തിങ്കളാഴ്ച വരെ കനത്തമഴ തുടരുമെന്ന് മുന്നറിയിപ്പ്, 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: 20ാം തീയതി രാവിലെ വരെ കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിനുള്ളില്‍ ഒറീസ- പശ്ചിമ ബംഗാള്‍ തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം,തിരുവനന്തപുരം, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് മഴക്ക് നേരിയ ശമനം ഉണ്ടെങ്കിലും ചെങ്ങന്നൂര്‍ മേഖലയില്‍ പ്രളയ ദുരിതം തുടരുകയാണ്. ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. ആശങ്കയുയര്‍ത്തി കുട്ടനാട്ടിലും ജലനിരപ്പ് ഉയരുന്നുണ്ട്. ആലുവ, ചാലക്കുടി മേഖലകളില്‍ ജലനിരപ്പ് താഴുന്നത് ആശ്വാസമായിരുന്നു.

അതേസമയം രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ച്കുട്ടനാട്ടിലെ ജലനിരപ്പ് ഉയരുന്നു. ആലപ്പുഴ നഗരത്തിലേക്കും വെള്ളം കയറിത്തുടങ്ങിയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. മിത്രക്കരി, പുളിങ്കരി, രാമങ്കരി, ചമ്പക്കുളം എന്നിവിടങ്ങളില്‍ നിന്നായി ഇതിനോടകം തന്നെ 300ല്‍ അധികം പേരെ വഞ്ചികളില്‍ രക്ഷപ്പെടുത്തി. ഇനിയും നിരവധി പേര്‍ ഇവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് രക്ഷപ്പെട്ടെത്തുന്നവര്‍ നല്‍കുന്ന വിവരം.

അപ്പര്‍ കുട്ടനാട്ടില്‍ ആയിരത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായി രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു. ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. വലിയ ബോട്ടുകള്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താനാകാത്തത് തിരിച്ചടിയാകുന്നുണ്ട്. രക്ഷപ്പെട്ടെത്തിയവരുടെ ആരോഗ്യസ്ഥിതി വളരെ മോശമാണ്. സ്‌കൂളുകളും പള്ളികളും രക്ഷാപ്രവര്‍ത്തനത്തിനായി തങ്ങളുടെ വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നുണ്ട്. ചെറുവള്ളങ്ങളില്‍ നാട്ടുകാര്‍ ഒന്നിച്ച് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകന്നതായാണ് കുട്ടനാട്ടില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

Similar Articles

Comments

Advertismentspot_img

Most Popular