‘ദിലീപിനെതിരേ വാക്കാല്‍ പരാതികൊടുത്താല്‍ സംഘടന പരിഗണിക്കില്ലേ എന്നാണ് അക്രമിക്കപ്പെട്ട നടി തന്നോട് ചോദിച്ചത്’, രമ്യാനമ്പീശന്‍ മോഹന്‍ലാലിനെതിരേ

കൊച്ചി:നടിയെ അക്രമിച്ചതിന്റെ പേരില്‍ പുറത്താക്കിയ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ഇതിനെത്തുടര്‍ന്ന് അമ്മയുടെ നിലപാട് വ്യക്തമാക്കാന്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് പത്രസമ്മേളനം വിളിക്കേണ്ടി വന്നു. എന്നാല്‍ മാധ്യമങ്ങളോട് മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. അക്രമിക്കപ്പെട്ട നടി ദിലീപിന് എതിരേ അമ്മയ്ക്ക് പരാതി എഴുതി നല്‍കിയിട്ടില്ലെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഇതിനെതിരേ അക്രമിക്കപ്പെട്ട നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ദിലീപിനെതിരേ വാക്കാല്‍ പരാതികൊടുത്താല്‍ സംഘടന പരിഗണിക്കില്ലേ എന്നാണ് അക്രമിക്കപ്പെട്ട നടി തന്നോട് ചോദിച്ചതെന്ന് നടിയും അമ്മയുടെ മുന്‍ എക്സിക്യൂട്ടീവ് മെമ്പറുമായിരുന്ന രമ്യാനമ്പീശന്‍ വ്യക്തമാക്കി.മോഹന്‍ലാലിന്റെ പ്രതികരണത്തെക്കുറിച്ചുള്ള അക്രമിക്കപ്പെട്ട നടിയുടെ നിലപാട് രമ്യ വ്യക്തമാക്കിയത്.

‘വാര്‍ത്താ സമ്മേളം കണ്ടതിന് ശേഷം അവളുമായി സംസാരിച്ചിരുന്നു. അപ്പോള്‍ അവള്‍ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്; അമ്മ എന്റെ കുടുംബമാണെങ്കില്‍ വാക്കാലുള്ള പരാതി മതിയായിരുന്നില്ലേ? ഒരാളും ആരോപണം ഉന്നയിക്കുകയോ എന്തിനെങ്കിലും വേണ്ടി അമ്മയെ സമീപിക്കുകയോ ചെയ്യാറില്ല. അവര്‍ എന്നോട് പറഞ്ഞത് സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്നും പരിഹാരം കണ്ടെത്താമെന്നുമാണ്. ചിലപ്പോള്‍ അവര്‍ അന്വേഷിച്ചുകൊണും അപ്പോള്‍ ആരോപണ വിധേയന്‍ അത് തള്ളിയിട്ടുണ്ടാകും. ഇപ്പോള്‍ ഞാന്‍ പ്രസിഡന്റിന്റെ ന്യായീകരണം കേട്ടു. ഇതില്‍ നിന്ന് മനസിലായത് പരാതി എഴുതികൊടുക്കാത്തതിനാല്‍ അവര്‍ നടപടി സ്വീകരിച്ചിരുന്നില്ല എന്നാണ്.’ രമ്യാ നമ്പീശന്‍ വ്യക്തമാക്കി.

വാര്‍ത്താ സമ്മേളനത്തിലൂടെ അമ്മ ആരോടൊപ്പമാണ് നില്‍ക്കുന്നത് വ്യക്തമായെന്നും രമ്യ പറഞ്ഞു. അടിസ്ഥാനപരമായ അവകാശങ്ങളാണ് സംഘടനയില്‍ നിന്ന് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും വിവേചനം അംഗീകരിക്കാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്നെ അക്രമിക്കപ്പെട്ട കേസില്‍ ആരോപണം നേരിടുന്ന ആള്‍ ഉള്‍പ്പെടുന്ന അസോസിയേഷനില്‍ ഇര എങ്ങനെയാണ് ഭാഗമാകുന്നതെന്നും നടി ചോദിച്ചു. പരാതി എഴുതി ലഭിച്ചില്ല എന്ന് പറഞ്ഞ് ഒരാള്‍ നേരിടുന്ന പ്രശ്നത്തെ തള്ളുന്നത് അനീതിയാണെന്നും രമ്യ കൂട്ടിച്ചേര്‍ത്തു. ചിലര്‍ക്കുവേണ്ടി മാത്രമായി പ്രത്യേക നിയമങ്ങള്‍ കൊണ്ടുവരുന്നത് എങ്ങനെയാണെന്നും രമ്യ നമ്പീശന്‍ ചോദിച്ചു.

ദിലീപിനെ തിരിച്ചെടുക്കുന്നത് അമ്മ ജനറല്‍ ബോഡി മീറ്റിങ്ങിലെ അജണ്ടയിലുണ്ടായിരുന്നു എന്നായിരുന്നു മോഹന്‍ലാലിന്റെ വാദം. എന്നാല്‍ അജണ്ടയുടെ പ്രിന്റഡ് കോപ്പിയിലുണ്ടായിരുന്ന ഏഴ് എണ്ണം മാത്രമായിരുന്നു. അതില്‍ ദിലീപ് വിഷയം ഉള്‍പ്പെട്ടിരുന്നില്ല. സിനിമയിലെ സ്ത്രീ കൂട്ടായ്മയായ ഡബ്ലുസിസി അതെങ്കിലും സംഘടനയ്ക്ക് എതിരല്ലെന്നും വിവാദങ്ങള്‍ ഉണ്ടാക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും നടി വ്യക്തമാക്കി. തൊഴിലിടത്തിലെ സുരക്ഷിതത്വമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അതിനാല്‍ അതിനുവേണ്ടി ആരോഗ്യ കരമായ ചര്‍ച്ചകള്‍ നടത്തുമെന്നും നടി കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular