നീണ്ട ഇടവേളയ്ക്ക് ശേഷം മലാല പാക് മണ്ണില്‍ തിരിച്ചെത്തി; സുരക്ഷ ശക്തമാക്കി, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും

ഇസ്ലാമാബാദ്: നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായ് നീണ്ട ഇടവേളയ്ക്ക് ശേഷം പാകിസ്താനില്‍ തിരിച്ചെത്തി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി,ഉന്നമനത്തിനായി വാദിച്ചതിന് താലിബാന്‍ ഭീകരരുടെ കൈയില്‍നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ശേഷം ആദ്യമായാണ് മലാല പാകിസ്താനിലെത്തുന്നത്. പാക് പ്രധാനമന്ത്രി ഷാഹിദ് അബ്ബാസിയുമായി മലാല കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആറു വര്‍ഷത്തിനു ശേഷമാണ് മലാല പാകിസ്താനില്‍ തിരിച്ചെത്തുന്നത്. ഇന്നു പുലര്‍ച്ചെ 1.30ഓടെയാണ് മലാലയേയും വഹിച്ചുകൊണ്ടുള്ള വിമാനം റാവല്‍പിണ്ടി ബേനസീര്‍ ഭൂട്ടോ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. മാതാപിതാക്കളും മലാലയ്‌ക്കൊപ്പമുണ്ട്. നാലു ദിവസത്തോളം മലാല പാകിസ്താനില്‍ തങ്ങുമെന്നാണ് വിവരം.

പാക്ക് പ്രധാനമന്ത്രിക്ക് പുറമെ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ അടക്കമുള്ളവരുമായും മലാല കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. അതേസമയം, സുരക്ഷാ കാരണങ്ങളാല്‍ മലാലയുടെ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ സ്വാത് താഴ്വരയിലുള്ള തന്റെ കുടുംബവീട് സന്ദര്‍ശിക്കാന്‍ മലാല എത്തുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. 2012 ഒക്ടോബറിലാണ് സ്‌കൂളില്‍നിന്നുള്ള മടക്കയാത്രയ്ക്കിടെ സ്‌കൂള്‍ബസില്‍ വച്ച് മലാലയെ ഭീകരര്‍ ആക്രമിച്ചത്.

അന്ന് 14 വയസ്സു മാത്രമായിരുന്നു മലാലയ്ക്കു പ്രായം. ശിരസ്സിനു വെടിയേറ്റു ഗുരുതരാവസ്ഥയിലായ മലാലയെ ആദ്യം പെഷാവറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ പിന്നീടു വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ടനിലേക്കു മാറ്റുകയായിരുന്നു.

ലണ്ടനിലെ ബര്‍മിങ്ങാമില്‍ നിന്നു സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മലാലയ്ക്ക് 2014ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. മലാലയുടെ ജന്മദിനമായ ജൂലൈ 12, ഐക്യരാഷ്ട്ര സംഘടന 2013 മുതല്‍ ‘മലാല ദിന’മായി പ്രഖ്യാപിച്ചിരുന്നു. ലോകമെങ്ങും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ശബ്ദമുയര്‍ത്താനുള്ള ദിനമാണിത്.

Similar Articles

Comments

Advertismentspot_img

Most Popular