ജി.എന്‍.പി.സി അഡ്മിന്‍മാരില്‍ പോലീസുകാരും!!! വിവരം മറച്ചുവെച്ച് അന്വേഷണ സംഘം

തിരുവനന്തപുരം: മദ്യവില്‍പ്പനയെ പ്രോത്സാഹിപ്പിച്ചു എന്ന ആരോപണം നേരിടുന്ന ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അഡ്മിന്‍മാരില്‍ പൊലീസുകാരും ഉണ്ടെന്ന് സൂചന. ഗ്രൂപ്പിന് 38 അഡ്മിന്‍മാര്‍ ഉണ്ടെങ്കിലും സൈബര്‍ പൊലീസ് ആകെ വെളിപ്പെടുത്തിയിട്ടുളളത് 36 പേരുടെ വിവരങ്ങള്‍ മാത്രമാണ്.

മറ്റു രണ്ടുപേരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താത്തതിന് കാരണം ഇവര്‍ പൊലീസ് സേനയിലുളളവരായതുകൊണ്ടാണെന്നാണ് ഉയരുന്ന ആരോപണങ്ങള്‍. അതിനിടെ കേസിലെ ഒന്നാംപ്രതി ഗ്രൂപ്പിന്റെ പ്രധാന അഡ്മിന്‍ നേമം കാരയ്ക്കാ മണ്ഡപം സ്വദേശി ടി.എല്‍ അജിത് കുമാര്‍ പൊലീസിന്റെയും എക്സൈസിന്റെയും കണ്ണ് വെട്ടിച്ച് വിദേശത്തേക്ക് കടന്നു.

എക്സൈസ് കേസെടുത്തപ്പോള്‍ മുതല്‍ അജിത് കുമാര്‍ ഒളിവിലായിരുന്നു. അന്വേഷണത്തിനിടെ അനധികൃത മദ്യവില്‍പ്പന അടക്കം ജാമ്യമില്ലാത്ത വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നു. ബാലാവകാശ നിയമവും സൈബര്‍ നിയമവും ലംഘിച്ചെന്ന് കാട്ടിയാണ് പൊലീസ് കേസെടുത്തത്. കേസിലെ രണ്ടാംപ്രതി അജിത്തിന്റെ ഭാര്യ വിനീത ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ഗ്രൂപ്പിനെതിരെ കേസെടുത്തെങ്കിലും കാര്യമായ അന്വേഷണത്തിലേക്ക് പോലീസ് കടന്നിട്ടില്ല. സൈബര്‍ പോലീസിന്റെ സഹായം തേടിയെങ്കിലും പുരോഗതിയുണ്ടായില്ല. എക്‌സൈസ് എടുത്ത കേസുകളില്‍ പാസ്‌പോര്‍ട്ട് തടയാനുള്ള വകുപ്പുകള്‍ ഇല്ലായിരുന്നു. പ്രതി രക്ഷപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ പോലീസിന് കഴിഞ്ഞില്ലെന്നും വിമര്‍ശനമുണ്ട്. അക്കൗണ്ട് മരവിപ്പിക്കണമെന്നു കാണിച്ച് ഫെയ്‌സ്ബുക്ക് അധികൃതര്‍ക്ക് കത്തു നല്‍കിയതും കാര്യമായ മുന്നൊരുക്കങ്ങളില്ലാതെയാണ്. ഈ അപേക്ഷ ഫെയ്‌സ്ബുക്ക് അധികൃതര്‍ നിരസിക്കുകയും ചെയ്തിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular