രാജ്യത്തെ ആദ്യ ‘ചാണകമുക്ത’ നഗരമാകാന്‍ പോകുകയാണ് ഈ സ്ഥലം

ചാണകം കൊണ്ട് ദുരിതം നേരിടുന്ന ഒരു നഗരം. പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ചാണകം കാരണമാകുന്നു. അതില്‍നിന്ന് രക്ഷനേടാനുള്ള ശ്രമമാണ് നടക്കുന്നത്. ജംഷഡ്പൂരിനെയാണ് രാജ്യത്തെ ആദ്യ ‘ചാണക വിമുക്ത നഗര’മാക്കാന്‍ സര്‍ക്കാര്‍ പരിശ്രമം നടത്തുന്നത്. ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. പദ്ധതിക്കായി ജംഷഡ്പൂര്‍ നോട്ടിഫൈഡ് ഏരിയ കമ്മിറ്റി(ജെഎന്‍എസി) ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ഇതുവഴി രണ്ട് സ്ഥാപനങ്ങള്‍ കരാറേറ്റടുക്കുകയും ചെയ്തതായി കമ്മിറ്റിയുടെ പ്രത്യേക ഓഫീസര്‍ സഞ്ജയ് കുമാര്‍ പാണ്ഡേ പറഞ്ഞു. ഇത്തരമൊരു പദ്ധതി രാജ്യത്തു തന്നെ ആദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”നഗരത്തിന്റെ പല ഭാഗങ്ങളിലും വഴിയോരത്തുമെല്ലാം ചാണകം നിറഞ്ഞു കിടക്കുകയാണ്. ഇവ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി കാണിച്ച്, കന്നുകാലികളുടെ ഉടമസ്ഥര്‍ക്കെതിരെ നിരവധി പരാതികളാണ് ദിനേന ലഭിക്കുന്നത്.” പാണ്ഡേ പറയുന്നു.

”ജംഷഡ്പൂരില്‍ മാത്രം 350 പശുത്തൊഴുത്തുകളാണുള്ളത്. എന്നാല്‍, ഇവിടെയൊന്നും തന്നെ മാലിന്യങ്ങള്‍ വേണ്ടരീതിയില്‍ സംസ്‌കരിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. കരാറെടുത്തിട്ടുള്ള രണ്ടു കമ്പനികളും ദിവസേന നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചാണകം ശേഖരിക്കുകയും അത് ശരിയായ വിധത്തില്‍ സംസ്‌കരിക്കുകയും ചെയ്യും. സെപ്റ്റംബര്‍ 15ഓടെ പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പാണ്ഡേ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular