‘ദിലീപിനെ തിരിച്ചെടുത്തത് ഏകകണ്ഠം,അമ്മ എന്ന വാക്കിന്റെ പൊരുളറിഞ്ഞാണ് ഇത്രകാലം സംഘടനയില്‍ നിലകൊണ്ടത്’: എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയ്യാറെന്ന് മോഹന്‍ലാല്‍

കൊച്ചി: താരസംഘടനയായ അമ്മയിലേക്ക് നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ വിശദീകരണവുമായി അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. ദിലീപിനെ വീണ്ടും സംഘടനയിലേക്ക് എടുക്കാനുള്ള തീരുമാനം യോഗം ഏകകണ്ഠമായി തീരുമാനിച്ചതാണ്. എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പരിശോധനയ്ക്ക് സംഘടന തയ്യാറാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.ലണ്ടനില്‍ നിന്നം മാധ്യമങ്ങള്‍ക്ക് അയച്ച വിശദീകരണകത്തിലാണ് മോഹന്‍ലാല്‍ നിലപാട് വ്യക്തമാക്കിയത്.

അമ്മയ്ക്കെതിരെയുള്ള പ്രസ്താവനകള്‍ വേദനയുണ്ടാക്കി. അമ്മ എന്ന വാക്കിന്റെ പൊരുളറിഞ്ഞാണ് ഇത്രകാലം സംഘടയില്‍ നിലകൊണ്ടത്. അമ്മ എപ്പോഴും ഇരയായ പെണ്‍കുട്ടിക്കൊപ്പമായിരുന്നു. അമ്മയാണ് ഇരയായ പെണ്‍കുട്ടിയടെ വേദന ആദ്യം ഏറ്റുവാങ്ങിയത് അമ്മ എന്ന സംഘടനയാണ്. സംഘടനയ്ക്ക് നിക്ഷിപ്ത താത്പര്യങ്ങളില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു

നടിയെ ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദീലീപ് തുടരുന്ന സാഹചര്യത്തില്‍ വീണ്ടും അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ സിനിമാ മേഖലയില്‍ നിന്നും വലിയ പ്രതിഷേധം രൂപപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നാല് നടിമാര്‍ സംഘടനയില്‍ നിന്നും രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ പൊതുസമൂഹത്തിന്റെ പിന്തുണയും രാജിവെച്ച നടിമാര്‍ക്ക് ഏറിയതോടെ നടിമാരുടെ പരാതികള്‍ പരിഗണിക്കുമെന്ന് അമ്മയുടെ നേതൃത്വം ഉറപ്പുനല്‍കിയിരുന്നു. വിദേശത്തുള്ള പ്രസിഡന്റ് സംസ്ഥാനത്ത് എത്തിയാല്‍ ഡബ്ല്യുസിസി അംഗങ്ങളുമായി ചര്‍ച്ച നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചിരുന്നു.

അതിനിടെ നടിക്ക് പിന്തുണയുമായി ചലചിത്ര കൂട്ടായ്മയും രംഗത്തെത്തിയിരുന്നു. അക്രമത്തെ അതിജീവിച്ച സഹപ്രവര്‍ത്തകയുടെ പോരാട്ടത്തിന് പരസ്യ പിന്തുണയുമായി നൂറിലധികം സിനിമ പ്രവര്‍ത്തകര്‍. അതിക്രൂരമായ ലൈംഗികാക്രമണത്തെ അതിജീവിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തയ്ക്കുള്ള പിന്തുണ ഒരിക്കല്‍ കൂടി പരസ്യമായി പ്രഖ്യാപിക്കുന്നെന്ന് സിനിമപ്രവര്‍ത്തകര്‍ അറിയിച്ചു.നടന്‍ വിനായകന്‍, അലന്‍സിയര്‍ നടിമാരായ രേവതി, പാര്‍വ്വതി, പദ്മപ്രിയ, സംവിധായകരായ വിധു വിന്‍സെന്റ്, ആഷിഖ് അബു, രാജീവ് രവി, അമല്‍ നീരദ്, അന്‍വര്‍ റഷീദ്,അജിത് കുമാര്‍ ബി, കമല്‍ കെ.എം, പ്രിയനന്ദന്‍ ഗായിക സയനോര, തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നൂറോളം പ്രവര്‍ത്തകരാണ് പരസ്യ പിന്തുണയുമായി രംഗത്തെത്തിയത്.തങ്ങളുടെ സുഹൃത്ത് ഇരയല്ല, ശാരീരികവും ലൈംഗികവും മാനസികവുമായ ക്രൂര പീഡനത്തെ അതിജീവിച്ച് സമൂഹത്തിന് മാതൃകയായ ധീര യുവതിയാണെന്ന് പരസ്യപിന്തുണയില്‍ സിനിമപ്രവര്‍ത്തകര്‍ പറയുന്നു.

അഭിനേതാക്കളുടെ സംഘടനയിലെ ഒരംഗമായിരുന്ന ആ യുവതി, ആരോപണവിധേയനായ നടനെതിരെ നല്‍കിയിരുന്ന പരാതിയില്‍ യാതൊരു നടപടിയും ആ സംഘടന കൈക്കൊണ്ടരുന്നില്ലെന്നും പിന്നീട് ഈ യുവതി ആക്രമിക്കപ്പെടുകയും അതിന്റെ ഉത്തരവാദിത്വം പൊലീസ് ഇതേ നടനില്‍ ആരോപിക്കുകയും ചെയ്തപ്പോഴാണ് സംഘടനാ നേതൃത്വം പൊതുജനാഭിപ്രായത്തിനു മുന്നില്‍ നില്‍ക്കക്കള്ളിയില്ലാതെ അയാളെ പുറത്താക്കിയത്. ഇത് വെറും ഒരു മുഖം രക്ഷിക്കല്‍ നടപടി മാത്രമായിരുന്നു എന്നത് അയാളെ നിരുപാധികം തിരിച്ചെടുത്തതിലൂടെ തെളിഞ്ഞിരിക്കുന്നു. എന്ന് സിനിമാപ്രവര്‍ത്തകര്‍ ചൂണ്ടികാണിക്കുന്നു.

ആക്രമണത്തിനിരയായ യുവതിയുടെ പരാതി ഇപ്പോഴും നിലനില്ക്കുമ്പോള്‍ അതേപ്പറ്റി ഒരക്ഷരം പറയാതെ, അവരെയും അവരോടൊപ്പം നിന്നവരെയും അവഹേളിക്കുന്ന നിലപാടുകള്‍ കൈക്കൊള്ളുന്ന അഭിനേതാക്കളുടെ സംഘടനയുടെ നേതൃത്വത്തോടുള്ള അവിശ്വാസം പരസ്യമായി രേഖപ്പെടുത്തി രാജിവച്ച് പുറത്തുവന്ന നടിമാര്‍ക്കും ഡബ്ല്യു.സി.സിക്കും സിനിമപ്രവര്‍ത്തകര്‍ പിന്തുണ പ്രഖ്യാപിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular