കാണാന്‍ ചെല്ലുമ്പോള്‍ യോഗി ആദിത്യനാഥ് ആട്ടിയോടിക്കുന്നു!!! പരാതിയുമായി ബി.ജെ.പി ദളിത് എം.പി പ്രധാനമന്ത്രിയുടെ ഓഫീസില്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പരാതിയുമായി ബി.ജെ.പി ദളിത് എം.പി ഛോട്ടേ ലാല്‍ ഖാര്‍വാര്‍. രണ്ട് തവണ മുഖ്യമന്ത്രിയെ കാണാന്‍ ചെന്നപ്പോഴും യോഗി ആദിത്യനാഥ് തന്നെ ചീത്ത പറയുകയും പുറത്താക്കുകയും ചെയ്തുവെന്ന് ഖാര്‍വാര്‍ പ്രധാനമന്ത്രിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നടപടി സ്വീകരിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോബര്‍ട്സ്ഗാഞ്ച് മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് ഛോട്ടേ ലാല്‍ ഖാര്‍വാര്‍. എസ്.സി-എസ്.ടി ആക്ട് ദുര്‍ബലപ്പെടുത്തിയതിനെതിരെ ദളിത് പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് വെടിവെയ്പ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയ്ക്ക് മുഖ്യമന്ത്രിയ്ക്കെതിരായ പരാതിയുമായി ബി.ജെ.പി എം.പി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

സംസ്ഥാനം ഭരിക്കുന്ന യോഗി മന്ത്രിസഭയില്‍ നിന്നും വിവേചനം നേരിടുണ്ടെന്നാണ് ഖാര്‍വാര്‍ പരാതിയില്‍ പറയുന്നു. തങ്ങളുടെ നിവേദനങ്ങളും പരാതികളും പരിഗണിക്കാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ പട്ടികജാതി- പട്ടികവര്‍ഗ്ഗ കമ്മീഷനിലും ഇദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്. യോഗിയോടൊപ്പം സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ മഹേന്ദ്രനാഥ് പാണ്ഡെ, ബി.ജെ.പി നേതാവ് സുനില്‍ ബന്‍സാല്‍ എന്നിവര്‍ക്കെതിരെയും ഖാര്‍വാര്‍ പരാതി നല്‍കിയിട്ടുണ്ട്.

‘ എന്റെ പരാതികളെയും അഭിപ്രായങ്ങളെയും നിര്‍ദാക്ഷിണ്യം തള്ളിക്കളയുകയാണ് ഭരിക്കുന്നവരും പാര്‍ട്ടി നേതൃത്വവും. എന്തുകൊണ്ടാണ് ഇത്.’ തനിക്കെതിരെയും സഹോദരനെതിരെയും ബി.ജെ.പി നേതൃത്വം വിദ്വേഷകരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Similar Articles

Comments

Advertismentspot_img

Most Popular