‘എനിക്ക് ചെയ്യാന്‍ സാധിക്കുന്നത് എന്റേതായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നതാണ്’, മൈ സ്റ്റോറി വിഷയത്തില്‍ പൃഥ്വിരാജ്

കൊച്ചി:പൃഥ്വിരാജും പാര്‍വ്വതിയും അഭിനയിച്ച്, അടുത്ത ആഴ്ചകളില്‍ റിലീസ് ചെയ്ത രണ്ട് ചിത്രങ്ങളാണ് കൂടെയും മൈ സ്റ്റോറിയും. എന്നാല്‍ ഈ രണ്ട് ചിത്രങ്ങളും അടുപ്പിച്ചുള്ള ദിവസങ്ങളില്‍ റിലീസ് ചെയ്യരുതെന്ന് താന്‍ സംവിധായികയോട് പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തി പൃഥ്വിരാജ്. കൂടെയുടെ റിലീസ് നേരത്തേ തീരുമാനിച്ചതാണെന്നും പൃഥ്വി വ്യക്തമാക്കി.

‘ഇക്കാര്യത്തില്‍ എനിക്ക് ഒരു തിരഞ്ഞെടുപ്പ് സാധ്യമായിരുന്നുവെങ്കില്‍ അത്തരത്തില്‍ സംഭവിക്കാന്‍ ഞാന്‍ അനുവദിക്കില്ലായിരുന്നു. ‘കൂടെ’യുടെ റിലീസ് നേരത്തേ തീരുമാനിച്ചിരുന്നു. ജൂലൈ രണ്ടാംവാരത്തില്‍ തന്നെ പുറത്തിറക്കുമെന്ന് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു’- പൃഥ്വിരാജ് വ്യക്തമാക്കി.

‘മൈസ്റ്റോറി’യുടെ റിലീസ് ഈയിടെയാണ് തീരുമാനിച്ചത്. ‘മൈസ്റ്റോറി’യുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ‘കൂടെ’ തൊട്ടടുത്തു തന്നെ ഇറങ്ങുമെന്ന് അറിയാമായിരുന്നു. ഇതൊരിക്കലും അഭിനേതാക്കളുടെ തീരുമാനമല്ല. നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനമായിരുന്നു. എനിക്ക് ചെയ്യാന്‍ സാധിക്കുന്നത് എന്റേതായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നതാണ്. അതു ഞാന്‍ ചെയ്തു. പക്ഷേ തീരുമാനം അവരുടേതായിരുന്നു’- പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

അതേസമയം പൃഥ്വിരാജോ പാര്‍വതിയോ ‘മൈ സ്റ്റോറി’യുടെ പ്രചാരണത്തിനായി ഒന്നും ചെയ്തില്ലെന്ന് സംവിധായിക റോഷ്നി ദിനകര്‍ പറഞ്ഞു. കസബ സിനിമയുമായി ബന്ധപ്പെട്ട് പാര്‍വതി നടത്തിയ പരാമര്‍ശത്തിന്റെ അനന്തരഫലം താന്‍ അനുഭവിക്കുകയാണ്, അതുകൊണ്ടാണ് ചിത്രം വിജയിക്കാതിരുന്നതെന്നും റോഷ്നി ആരോപിക്കുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular