ഡോ. മേരി റെജിയുടെ മരണത്തില്‍ റീജിയണല്‍ ക്യാന്‍സര്‍ സെന്ററിനു വീഴ്ച പറ്റിയിട്ടില്ലെന്നു റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഡോ. മേരി റെജിയുടെ മരണത്തില്‍ റീജിയണല്‍ ക്യാന്‍സര്‍ സെന്ററി(ആര്‍സിസി)നു വീഴ്ച പറ്റിയിട്ടില്ലെന്നു റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ആരോഗ്യ സെക്രട്ടറിക്കു കൈമാറി. രോഗി ഗുരുതരാവസ്ഥയില്‍ ആയിരുന്നു. ചികില്‍സാ കാലയളവില്‍ നടപടിക്രമങ്ങളെല്ലാം പാലിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഡീഷനല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണം നടത്തിയത്.
ആര്‍സിസിയില്‍ പ്ലീഹയിലെ അര്‍ബുദബാധയ്ക്കു ചികില്‍സയിലായിരുന്ന ഡോ. മേരി റെജി മാര്‍ച്ച് 18നാണു മരിച്ചത്. ചികില്‍സാകാലയളവില്‍ ആര്‍സിസിയിലെ ഡോക്ടര്‍മാര്‍ ഗുരുതര വീഴ്ച വരുത്തിയതായി ഭര്‍ത്താവ് ഡോ. റെജി ജേക്കബ് സമൂഹമാധ്യമങ്ങളിലൂടെയാണ് ആരോപണമുന്നയിച്ചത്. പ്ലീഹ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തിയതു മുതല്‍ ചില ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് അലംഭാവമുണ്ടായെന്നും വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചിട്ടും വിദഗ്ധ ചികില്‍സ ലഭ്യമാക്കിയില്ലെന്നുമായിരുന്നു ആരോപണം.
ആര്‍സിസിക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡോ റെജി പറഞ്ഞിരുന്നു. എന്നാല്‍ മേരി റെജിയുടെ രോഗം മൂര്‍ധന്യാവസ്ഥയില്‍ ആയിരുന്നുവെന്നാണ് ആരോപണ വിധേയരായ ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular