കലിതുള്ള കാലവര്‍ഷം; മരണം 12 ആയി, എട്ട് കോടി രൂപയുടെ നാശനഷ്ടം, വാരാന്ത്യത്തില്‍ മഴ വീണ്ടും കനക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: തോരാതെ പെയ്യുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് വന്‍ നാശനഷ്ടം. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 12 ആയി. മൂന്നുപേരെ കാണാതായി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദവും പശ്ചിമതീരത്തിനു മുകളിലായി നിലനിന്ന അന്തരീക്ഷ ചുഴിയുമാണ് കേരളത്തെ ദുരിതത്തിലാക്കിയത്. ഇന്ന് മഴയുടെ ശക്തി കുറയുമെങ്കിലും 19 നു വീണ്ടും ന്യൂനമര്‍ദം പിറവിയെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. അതിനാല്‍ വാരാന്ത്യത്തോടെ വീണ്ടും മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

സംസ്ഥാനത്ത് എട്ട് കോടി നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ജൂണ്‍ ഒന്നു മുതല്‍ 16 വരെ സംസ്ഥാനത്ത് ഇതുവരെ 16 ശതമാനം അധികമഴ കൂടി സമ്മാനിച്ചാണ് തല്‍ക്കാലം ന്യൂനമര്‍ദം വേദി വിടുന്നത്. ഈ കാലയളവില്‍ കിട്ടേണ്ട ശരാശരി മഴയായ 105 സെന്റീമീറ്ററിന്റെ സ്ഥാനത്ത് 122 സെന്റീമീറ്റര്‍ മഴ ലഭിച്ചു.

എറണാകുളം, ആലപ്പുഴ ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. പലയിടത്തും ഉരുള്‍പൊട്ടി. 244.84 ഹെക്ടറില്‍ സംസ്ഥാനത്ത് കൃഷിനാശമുണ്ടായതായാണ് വിവരം. മഴക്കെടുതിയെ തുടര്‍ന്ന് തുറന്ന 186 ദുരിതാശ്വാസ ക്യാമ്പുകളില്‍ 26,833 പേരാണ് കഴിയുന്നത്. വീടുകള്‍ തകര്‍ന്ന് 1.40 കോടിയുടെ നഷ്ടമുണ്ടായി. 14.75 കോടിയുടെ കൃഷിനാശമുണ്ടായെന്നാണ് പ്രാഥമിക കണക്ക്.

പമ്പയും അച്ചന്‍കോവിലാറും ഉള്‍പ്പെടെയുള്ള നദികള്‍ കരകവിഞ്ഞൊഴുകിയതോടെ അപ്പര്‍ കുട്ടനാട് പൂര്‍ണമായും ഒറ്റപ്പെട്ടു. ഇടുക്കിയില്‍ ഏഴിടത്തും കോട്ടയത്ത് മൂന്നിടത്തും ഉരുള്‍പൊട്ടി ഏക്കര്‍കണക്കിന് കൃഷിനശിച്ചു. മീനച്ചിലാറ്റിലെ വെള്ളംകയറിയതോടെ പാലാ പട്ടണവും കുമരകവും ഒറ്റപ്പെട്ടു. കോട്ടയം-കുമരകം, ചങ്ങനാശ്ശേരി-ആലപ്പുഴ, പാലാ-ഏറ്റുമാനൂര്‍ റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം ജില്ലയില്‍ 31 ക്യാമ്പുകളിലായി 3218 പേരെയും മൂവാറ്റുപുഴ താലൂക്കില്‍ 1200 കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു.

മറ്റിടങ്ങളിലെ മഴ: പിറവം (22 സെമീ), മൂന്നാര്‍ (20), പീരുമേട് (19), കൊച്ചി വിമാനത്താവളം (16), കുമരകം, ആലുവ, ഇടുക്കി, തൊടുപുഴ (15), കോട്ടയം, ചേര്‍ത്തല (14), ആലപ്പുഴ, ചെങ്ങന്നൂര്‍, ആയൂര്‍ കുരുടാമണ്ണില്‍ (12), ചാലക്കുടി, കൊടുങ്ങല്ലൂര്‍ (11), കോന്നി, ഹരിപ്പാട് (10). ശബരിമലയിലെ വനം വകുപ്പിന്റെ മഴമാപിനിയില്‍ 16 സെന്റീമീറ്റര്‍ കനത്ത മഴ രേഖപ്പെടുത്തി.

ഇന്ന് കേരള, ലക്ഷദ്വീപ് തീരമേഖലയില്‍ 3545 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെയാകാം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular