മമ്മൂട്ടിയുടെ മകനായി കാര്‍ത്തി

ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി മഹി രാഘവ് ഒരുക്കുന്ന ചിത്രം ‘യാത്ര’യില്‍ മമ്മൂട്ടിയുടെ മകനായി എത്തുന്നത് തമിഴ് താരം കാര്‍ത്തിയാണെന്ന് റിപ്പോര്‍ട്ടുകള്‍. യാത്രയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ അദ്ദേഹത്തിന്റെ അച്ഛനായി എത്തുന്നത് പുലിമുരുകനിലൂടെ മലയാളത്തിലെത്തിയ സൂപ്പര്‍ വില്ലന്‍ ജഗപതി ബാബുവാണ്.

തെലുങ്കിലും തമിഴിലും നിരവധി ആരാധകരുള്ള നടനാണ് കാര്‍ത്തിയെന്നും നടപ്പിലും ഭാവത്തിലുമെല്ലാം ജഗന്‍ റെഡ്ഡിയാകാന്‍ അനുയോജ്യന്‍ കാര്‍ത്തി തന്നെയാണെന്നും സംവിധായകന്‍ മഹി രാഘവ് പറഞ്ഞു. ഈ വേഷത്തിനായി കാര്‍ത്തിയെ സമീപിച്ചിട്ടുണ്ടെന്നും സംവിധായകന്‍ വെളിപ്പെടുത്തി.

വൈഎസ്ആര്‍ നടത്തിയ ഒരു ഐതിഹാസിക യാത്രയുടെ കഥയാണ് മഹി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഇതിവൃത്തം. 30 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് വിജയ് ചില്ലയാണ്.’സ്വാതികിരണം’, ‘സൂര്യപുത്രഡു’, ‘റെയില്‍വേക്കൂലി’ എന്നിവയാണ് മമ്മൂട്ടി ഇതിനു മുമ്പ് തെലുങ്കില്‍ അഭിനയിച്ച ചിത്രങ്ങള്‍.

തീര്‍ന്നില്ല യാത്രയുടെ പ്രത്യേകതകള്‍. വര്‍ഷങ്ങള്‍ക്കു ശേഷം പ്രേക്ഷകരുടെ ഇഷ്ട ജോഡികള്‍ ഒരു സിനിമയ്ക്കു വേണ്ടി ഒന്നിക്കുകയാണ്. ചിത്രത്തില്‍ സുഹാസിനിയും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി വൈഎസ്ആര്‍ ആകുമ്പോള്‍, സുഹാസിനി ആന്ധ്രാ പ്രദേശിലെ ആദ്യ വനിതാ ആഭ്യന്തര മന്ത്രിയായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയുടെ കഥാപാത്രത്തെയാകും കൈകാര്യം ചെയ്യുക. മമ്മൂട്ടിയുടെ ഭാര്യ വൈഎസ് വിജയമ്മയായി എത്തുന്നത് ബാഹുബലിയില്‍ അനുഷ്‌കയുടെ ജ്യേഷ്ഠന്റെ ഭാര്യയായി അഭിനയിച്ച ആശ്രിത വെമുഗന്തിയായിരിക്കും എന്നാണു റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുടെ മകളായി എത്തുന്നത് തെന്നിന്ത്യന്‍ താരം ഭൂമിക ചാവ്‌ളയാണ്.

1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിത കഥയാണ് ‘യാത്ര’ എന്ന് പേരിട്ടിരിക്കുന്ന ബയോപിക്കിലൂടെ പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമാണ്. 1475 കിലോമീറ്റര്‍ പദയാത്ര മൂന്നു മാസം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. മുഖ്യമന്ത്രി പദവിയില്‍ രണ്ടാം തവണയും ഇരിക്കുമ്പോള്‍, 2009 സെപ്റ്റംബര്‍ 2 ന് ഹെലികോപ്റ്റര്‍ അപകടത്തിലാണ് വൈഎസ്ആര്‍ മരിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular