‘കലാഭവന്‍ മണിയുടെ നിര്‍ദ്ദേശപ്രകാരം ഹനാനെ ചികിത്സിച്ചിരുന്നു, പിന്തുണയുമായി ആശുപത്രി ഉടമ

കൊച്ചി: ജീവിക്കാന്‍ വേണ്ടി മീന്‍ വില്‍ക്കുന്ന ഹനാനെ നടന്‍ കലാഭവന്‍ മണിയുടെ നിര്‍ദ്ദേശപ്രകാരം ചികിത്സിച്ചിരുന്നെന്ന് ആശുപത്രി ഉടമ വിശ്വനാഥന്‍. ഹനാനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കലാഭവന്‍ മണിയുടെ നിര്‍ദ്ദേശപ്രകാരം ആയുര്‍ഗ്രഹം എന്ന ആശുപത്രിയില്‍ ആറ് മാസമാണ് ഹനാനെ ചികിത്സിച്ചിരുന്നത്. എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഹനാന്‍ കഴിഞ്ഞ മൂന്നുമാസമായി മീന്‍ വില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 4 വര്‍ഷമായി ഹനാനെ അറിയാമെന്നും വിശ്വനാഥന്‍ പറയുന്നു.

നേരത്തെ ഹനാന് പിന്തുണയുമായി സംസ്ഥാന വനിതാ കമ്മീഷനും രംഗത്തെത്തിയിരുന്നു. ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണം ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും കൊച്ചിയില്‍ ചെന്നാലുടന്‍ ഹനാനെ കാണുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു.പഠനത്തിനും ജീവിതചിലവിനും വേണ്ടി മത്സ്യം വിറ്റ് ജീവിതമാര്‍ഗം കണ്ടെത്തുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിക്ക് പിന്തുണയുമായി നടന്‍ മണികണ്ഠനും രംഗത്തെത്തിയിരുന്നു.

അതേസമയം, ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കേരളാ പൊലീസിന്റെ സൈബര്‍ സുരക്ഷാ വിഭാഗമാണ് ഇക്കാര്യം വിശദമായി പരിശോധിക്കുന്നത്.സംഭവത്തില്‍ പരാതിയൊന്നും കിട്ടിയിട്ടില്ലെങ്കിലും ഇത്തരക്കാര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഫോര്‍വേഡ് മെസേജുകള്‍ നിയന്ത്രിക്കുന്നതിനായി അടുത്തിടെ വാട്സ്ആപ്പ് നടപ്പിലാക്കിയ പുതിയ സുരക്ഷാ സംവിധാനം ഉപയോഗിച്ച് പൊലീസിന് ഇത്തരക്കാരെ അനായാസം കണ്ടെത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

Similar Articles

Comments

Advertismentspot_img

Most Popular