ശബരിമല വിഷയം; സമരത്തിന്റെ രീതി മാറുന്നു; ബുധനാഴ്ച റോഡുകള്‍ സ്തംഭിക്കും

കൊച്ചി: ശബരിമലയിലെ ആചാരങ്ങള്‍ മാറ്റി പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരേയുള്ള പ്രതിഷേധം വ്യാപിക്കുന്നു. പ്രവേശന വിഷയത്തില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ റോഡ് തടയല്‍ ഉള്‍പ്പെടെ വന്‍ പ്രതിഷേധ പരിപാടികള്‍ ഒരുങ്ങുകയാണ്. കൊച്ചിയില്‍ ചേര്‍ന്ന ഹിന്ദു സംഘടനകളുടെ യോഗത്തില്‍ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കി. ഒക്ടോബര്‍ 10ന് പകല്‍ 11 മണിമുതല്‍ 12 മണിവരെ ഒരു മണിക്കൂര്‍ കേരളത്തിലെ 200 സ്ഥലങ്ങളില്‍ ഹൈന്ദവ സംഘടനകള്‍ റോഡ് ഉപരോധിക്കും. ഇതേ ദിവസം തന്നെ ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും റോഡ് ഉപരോധിക്കും.

ഒക്ടോബര്‍ 12ന് പന്തളം രാജകുടുംബം സെക്രട്ടറിയേറ്റു നടയില്‍ നാമജപ യജ്ഞം നടത്തും. ഒക്ടോബര്‍ 17ന് സ്ത്രീകളുടെ നേതൃത്വത്തില്‍ എരുമേലിയിലും നിലയ്ക്കലിലും ഉപവാസ യജ്ഞം നടത്താനും യോഗത്തില്‍ തീരുമാനിച്ചു. ഒക്ടോബര്‍ 10ന് പന്തളത്തു നിന്ന് സെക്രട്ടറിയേറ്റിലേക്ക് ബിജെപിയുടെ നേതൃത്വത്തില്‍ ശബരിമല സംരക്ഷണയാത്ര നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വക്കേറ്റ് പി.എസ് ശ്രീധരന്‍ പിള്ള നയിക്കുന്ന സംരക്ഷണയാത്ര ഒക്ടോബര്‍ 15ന് സെക്രട്ടറിയേറ്റിലെത്തും.

Similar Articles

Comments

Advertismentspot_img

Most Popular