിച്ചില്ലേ. എത്ര വര്‍ഷങ്ങളായി മോഹന്‍ലാലും മമ്മൂട്ടിയും അഭിനയിക്കാന്‍ തുടങ്ങിയിട്ട്. മമ്മൂട്ടി എന്ന നടന്റെ നേരേ ആവശ്യമില്ലാതെ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ ആളുകളുടെ ചീത്തവാക്ക് ഒരു സഹോദരിക്ക് കേള്‍ക്കേണ്ടി വന്നില്ലേ. എന്നിട്ട് അവര്‍ പിന്നീട് എന്താണ് പറഞ്ഞത് അവരെ ചീത്തവിളിക്കുന്നവരെ മമ്മൂട്ടി തടയണം എന്ന്.

കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തില്‍ ഡബ്ല്യൂ.സി.സി ഫെയ്സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന ഒരു സഹോദരി പറഞ്ഞു, ആളുകള്‍ തെറി വിളിക്കുകയാണെന്ന്. അത് ജനങ്ങള്‍ അവര്‍ക്ക് നല്‍കുന്ന മറുപടിയാണ്. ജനങ്ങള്‍ക്ക് ഇഷ്ടമല്ലാത്തത് കൊണ്ടാണ് അവരെ ചീത്ത വിളിക്കുന്നത്. നമ്മുടെ പ്രവൃത്തികള്‍ ആണ് ഇതിന് കാരണം.

ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ്. ഞങ്ങളുടെ സഹോദരിയെ ആക്രമിച്ചത് പള്‍സര്‍ സുനിയാണ്. അത് അവര്‍ തിരിച്ചറിയുകയും ചെയ്തു. കൊടും ക്രിമിനലായ അയാള്‍ മൂന്ന് നാല് മാസം കഴിഞ്ഞപ്പോഴാണ് ദിലീപിന്റെ പേര് വിളിച്ചു പറയുന്നത്. പള്‍സര്‍ സുനിയോട് നടിമാര്‍ക്ക് ദേഷ്യമില്ല. ഒരു വ്യക്തിയും സംഘടനയേക്കാള്‍ വലുതല്ലെന്ന് മനസ്സിലാക്കണം.

അതേസമയം യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ലെന്ന് നടീനടന്മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് (അമ്മ)ന്റെ വക്താവായ നടന്‍ ജഗദീഷ് പത്രകുറിപ്പ് ഇറക്കിയിരുന്നു. കോടതിവിധിക്കു മുന്‍പ് ദിലീപിനെ സംഘടനയില്‍നിന്നു പുറത്താക്കരുതെന്നായിരുന്നു അഭിപ്രായം. ഈ അഭിപ്രായത്തിനായിരുന്നു എക്സിക്യൂട്ടീവില്‍ മുന്‍തൂക്കവും. കേസില്‍ നടിക്ക് നീതി ലഭിക്കണമെന്നാണു നിലപാടെന്നും സംഘടനാ ജഗദീഷ് അറിയിച്ചു.
സംഘടനയില്‍നിന്നു രാജിവച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ സന്തോഷമേയുള്ളൂ. ഇക്കാര്യം മോഹന്‍ലാല്‍ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നും ജഗദീഷ് വിശദീകരിക്കുന്നു.
കഴിഞ്ഞദിവസം ഡബ്ല്യൂസിസി അംഗങ്ങള്‍ അമ്മ സംഘടനയുടെ നിലപാടിനെതിരെ പത്രസമ്മേളനം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ജഗദീഷിന്റെ വിശദീകരണം.

പത്രക്കുറിപ്പിന്റെ പൂര്‍ണരൂപം:

13.10.2018 ന് ഡബ്ല്യുസിസിയിലെ അംഗങ്ങള്‍ വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തില്‍ അമ്മയ്ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായിട്ടാണ് ഈ പത്രക്കുറിപ്പ്. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപ് അപരാധിയാണെന്നോ നിരപരാധിയാണെന്നോ ഉള്ള നിലപാട് അമ്മ എടുത്തിട്ടില്ല. ആക്രമിക്കപ്പെട്ട നടിക്കു നീതി ലഭിക്കണം എന്ന നിലപാടാണ് അമ്മ നാളിതുവരെയും സ്വീകരിച്ചിട്ടുള്ളത്. ഇത്തരം കേസുകളില്‍ കുറ്റവാളി എന്ന് കോടതി വിധിക്കുന്നതു വരെ കുറ്റാരോപിതന്‍ നിരപരാധിയാണ് എന്ന് വാദിക്കുന്നവരുണ്ട്; കുറ്റാരോപിതന്‍ നിരപരാധിയാണ് എന്ന് കോടതി വിധിക്കുന്നതു വരെ അയാളെ അപരാധിയായിട്ട് കണക്കാക്കണമെന്ന വാദവുമുണ്ട്. ആദ്യത്തെ അഭിപ്രായത്തിന് നിയമത്തിന്റെ പിന്‍ബലവും രണ്ടാമത്തെ അഭിപ്രായത്തിന് ധാര്‍മ്മികതയുടെ അടിത്തറയുമാണ് ഉള്ളത്.

ദിലീപിനെ പുറത്താക്കാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി എടുത്ത തീരുമാനത്തിന് നിയമസാധുത ഇല്ലെന്ന് കണ്ടെത്തി ആ തീരുമാനം മരവിപ്പിച്ച് ജനറല്‍ ബോഡിക്ക് വിടാന്‍ തുടര്‍ന്നു കൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്തു. പുറത്താക്കാനുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം ശരിയായിരുന്നില്ല എന്ന നിലപാടാണ് ജനറല്‍ ബോഡി എടുത്തത്. ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ അവിടെ നടന്നിട്ടില്ല എന്നു സമ്മതിക്കുമ്പോള്‍ത്തന്നെ, കോടതി വിധി വരുന്നതിനു മുന്‍പ് പുറത്താക്കുന്നത് ശരിയല്ല എന്ന അഭിപ്രായത്തിനായിരുന്നു അവിടെ മുന്‍തൂക്കം. ഈ വിഷയം അമ്മ കൈകാര്യം ചെയ്ത രീതിയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയ രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരുമായി അമ്മ ചര്‍ച്ച നടത്തി. അവരുടെ ആവശ്യങ്ങള്‍ കേട്ട ശേഷം എല്ലാ കാര്യങ്ങളിലും ഒരു ഒത്തുതീര്‍പ്പ് ഉണ്ടാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയും ചര്‍ച്ചയില്‍ പങ്കെടുത്ത രേവതിയും പാര്‍വതിയും പത്മപ്രിയയും തമ്മില്‍ ധാരണയായി.

അതനുസരിച്ച് ദിലീപിനെ പുറത്താക്കാനുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം ജനറല്‍ ബോഡി റദ്ദാക്കിയത് വിദഗ്ദ്ധ നിയമോപദേശത്തിന് വിടാന്‍ ഇരുകൂട്ടരും തീരുമാനിച്ചു. അമ്മയ്ക്ക് ലഭിച്ച ഉപദേശം ഒരു ജനറല്‍ ബോഡി വിളിച്ചു കൂട്ടി തീരുമാനം എടുക്കണം എന്നതായിരുന്നു. എന്നാല്‍ രേവതിയ്ക്കും പാര്‍വതിയ്ക്കും പത്മപ്രിയയ്ക്കും ലഭിച്ച ഉപദേശം എക്സിക്യൂട്ടീവ് കമ്മിറ്റിക്കു തന്നെ തീരുമാനമെടുക്കാം എന്നതായിരുന്നു. ശ്രീ തിലകന്റെ കാര്യവും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ശ്രീ തിലകന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം ജനറല്‍ ബോഡി ശരി വയ്ക്കുകയായിരുന്നു. ദിലീപിന്റെ വിഷയത്തില്‍ ജനറല്‍ ബോഡി എടുത്ത തീരുമാനമായതു കൊണ്ട് അത് റദ്ദാക്കാനുള്ള അവകാശവും ജനറല്‍ ബോഡിക്ക് മാത്രമാണുള്ളത് എന്ന വാദമാണ് അമ്മയുടെ അഡ്വക്കേറ്റ് മുന്നോട്ടു വച്ചത്. അമ്മയില്‍ നിന്നും രാജി വച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളുവെന്ന് പ്രസിഡന്റ് ശ്രീ മോഹന്‍ലാല്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്. മാത്രമല്ല എല്ലാ വിഷയങ്ങളിലും സ്നേഹത്തിന്റെയും സമന്വയത്തിന്റെയും പാതയിലൂടെ മുന്നോട്ട് പോകാമെന്ന് രേവതിയ്ക്കും പാര്‍വതിയ്ക്കും പത്മപ്രിയയ്ക്കും ഉറപ്പു നല്‍കിയതുമാണ്. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാനങ്ങള്‍ ശ്രീ മോഹന്‍ലാലിന്റെ മാത്രം തലയില്‍ കെട്ടിവച്ച് ആരോപണം ഉന്നയിക്കുന്നത് ശരിയല്ല.

രേവതിയും പാര്‍വതിയും പത്മപ്രിയയും ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള അമ്മയുടെ ശ്രമങ്ങള്‍ക്കിടയിലാണ് ചരിത്രം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രളയം കേരളത്തെ ഗ്രസിച്ചത്. ശ്രീമതി കവിയൂര്‍ പൊന്നമ്മ ഉള്‍പ്പടെയുള്ള അമ്മയുടെ പല അംഗങ്ങള്‍ക്കും ഈ പ്രളയത്തിന്റെ ദുരന്തങ്ങള്‍ അനുഭവിക്കേണ്ടി വന്നു. അവര്‍ക്കു വേണ്ടിയുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് അമ്മ കൂടുതല്‍ പ്രാധാന്യം നല്‍കി.

പ്രളയക്കെടുതികളില്‍ നിന്നും കര കയറ്റി കേരളത്തെ പുനര്‍നിര്‍മ്മിയ്ക്കുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ അമ്മയുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. ആദ്യ രണ്ടു ഗഡുക്കളായി 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിക്കഴിഞ്ഞു. തുടര്‍ന്ന് ഡിസംബറില്‍ ഗള്‍ഫില്‍ ഒരു ഷോ നടത്തി നല്ലൊരു തുക സമാഹരിച്ചു നല്‍കാന്‍ അമ്മ ഉദ്ദേശിക്കുന്നുണ്ട്. ആ ഷോയുടെ തയ്യാറെടുപ്പിലാണ് ഞങ്ങള്‍. എന്നാലും അധികം വൈകാതെ തന്നെ ഒരു വിശേഷാല്‍ ജനറല്‍ ബോഡി യോഗം വിളിച്ചു കൂട്ടാമെന്ന് അമ്മ കരുതുന്നു. ഈ വിഷയത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ ഉത്കണ്ഠ കണക്കിലെടുത്തു കൊണ്ട് ജനറല്‍ ബോഡി യോഗത്തില്‍ ചട്ടങ്ങള്‍ക്കപ്പുറം, ധാര്‍മ്മികതയിലൂന്നിയുള്ള ഉചിത തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കഴിയുമെന്ന് അമ്മ പ്രത്യാശിക്കുന്നു.
പ്രശ്നത്തില്‍ ഇടപെടാനുള്ള സന്നദ്ധത അറിയിച്ച് ബഹു. സാംസ്‌ക്കാരിക വകുപ്പു മന്ത്രി ശ്രീ എ.കെ.ബാലന്‍ നടത്തിയ പ്രസ്താവന അമ്മ സ്വാഗതം ചെയ്യുന്നു. പ്രശ്ന പരിഹാരത്തിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് അമ്മ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു.

Similar Articles

Comments

Advertismentspot_img

Most Popular