പ്രളയത്തില്‍ മുങ്ങി മലയാള സിനിമാ വ്യവസായം; തീയേറ്ററുകളുടെ മാത്രം നഷ്ടം 30 കോടി രൂപ

കൊച്ചി: കേരളത്തെ വിറപ്പിച്ച പ്രളയക്കെടുതിയില്‍ മലയാള സിനിമാ വ്യവസായവും കടുത്ത പ്രതിസന്ധിയില്‍. കനത്ത മഴയും പ്രളയവും സിനിമാ മേഖലയ്ക്ക് വന്‍ നാശനഷ്ടമാണ് വരുത്തിവെച്ചത്. സിനിമാ തീയേറ്ററുകളുടെ മാത്രം നഷ്ടം 30 കോടിയോളം വരുമെന്നാണ് ഫിലിം ചേംബറിന്റെ പ്രാഥമിക വിലയിരുത്തല്‍. ചേബര്‍ ജനറല്‍ സെക്രട്ടറി വി. ജി. ജോര്‍ജ്ജാണ് ഇക്കാര്യം അറിയിച്ചത്.

പ്രളയക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്തെ നിരവധി തിയേറ്ററുകള്‍ക്കാണ് കേടുപാട് സംഭവിച്ചത്. ഇതില്‍ മിക്കതും സിനിമ പ്രദര്‍ശിപ്പിക്കാനാകാത്ത തരത്തില്‍ നാശം നേരിട്ടിരിക്കുകയാണ്. നാല് തീയേറ്ററുകള്‍ പൂര്‍ണമായും തകര്‍ന്നതായും ഫിലിം ചേംബര്‍ ഭാരവാഹികള്‍ അറിയിച്ചു.

നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വ്യാഴാഴ്ച ചേര്‍ന്ന കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന്റെ യോഗം, നിലവിലെ സാഹചര്യത്തില്‍ നേരത്തെ നിശ്ചയിച്ചിരുന്ന ചിത്രങ്ങളുടെ ഓണം റിലീസ് പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചു. പ്രളയക്കെടുതിയും, തിയേറ്ററുകളുടെ ശോച്യാവസ്ഥയും പരിഗണിച്ചാണ് തീരുമാനമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular