അത് ജെസ്‌നയല്ല; സാമ്യമില്ലെന്ന് സഹോദരന്‍; തമിഴ്‌നാട്ടില്‍ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേതല്ലെന്ന പ്രാഥമിക നിഗമനം; ഡിഎന്‍എ പരിശോധനയിലേക്ക് പൊലീസ്

ചെന്നൈ: തമിഴ്‌നാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേതാണെന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് സഹോദരന്‍ ജെയ്‌സ് പറഞ്ഞു. ചെങ്കല്‍പേട്ട മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജെയ്‌സും ജെസ്‌ന തിരോധാനം അന്വേഷിക്കുന്ന പോലീസ് സംഘവും പരിശോധിച്ചു. മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്ക് വിരാമമിട്ടാണ് ജെസിന്റെ പ്രതികരണം വന്നത്.
ജെസ്‌നയുടേതിനെക്കാള്‍ പ്രായമുള്ളയാളുടേതാകാം മൃതദേഹമെന്നും മെഡിക്കല്‍ സംഘത്തിന്റെ നിഗമനമുണ്ട്. മെഡിക്കല്‍ സംഘത്തിന്റെ പ്രാഥമിക നിഗമനമനുസരിച്ച് ഇരുപതു വയസിലേറെ പ്രായമുള്ളയാളുടേതാണ് മൃതദേഹം. അതേസമയം, ഡിഎന്‍എ പരിശോധനയ്ക്കുള്ള നടപടി ആലോചിക്കുന്നതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് തിരുച്ചിറപ്പള്ളി ചെന്നൈ ദേശീയ പാതയ്ക്കു സമീപം ചെങ്കല്‍പ്പേട്ടിലെ പഴവേലിയില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മലയാളിയുടേതാണെന്നു സംശയമുയര്‍ന്നതിനാല്‍ അന്വേഷണത്തിനായി കേരളത്തില്‍ നിന്നുളള പൊലീസ് സംഘം ചെന്നൈയിലെത്തിയിരുന്നു.
പല്ലില്‍ ക്ലിപ്പിട്ടിട്ടുണ്ടെന്നതും മൃതദേഹത്തിന് ജസ്‌നയുടേതിനോട് ഒത്ത ഉയരം ഉണ്ടെന്നതുമായിരുന്നു ആശങ്കയ്ക്ക് കാരണമായത്. എന്നാല്‍, മൃതദേഹത്തിന് മൂക്കുത്തി ഉണ്ടെന്നത് അപ്പോഴും അത് ജെസ്‌നയാവാനിടയില്ലെന്ന സൂചനയും നല്കി.

തമിഴ്‌നാട് പോലീസില്‍ നിന്ന് വിവരം ലഭിച്ചയുടന്‍ ജസ്‌നയുടെ തിരോധാനം അന്വേഷിക്കുന്ന സംഘത്തിലെ പോലീസുകാരും ജയ്‌സും ചെങ്കല്‍പേട്ടയ്ക്ക് പോകുകയായിരുന്നു. ഇന്ന് രാവിലെ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെത്തി മൃതദേഹം പരിശോധിച്ച് അത് ജസ്‌നയുടേതല്ലെന്ന് ബോധ്യപ്പെടുകയും ചെയ്തു.

മുഖം തിരിച്ചറിയാനാകാത്ത രീതിയില്‍ മൃതദേഹം കത്തിക്കരിഞ്ഞിട്ടുണ്ട്. വാഹനത്തില്‍ കൊണ്ടുവന്നു രാത്രി തീ കൊളുത്തിയതാണെന്നാണ് സംശയം. തമിഴ്‌നാട് പൊലീസ് വിവരം കൈമാറിയതിനെത്തുടര്‍ന്ന് കേരള പൊലീസ് സംഘം ഇന്നലെ രാത്രി വൈകി ചെങ്കല്‍പേട്ടിലെത്തി. ചെങ്കല്‍പേട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണു മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. മുഖമുള്‍പ്പെടെ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതിനാലാണ് സ്ഥിരീകരണത്തിനു ഡിഎന്‍എ പരിശോധനയ്ക്കു നടപടി സ്വീകരിക്കുന്നത്.

ജെസ്‌നയുടേതു പോലെ, മൃതദേഹത്തിന്റെ പല്ലില്‍ ക്ലിപ്പുണ്ട്. ഉയരം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും സാമ്യമുണ്ട്. എന്നാല്‍, മൃതദേഹത്തില്‍ മൂക്കുത്തിയുണ്ട്. കത്തിച്ച സ്ഥലത്തുനിന്നു ബാഗിന്റേതെന്നു സംശയിക്കുന്ന കമ്പി, കോയമ്പത്തൂരില്‍ പായ്ക്ക് ചെയ്‌തെന്നു രേഖപ്പെടുത്തിയ വെള്ളക്കുപ്പി എന്നിവ കണ്ടെടുത്തു.

തിങ്കളാഴ്ച പുലര്‍ച്ചെ ചെന്നൈ തിരുച്ചിറപ്പള്ളി ദേശീയപാതയില്‍ വിജനമായ പഴവേലിയിലെ റോഡരികില്‍ ചാക്കിലിട്ട് എന്തോ കത്തിക്കുന്നത് പൊലീസ് പട്രോള്‍ സംഘമാണു കണ്ടത്. മനുഷ്യശരീരമാണെന്നു വ്യക്തമായതോടെ, വാഹനത്തിലുണ്ടായിരുന്ന വെള്ളമൊഴിച്ചെങ്കിലും തീ അണഞ്ഞില്ല. തുടര്‍ന്ന് അര കിലോമീറ്റര്‍ അകലെയുള്ള ഹോട്ടലില്‍നിന്നു വെള്ളം കൊണ്ടുവന്നു തീയണച്ചു. അപ്പോഴേക്കും ശരീരം 90 ശതമാനത്തിലധികം കത്തിയിരുന്നു. പട്രോള്‍ സംഘത്തെ കണ്ട് രണ്ടുപേര്‍ ഓടിപ്പോയതായി പൊലീസ് പറയുന്നു. കൊലപ്പെടുത്തിയ ശേഷം ഇവിടെയെത്തിച്ച് കത്തിക്കുകയായിരുന്നുവെന്നാണു നിഗമനം.

ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചാല്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് ഫോട്ടോയുള്‍പ്പെടെ കേരള ഡിജിപി തമിഴ്‌നാട്, കര്‍ണാടക പൊലീസിനു കൈമാറിയിരുന്നു. പല്ലിലെ ക്ലിപ്പ്, ഉയരമുള്‍പ്പെടെ ശരീരപ്രകൃതി എന്നിവയില്‍ സാമ്യമുള്ളതിനാല്‍ ചെങ്കല്‍പേട്ട് ഡിവൈഎസ്പി കേരള പൊലീസിനു വിവരം കൈമാറി. വിരലടയാളമെടുക്കുന്നതിനായി പൊലീസ് വിദഗ്ധരെ കൊണ്ടുവന്നെങ്കിലും വിരലുകള്‍ക്കു സാരമായ പൊള്ളലുള്ളതിനാല്‍ അതു നടന്നില്ല.

കോട്ടയം മുക്കൂട്ടുതറ സ്വദേശിനിയും രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയുമായ ജസ്‌ന മരിയ ജയിംസിനെ
72 ദിവസം മുന്‍പ് മാര്‍ച്ച് 22ന് എരുമേലിക്കടുത്ത് കൊല്ലമുളയില്‍നിന്നാണ് കാണാതാകുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും ഇത്രയും കാലം നടത്തിയ അന്വേഷണത്തില്‍ ജെസ്‌നയെക്കുറിച്ച് കൃത്യമായ ഒരു സൂചനയും ലഭിച്ചിട്ടില്ല. മാര്‍ച്ച് 29 ന് മുണ്ടക്കയത്തിനു സമീപം കന്നിമല വഴി ബസില്‍ ജെസ്‌ന യാത്രചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു.

മേയ് 8ന് ജെസ്‌നയെ ബെംഗളൂരുവില്‍ ഒരു ചെറുപ്പക്കാരനൊപ്പം കണ്ടെത്തിയെന്നു വിവരം. അന്വേഷണ സംഘം ദിവസങ്ങളോളം ബംഗളൂരുവില്‍ അന്വേഷിച്ചെങ്കിലും ഫലമില്ല.

Similar Articles

Comments

Advertismentspot_img

Most Popular