ഇന്ദ്രന്‍സ് ഏട്ടന്റെ ഈ നേട്ടത്തെ അങ്ങനെ ചെറുതാക്കണോ…? സനല്‍ കുമാറിന് മറുപടിയുമായി ‘ആളൊരുക്കം’ സംവിധായകന്‍

തിരുവനന്തപുരം: സനല്‍കുമാര്‍ ശശിധരന്റെ പ്രസ്താവനക്ക് മറുപടിയുമായി ആളൊരുക്കം സിനിമയുടെ സംവിധായകന്‍ വി.സി അഭിലാഷ് രംഗത്ത്. സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടനുള്ള ഈ വര്‍ഷത്തെ പുരസ്‌ക്കാരത്തിന് ഇന്ദ്രന്‍സിനേക്കാള്‍ യോഗ്യതയുള്ളവരുണ്ടായിരുന്നെന്നായിരിന്നു സനല്‍കുമാറിന്റെ പ്രസ്ഥാവന.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സനല്‍കുമാറിന് മറുപടിയുമായി അഭിലാഷ് രംഗത്ത് വന്നത്. ഇന്ദ്രന്‍സ് ഏട്ടന്റെ നേട്ടത്തെ അങ്ങനെ ചെറുതാക്കണോ സനല്‍ കുമാര്‍ ശശിധരന്‍ എന്ന് ചോദിച്ച് കൊണ്ടായിരുന്നു അഭിലാഷിന്റെ മറുപടി. കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ഇന്ദ്രന്‍സിനേക്കാള്‍ അവാര്‍ഡിന് അര്‍ഹരായവര്‍ ഉണ്ടായിരുന്നെന്ന് സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞിരുന്നു. പലരേം ബലിയാടാക്കിക്കൊണ്ട് വീതം വയ്പുകള്‍ ആണ് ഇതെന്നും സനല്‍ കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു.

‘ഇന്ദ്രന്‍സിന് അവാര്‍ഡ് കൊടുത്തു. സത്യം പറഞ്ഞാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ അദ്ദേഹത്തിന് അര്‍ഹിക്കുന്ന അവാര്‍ഡായിരുന്നു. കൊടുക്കാതിരുന്നു. ഇത്തവണ അദ്ദേഹത്തേക്കാള്‍ നന്നായിട്ട് പെര്‍ഫോം ചെയ്ത ആളുകള്‍ ഉണ്ടായിരുന്നു. അവര്‍ക്കൊന്നും കൊടുക്കാതെ അദ്ദേഹത്തിന് അവാര്‍ഡ് കൊടുത്തു. അപ്പൊ അദ്ദേഹം കുറേക്കാലമായി തഴയപ്പെട്ടിരുന്ന ഒരു മനുഷ്യനാണ് എന്നൊരു തോന്നല്‍ പൊതുബോധത്തിലുണ്ട്. ജനങ്ങള്‍ക്കുണ്ട്. അപ്പൊ അദ്ദേഹത്തിന് ഒരു അവാര്‍ഡ് കൊടുത്തപ്പോ എല്ലാവര്‍ക്കും സന്തോഷമായി. അങ്ങനെ പലരേം ബലിയാടാക്കിക്കൊണ്ട് ഈ പറയുന്ന വീതം വയ്പുകള്‍ എല്ലാക്കാലത്തുമുണ്ട്.!’ എന്നായിരുന്നു സനല്‍കുമാറിന്റെ പ്രസ്താവന.

ഈ പ്രസ്താവനക്കെതിരയാണ് ഇന്ദ്രന്‍സിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ച ആളൊരുക്കം സിനിമയുടെ സംവിധായകനായ വി.സി അഭിലാഷ് രംഗത്തെത്തിയത്.

ആളൊരുക്കത്തിലെ ഇന്ദ്രന്‍സിന്റെ പ്രകടനം മറ്റൊന്നിനേക്കാള്‍ താഴെയാണെന്ന് വിലയിരുത്തണമെങ്കില്‍ സനല്‍ ചിത്രം കണ്ടിരിക്കണമെന്നും അങ്ങിനെയാണെങ്കില്‍ ഈ ചിത്രം എവിടെ നിന്നാണ് കണ്ടെതെന്ന് വെളിപ്പെടുത്തണമെന്നും അഭിലാഷ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ചിത്രം ഏപ്രില്‍ ആറിനാണ് റിലീസ് ചെയ്യുന്നത്. തിരുവനന്തപുരത്ത് ഒരു പ്രിവ്യു ഷോ മാത്രമാണ് സംഘടിപ്പിച്ചത് അതില്‍ സനല്‍ കുമാര്‍ ഉണ്ടായിരുന്നില്ലെന്നും പിന്നെങ്ങനെയാണ് മേല്‍പ്പറഞ്ഞ നിഗമനത്തിലെത്തിയത്? എന്ന് അറിയണമെന്നും അവാര്‍ഡ് കമ്മിറ്റിയ്ക്ക് മുമ്പാകെ വന്ന എത്ര ചിത്രങ്ങള്‍ സനല്‍കുമാര്‍ കണ്ടു എന്നറിയാനും തനിക്ക് ഈ സാഹചര്യത്തില്‍ താല്‍പര്യമുണ്ടെന്നും അഭിലാഷ് പറയുന്നു.

താങ്കള്‍ക്ക് അംഗീകാരം കിട്ടുമ്പോള്‍ മാത്രം ജൂറി ഉദാത്തവും അല്ലാത്തപ്പോള്‍ അവര്‍ മറ്റെന്തൊക്കെയോ ആണ് എന്നുമുള്ള അഭിപ്രായം പരമ പുശ്ചത്തോടെ മാത്രമേ കാണാനാകൂ എന്നും അഭിലാഷ് പറഞ്ഞു.

നിര്‍ഭാഗ്യവശാല്‍ ആളൊരുക്കം (താങ്കളുടെ ഭാഷ കടമെടുത്താല്‍) ഒരു ‘ആര്‍ട്ട്’ സിനിമയല്ലാതായിപ്പോയി. അല്ലെങ്കില്‍ തന്നെ എന്താണ് ഈ ആര്‍ട്ട് സിനിമ, ആര്‍ട്ടല്ലാത്ത സിനിമ -എന്ന കാര്യം എനിക്ക് ഇതുവരേം പിടികിട്ടിയിട്ടില്ല. കലാമൂല്യമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇപ്പോള്‍ തീയ്യറ്ററില്‍ വാണിജ്യ വിജയം നേടി മുന്നേറുന്ന സുഡാനിയെ താങ്കള്‍ ഏത് ഗണത്തില്‍ പെടുത്തും? എന്നും അഭിലാഷ് പറഞ്ഞു.

ആര്‍ട്ട് സിനിമകളിലൂടെ മാത്രമേ നല്ല അഭിനേതാക്കളുണ്ടാവൂ എന്ന് താങ്കള്‍ ധരിച്ച് വശായിരിക്കുന്നു എന്ന് തോന്നുന്നു. ചരിത്രം താങ്കളെ തിരുത്തുമെന്നാണ് എന്റെ എളിയ പ്രതീക്ഷയെന്നും ആളൊരുക്കത്തിലെ ഇന്ദ്രന്‍സ് എന്ന നടന്റെ അഭിനയം അവാര്‍ഡിനര്‍ഹമല്ല എന്ന ആക്ഷേപം ആര്‍ക്കുമുന്നയിക്കാനുള്ള അവകാശമുണ്ട്. അത് പക്ഷേ, കുറഞ്ഞ പക്ഷം അദ്ദേഹത്തിന് അവാര്‍ഡ് കിട്ടാനിടയാക്കിയ ചിത്രമെങ്കിലും കണ്ടിട്ട് വേണമായിരുന്നു , എന്നു മാത്രം! എ്ന്നും അഭിലാഷ് പറഞ്ഞു.

അതേ സമയം തന്റെ പ്രസ്താവനക്ക് ക്ഷമ പറഞ്ഞ് സനല്‍കുമാറും രംഗത്തെത്തി.
ഇന്ദ്രന്‍സിന്റെ നേട്ടത്തെ ഒരിക്കലും ചെറുതാക്കിയതല്ലെന്നും . അങ്ങനെ തോന്നിയെങ്കില്‍ ക്ഷമിക്കണം.. കഴിഞ്ഞ വര്‍ഷങ്ങളില്‍ അദ്ദേഹം കൂടുതല്‍ അര്‍ഹനായിരിന്നു എന്ന് തോന്നിയിരുന്നു എന്ന് പറഞ്ഞതാണെന്നും പറഞ്ഞു വന്നപ്പോള്‍ എന്തൊക്കെയോ ആയിപ്പോയതാണെന്നും സനല്‍ കുമാര്‍ പറഞ്ഞു. ഇന്ദ്രന്‍സേട്ടനെപ്പോലെ ഒരു നല്ല മനുഷ്യനെതിരെ എനിക്കൊന്നും പറയാന്‍ സാധിക്കില്ലെന്നും അഭിലാഷിന്റെ പോസ്റ്റ് മുഴുവനും വായിക്കുന്നില്ലെന്നും ക്ഷമാപണം മാത്രമാണെന്നും സനല്‍കുമാര്‍ പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

*ഇന്ദ്രന്‍സേട്ടന്റ ഈ നേട്ടത്തെ അങ്ങനെ ചെറുതാക്കണോ സനല്‍ കുമാര്‍ ശശിധരന്‍ ?*

പ്രിയപ്പെട്ട സനല്‍ കുമാര്‍ ശശിധരന്‍,

കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തില്‍ താങ്കള്‍ ഇങ്ങനെ പറയുന്നു.

”ഇന്ദ്രന്‍സിന് അവാര്‍ഡ് കൊടുത്തു. സത്യം പറഞ്ഞാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ അദ്ദേഹത്തിന് അര്‍ഹിക്കുന്ന അവാര്‍ഡായിരുന്നു. കൊടുക്കാതിരുന്നു. ഇത്തവണ അദ്ദേഹത്തേക്കാള്‍ നന്നായിട്ട് പെര്‍ഫോം ചെയ്ത ആളുകള്‍ ഉണ്ടായിരുന്നു. അവര്‍ക്കൊന്നും കൊടുക്കാതെ അദ്ദേഹത്തിന് അവാര്‍ഡ് കൊടുത്തു. അപ്പൊ അദ്ദേഹം കുറേക്കാലമായി തഴയപ്പെട്ടിരുന്ന ഒരു മനുഷ്യനാണ് എന്നൊരു തോന്നല്‍ പൊതുബോധത്തിലുണ്ട്. ജനങ്ങള്‍ക്കുണ്ട്. അപ്പൊ അദ്ദേഹത്തിന് ഒരു അവാര്‍ഡ് കൊടുത്തപ്പോ എല്ലാവര്‍ക്കും സന്തോഷമായി. അങ്ങനെ പലരേം ബലിയാടാക്കിക്കൊണ്ട് ഈ പറയുന്ന വീതം വയ്പുകള്‍ എല്ലാക്കാലത്തുമുണ്ട്.!”

പ്രിയപ്പെട്ട സനല്‍,

ആളൊരുക്കത്തില്‍ ശ്രീ. ഇന്ദ്രന്‍സിന്റെ പ്രകടനം മറ്റൊന്നിനേക്കാള്‍ താഴെയാണെന്ന് വിലയിരുത്തണമെങ്കില്‍ താങ്കള്‍ ഈ ചിത്രം കണ്ടിരിക്കണമല്ലോ. എങ്കില്‍ അതെവിടെ വെച്ചാണെന്ന് പറയാമോ? ഈ സിനിമ ഏപ്രില്‍ ആറിനാണ് റിലീസ് ചെയ്യുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് ആളൊരുക്കത്തിന്റെ ഒരു പ്രീവ്യൂ ഷോ സംഘടിപ്പിച്ചിരുന്നു. അവിടെ താങ്കള്‍ ഉണ്ടായിരുന്നില്ല. മറ്റൊരിടത്തും ആളൊരുക്കത്തിന്റെ ഒരു ഷോ സംഘടിപ്പിക്കപ്പെട്ടതുമില്ല. പിന്നെങ്ങനെയാണ് താങ്കള്‍ മേല്‍പ്പറഞ്ഞ നിഗമനത്തിലെത്തിയത്?
(മാത്രമല്ല, ഇത്തവണ അവാര്‍ഡ് കമ്മിറ്റിയ്ക്ക് മുമ്പാകെ വന്ന എത്ര ചിത്രങ്ങള്‍ താങ്കള്‍ കണ്ടു എന്നറിയാനും എനിക്ക് ഈ സാഹചര്യത്തില്‍ താല്‍പര്യമുണ്ട്.)

താങ്കള്‍ക്ക് അംഗീകാരം കിട്ടുമ്പോള്‍ മാത്രം ജൂറി ഉദാത്തവും അല്ലാത്തപ്പോള്‍ അവര്‍ മറ്റെന്തൊക്കെയോ ആണ് എന്നുമുള്ള അഭിപ്രായം പരമ പുശ്ചത്തോടെ മാത്രമേ കാണാനാകൂ..ഞങ്ങള്‍, ഇന്ദ്രന്‍സേട്ടന് ലഭിച്ച ഈ പുരസ്‌കാരം ഹൃദയത്തോട് ചേര്‍ക്കുന്നതിനൊപ്പം അവാര്‍ഡ് ലഭിക്കാതെ പോയവരെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട് എന്ന് ഓര്‍മപ്പെടുത്തട്ടെ. അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ട മറ്റു പല സിനിമകളും ഞങ്ങള്‍ക്ക് കാണാനായിട്ടില്ല എന്നതാണ് അതിനുള്ള കാരണം.

പ്രസ്തുത അഭിമുഖത്തിലും പൂര്‍വകാല അഭിമുഖങ്ങളിലുമെല്ലാമുള്ള താങ്കളുടെ വാദങ്ങളുടെ ആകെത്തുക സ്വന്തം സൃഷ്ടി ഇവിടെ വേണ്ട വിധം അംഗീകരിക്കപ്പെടുന്നില്ല എന്നതാണല്ലോ. അതേ മാനദണ്ഡം വച്ച് നോക്കിയാല്‍ താങ്കള്‍ ചെയ്യുന്നതും അത് തന്നെയല്ലേ? ഇന്ദ്രന്‍സ് എന്ന പ്രതിഭയുടെ ഈ നേട്ടത്തെ അപകര്‍ത്തിപ്പെടുത്തുകയല്ലേ താങ്കള്‍ ചെയ്തത്?

ഒരാള്‍ക്ക് ഒരു അംഗീകാരം കിട്ടുമ്പോള്‍,
ആ പെര്‍ഫോമന്‍സ് കാണാതെ തന്നെ, അതിനെ അപമാനിക്കുന്നത് ലളിതശുദ്ധമായ മലയാളഭാഷയില്‍ പറഞ്ഞാല്‍ അല്പത്തരമാണ്.

നിര്‍ഭാഗ്യവശാല്‍ ആളൊരുക്കം (താങ്കളുടെ ഭാഷ കടമെടുത്താല്‍) ഒരു ‘ആര്‍ട്ട്’ സിനിമയല്ലാതായിപ്പോയി. (അല്ലെങ്കില്‍ തന്നെ എന്താണ് ഈ ആര്‍ട്ട് സിനിമ, ആര്‍ട്ടല്ലാത്ത സിനിമ -എന്ന കാര്യം എനിക്ക് ഇതുവരേം പിടികിട്ടിയിട്ടില്ല. കലാമൂല്യമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇപ്പോള്‍ തീയ്യറ്ററില്‍ വാണിജ്യ വിജയം നേടി മുന്നേറുന്ന സുഡാനിയെ താങ്കള്‍ ഏത് ഗണത്തില്‍ പെടുത്തും? )

ആര്‍ട്ട് സിനിമകളിലൂടെ മാത്രമേ നല്ല അഭിനേതാക്കളുണ്ടാവൂ എന്ന് താങ്കള്‍ ധരിച്ച് വശായിരിക്കുന്നു എന്ന് തോന്നുന്നു. ചരിത്രം താങ്കളെ തിരുത്തുമെന്നാണ് എന്റെ എളിയ പ്രതീക്ഷ.

എന്റെ പോയിന്റ്, ആളൊരുക്കത്തിലെ ഇന്ദ്രന്‍സ് എന്ന നടന്റെ അഭിനയം അവാര്‍ഡിനര്‍ഹമല്ല എന്ന താങ്കളുടെ ആക്ഷേപത്തിനെതിരെ മാത്രമാണ്. എന്നാല്‍ അത്തരമൊരു ആക്ഷേപം ആര്‍ക്കുമുന്നയിക്കാനുള്ള അവകാശമുണ്ട്. അത് പക്ഷേ, കുറഞ്ഞ പക്ഷം അദ്ദേഹത്തിന് അവാര്‍ഡ് കിട്ടാനിടയാക്കിയ ചിത്രമെങ്കിലും കണ്ടിട്ട് വേണമായിരുന്നു , എന്നു മാത്രം!

ആളൊരുക്കത്തിന്റെ സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ താങ്കളുടെ മുന്നില്‍ ഒരു അഭ്യര്‍ത്ഥന വയ്ക്കുകയാണ്. ആളൊരുക്കത്തിന്റെ മെറിറ്റ് അത് കാണുന്നവര്‍ക്ക് വിട്ടുകൊടുക്കുകയാണ് ഞങ്ങള്‍. ഈ സിനിമ റിലീസ് ചെയ്യുമ്പോളെങ്കിലും ഒന്ന് കാണാന്‍ ശ്രമിക്കുക.

അതാവും താങ്കളുടെ സംശയങ്ങള്‍ക്കുള്ള ഉത്തമ മരുന്ന്.

വി സി അഭിലാഷ്.

Similar Articles

Comments

Advertismentspot_img

Most Popular